മക്കയിലും മദീനയിലും രാഷ്ട്രീയ കൊടികളും മുദ്രാവാക്യങ്ങളും പാടില്ല; നിർദേശവുമായി ‘സ്മാർട്ട് റോബോട്ടും’
ഹജ്ജിന് എത്തുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആരാധന കർമ്മങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനുമായി മക്ക, മദീന എന്നിവിടങ്ങളിലെ വിശുദ്ധ സ്ഥലങ്ങളില്‍ രാഷ്ട്രീയമോ വിഭാഗീയമോ ആയ കൊടികള്‍ ഉയര്‍ത്തുന്നതും മുദ്രാവാക്യങ്ങള്‍ വിളിക്കുന്നതും സൗദി ആഭ്യന്തര മന്ത്രാലയം കര്‍ശനമായി നിരോധിച്ചു. പുണ്യഭൂമി ആരാധനയ്ക്കും പ്രാര്‍ത്ഥനയ്ക്കും മാത്രമുള്ളതാണെന്ന് വ്യക്തമാക്കിയാണ് ഈ നടപടി. വിശുദ്ധ സ്ഥലങ്ങളെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്കോ വിഭാഗീയമായ താല്‍പ്പര്യങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും തീര്‍ഥാടകരുടെ സമാധാനവും സുരക്ഷയുമാണ് രാജ്യത്തിന്റെ പ്രഥമ പരിഗണനയെന്നും മന്ത്രാലയം ആവർത്തിച്ച് വ്യക്തമാക്കി.
മക്കത്തുല്‍ മുകര്‍റം അഥവാ മസ്ജിദുല്‍ ഹറാം, അതിന്റെ മുറ്റങ്ങള്‍, പരിസര പ്രദേശങ്ങള്‍ എന്നിവിടങ്ങളിലും മദീന അല്‍-മുനവ്വറ അഥവാ മസ്ജിദുന്നബവി, പള്ളിയുടെ മുറ്റങ്ങള്‍ എന്നിവിടങ്ങളിലും മിന, മുസ്ദലിഫ, അറഫാത്ത് മൈതാനം എന്നിവിടങ്ങളിലും പുണ്യസ്ഥലങ്ങളിലേക്ക് നയിക്കുന്ന എല്ലാ റോഡുകളിലും കാല്‍നട പാതകളിലും ഈ നിരോധനം ബാധകമാണ്. വിശ്വാസികളുടെ ശ്രദ്ധ തിരിക്കുന്നതും സുരക്ഷാ തടസ്സമുണ്ടാക്കുന്നതുമായ കാര്യങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെയോ സംഘടനകളുടെയോ വിഭാഗങ്ങളുടെയോ കൊടികള്‍, ബാനറുകള്‍, ചിഹ്നങ്ങള്‍ എന്നിവ പ്രദര്‍പ്പിക്കാൻ പാടില്ല.

സംഘടിതമായ രീതിയിലുള്ള രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍, പ്രതിഷേധങ്ങള്‍, മതപരമായ പ്രാര്‍ത്ഥനകള്‍ക്ക് (ദിക്ര്, തല്‍ബിയത്ത്) പുറമെയുള്ള ഉച്ചത്തിലുള്ള മുദ്രാവാക്യങ്ങള്‍ എന്നിവ അനുവദിക്കില്ല. തീർഥാടകരുടെ സുഗമമായ സഞ്ചാരത്തിന് തടസ്സം നില്ക്കുന്ന തരത്തിലുള്ള കൂട്ടംകൂടലുകളും പ്രതിഷേധ പ്രകടനങ്ങളും നിരോധിച്ചിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിയമലംഘനങ്ങള്‍ നിരീക്ഷിക്കാന്‍ ശക്തമായ നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, മക്കയിൽ മസ്ജിദുൽ ഹറാമിലെത്തുന്ന തീർഥാടകർക്ക് ആവശ്യമായ എല്ലാ മാർഗനിർദേശങ്ങളും സേവനങ്ങളും ലഭ്യമാക്കാൻ അത്യാധുനിക മൾട്ടി ഫങ്ഷണൽ സ്മാർട്ട് റോബോട്ടുകൾ സജ്ജമാക്കിയിട്ടുണ്ട്. നിരവധി വിദേശ ഭാഷകളിൽ ഒരേസമയം പ്രവർത്തിക്കാൻ ശേഷിയുള്ള ഈ റോബോട്ടുകളുടെ പ്രവർത്തനം തീർഥാടകർക്ക് വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകരുമായി സുഗമമായി ആശയവിനിമയം നടത്തുന്നതിനായുള്ള തത്സമയ വിവർത്തന സൗകര്യം, തീർഥാടകരുടെ വിവിധങ്ങളായ മതപരമായ സംശയങ്ങൾക്കുള്ള മറുപടികൾ, ഇരുഹറമുകളിലെ വിവിധ സ്ഥലങ്ങളെയും അവിടെ ലഭ്യമായ സേവനങ്ങളെയും കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ എന്നിവയെല്ലാം ഈ സ്മാർട്ട് റോബോട്ട് വഴി ലഭ്യമാകും.
കൂടാതെ, ഉപയോക്തൃ സൗഹൃദമായ രീതിയിൽ ഇന്ററാക്ടിവ് മതപരവും ബോധവത്കരണപരവുമായ ഉള്ളടക്കങ്ങളും റോബോട്ട് പ്രദർശിപ്പിക്കും. വർധിച്ചുവരുന്ന തീർഥാടകരുടെ എണ്ണത്തിന് അനുസൃതമായി സേവനങ്ങൾ വിപുലീകരിക്കാനും ഇരുഹറമുകളിലെ ഡിജിറ്റൽ പരിവർത്തനം വേഗത്തിലാക്കാനുമുള്ള സൗദി അറേബ്യയുടെ വികസന ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. നിർമിതബുദ്ധി സാങ്കേതികവിദ്യ ഫലപ്രദമായി പ്രയോജനപ്പെടുത്തി സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാനും തീർഥാടകർക്ക് കൂടുതൽ മികച്ചതും സുഗമവുമായ അനുഭവം സമ്മാനിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications