ഒമാന്‍ സൗഹൃദ രാജ്യം; എന്നിട്ടും ട്രംപ് എന്തിന് ബോംബ് ഭീഷണി മുഴക്കി, ആര്‍ക്കും കീഴടങ്ങാത്ത നിലപാട്
ജിസിസിയിലെ ആറ് രാജ്യങ്ങളും അമേരിക്കയുമായി സൗഹൃദം പങ്കിടുന്നവരാണ്. സൗദി അറേബ്യ, ഖത്തര്‍, യുഎഇ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളാണ് ജിസിസിയില്‍. ഇടയ്ക്കിടെ അമേരിക്കയില്‍ നിന്ന് കോടികളുടെ ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാറുണ്ട് ഇവര്‍. കൂടാതെ അമേരിക്കയുടെ സേനാ കേന്ദ്രങ്ങളും ജിസിസിയില്‍ പ്രവര്‍ത്തിക്കുന്നു.
ജിസിസി രാജ്യങ്ങളില്‍ വ്യത്യസ്തമായ വഴിയില്‍ സഞ്ചരിക്കുന്ന രാജ്യമാണ് ഒമാന്‍. മറ്റു രാജ്യങ്ങള്‍ സ്വീകരിക്കുന്നതിന് തുല്യമായ നിലപാട് എപ്പോഴും ഒമാന്‍ സ്വീകരിക്കണം എന്നില്ല. ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചപ്പോള്‍ ഒമാന്‍ യോജിച്ചിരുന്നില്ല. ഇറാനെ അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ആക്രമിച്ചപ്പോഴും ഒമാന്‍ എതിര്‍ത്തിരുന്നു.

സ്വതന്ത്രമായ നിലപാടാണ് ഒമാന്റെ മുഖമുദ്ര. മാത്രമല്ല, പല പ്രശ്‌നങ്ങളിലും മധ്യസ്ഥ റോളിലും ഒമാന്‍ രംഗത്തുവരാറുണ്ട്. അമേരിക്കയും ഇറാനും തമ്മിലുള്ള ആണവ കരാറിന് മധ്യസ്ഥത വഹിച്ചിരുന്നു ഒമാന്‍. സൗദിയും ഹൂതികളും തമ്മിലുള്ള പ്രശ്‌നങ്ങളിലും മധ്യസ്ഥത ഒമാനായിരുന്നു. അമേരിക്കയുടെ സ്ഥിരം സേനാ താവളം ഇല്ലാത്ത ഏക ജിസിസി രാജ്യം ഒമാനാണ്. എന്നാല്‍ ട്രംപിനെ ചൊടിപ്പിച്ചത് ഇതൊന്നുമല്ല.
ഹോര്‍മുസ് പാത ഇറാന്‍ അടച്ചിട്ടിരിക്കുകയാണ്. ചരക്കുകള്‍ ഇതിലൂടെ കൊണ്ടുപോകാന്‍ സാധിക്കാത്തതിനാല്‍ ലോക രാജ്യങ്ങള്‍ സാമ്പത്തിക ഞെരുക്കത്തിലായിട്ടുണ്ട്. ഹോര്‍മുസിന്റെ വടക്കന്‍ തീരം ഇറാനോട് ചേര്‍ന്നാണ്. തെക്കന്‍ തീരം ഒമാനോട് ചേര്‍ന്നും. അതായത്, ഈ രണ്ട് രാജ്യങ്ങള്‍ക്കാണ് ഹോര്‍മുസിന്റെ കാര്യത്തില്‍ സുപ്രധാന തീരുമാനം എടുക്കാന്‍ സാധിക്കുക.
ഹോര്‍മുസ് പാത നിര്‍ണയിച്ചു, യുഎസ് ഉപരോധം പൊളിയും
അമേരിക്കയുമായി ചര്‍ച്ചയില്ല എന്നാണ് ഇറാന്റെ നിലപാട്. ഒമാനുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ് എന്നും ഇറാന്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇറാനും ഒമാനും കഴിഞ്ഞ ഒരു മാസമായി ഹോര്‍മുസ് വിഷയത്തില്‍ ചര്‍ച്ച നടത്തി വരികയാണ്. കഴിഞ്ഞ ദിവസം ചില ധാരണകള്‍ ഉണ്ടാക്കി. വൈകാതെ സംയുക്ത പ്രസ്താവന നടത്തുമെന്ന് ഇറാന്‍ അറിയിക്കുകയും ചെയ്തു.
അമേരിക്കയെ ഗൗനിക്കാതെ ഇറാനും ഒമാനും മുന്നോട്ട് പോകുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. തങ്ങളുടെ വഴിയില്‍ കയറിയാല്‍ ഒമാനില്‍ ബോംബിടുമെന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് പറഞ്ഞത്. ഹോര്‍മുസ് വഴി പോകുന്ന കപ്പലുകള്‍ക്ക് കൃത്യമായ പാത നിര്‍ണയിക്കുകയാണ് ഒമാനും ഇറാനും. കപ്പലുകള്‍ ഇറാനോട് ചേര്‍ന്ന കടല്‍തീരത്ത് കൂടെയാണ് ഹോര്‍മുസില്‍ പ്രവേശിക്കേണ്ടത്. പുറത്തു കടക്കേണ്ടത് ഒമാനോട് ചേര്‍ന്ന തീരത്തിലൂടെയും. തല്‍ക്കാലം ടോള്‍ പിരിക്കേണ്ട എന്നും ഇരുരാജ്യങ്ങളും ധാരണയിലെത്തി. ഇതിലൊന്നും അമേരിക്കക്ക് റോളില്ല. ഇതാണ് ട്രംപ് ഭീഷണി മുഴക്കാന്‍ കാരണം.
ഇറാനെ സമ്മര്‍ദ്ദത്തിലാക്കാന്‍ അമേരിക്ക ഇറാന്റെ തുറമുഖങ്ങള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചിട്ടുണ്ട്. ഒമാനും ഇറാനും ധാരണയിലെത്തിയാല്‍ ഈ ഉപരോധം പൊളിയും. ഇറാനുമായുള്ള വെടിനിര്‍ത്തല്‍ ധാരണ തുടരുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ മെയ് മാസത്തില്‍ കാബിനറ്റ് യോഗത്തിലും ട്രംപ് ഒമാനെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു. മറ്റു ജിസിസി രാജ്യങ്ങളെ പോലെ ഒമാന്‍ പെരുമാറണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.




Click it and Unblock the Notifications