ഒമാന് കിട്ടിയത് എട്ടിന്റെ പണി; വരുമാനത്തില്‍ വന്‍ ഇടിവ്: സൗദി അറേബ്യയുടെ സമ്മർദത്തിന്റെ ഇരയായി കുവൈത്തും
ക്രൂഡ് ഓയില്‍ വില്‍പ്പനയില്‍ നിന്നുള്ള ഒമാന്റെ വരുമാനത്തില്‍ വന്‍ ഇടിവ്. പ്രതിദിനം ശരാശരി 4.6 മില്യൺ ഡോളർ ഇടിവാണ് ക്രൂഡ് ഓയിലിന്റെ കാര്യത്തില്‍ ഒമാനുണ്ടായിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. എണ്ണ വിതരണ രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്+ രാജ്യങ്ങള്‍ നടപ്പിലാക്കിയ നിർബന്ധിത ക്രൂഡ് ഓയില്‍ ഉല്‍പാദന വെട്ടിക്കുറയ്ക്കലാണ് ഒമാന് തിരിച്ചടിയായി മാറിയിരിക്കുന്നത്.
2024 ൽ രാജ്യത്തിന്റെ ശരാശരി പ്രതിദിന അസംസ്കൃത എണ്ണ ഉൽപാദനത്തില്‍ 5.4 ശതമാനം ഇടിവാണുണ്ടായിരിക്കുന്നത്. ഇതോടെ ഒമാന്റെ പ്രതിദിന ഉൽപാദനം 992600 ബാരലായി (bpd) മാറിയെന്നും നാഷണൽ സെന്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്കൽ ഇൻഫർമേഷന്റെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2024-ൽ എണ്ണ കയറ്റുമതിയുടെ ശരാശരി വില 1.4 ശതമാനം കുറഞ്ഞ് ബാരലിന് 81.2 ഡോളറായി. 2023-ൽ ബാരലിന് 82.3 ഡോളറായിരുന്നു. അതായത് കഴിഞ്ഞ വർഷമുണ്ടായത് 1.67 ബില്യൺ ഡോളറിന്റെ ഇടിവ്.

2024-ന്റെ തുടക്കം മുതല്‍ നടപ്പിലാക്കിയ ഉൽപ്പാദന വെട്ടിക്കുറവുകൾ പാലിക്കാനുള്ള ഒമാന്റെ തീരുമാനമാണ് ക്രൂഡ് ഓയിൽ ഉൽപാദനത്തിലെ ഇടിവിന് പ്രധാന കാരണം. ആഗോള വിപണിയിലെ എണ്ണവില ഇടിവ് പിടിച്ച് നിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒപെക് കൂട്ടായ്മ ഉൽപാദന നിയന്ത്രണം നടപ്പിലാക്കി തുടങ്ങിയത്. ലോകത്തിലെ ഏറ്റഴും വലിയ ക്രൂഡ് വിതരണക്കാരായ സൗദി അറേബ്യയുടെ വലിയ സമ്മർദ്ദവും ഈ നീക്കത്തിന് പിന്നിലുണ്ടായിരുന്നു.
ഒമാനും സഹ ഒപെക്+ അംഗങ്ങളും കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിലേക്ക് സ്വമേധയാ ഉൽപ്പാദന വെട്ടിക്കുറവ് നീട്ടാൻ സമ്മതിച്ചു. ഇതോടെ നേരത്തെ പ്രഖ്യാപിച്ച 40,000 ബാരൽ കുറവ് കൂടാതെ, 2024 ജൂൺ അവസാനം വരെ പ്രാബല്യത്തിൽ വരുന്ന 42,000 ബാരൽ അധിക സ്വമേധയാ കുറയ്ക്കലും ഒമാൻ നടപ്പാക്കി. ഒമാന്‍ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ എണ്ണ ഇറകുമതിക്കാർ ചൈനയാണ്. തൊട്ടുപിന്നാലെ ദക്ഷിണ കൊറിയയും ചൈനയുമുണ്ട്.
പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ സംഘടനയിലെ അംഗങ്ങളും റഷ്യ പോലുള്ള സഖ്യകക്ഷികളും ഉൾപ്പെടുന്ന ഒപെക്+ 2022-ലാണ് ഉൽപ്പാദന വെട്ടിക്കുറവ് നടപ്പിലാക്കാന്‍ തുടങ്ങിയത്. ഇതോടെ 5.86 ദശലക്ഷം ബാരൽ അല്ലെങ്കിൽ ആഗോള ഡിമാൻഡിന്റെ ഏകദേശം 5.7 ശതമാനം തടഞ്ഞുനിർത്താന്‍ സാധിച്ചെന്നാണ് കണക്ക്. 2024 ഒക്ടോബറിൽ ഉൽപ്പാദന വെട്ടിക്കുറവ് നിർത്താന്‍ ആലോച്ചിരുന്നെങ്കിലും 2025 ഏപ്രിൽ വരെ ഇത് നീട്ടിയിരിക്കുകയാണ്.
ക്രൂഡ് ഓയില്‍ വിതരണത്തില്‍ നിന്നുള്ള വരുമാന ഇടിവ് സാമ്പത്തികമായി ഒമാന് മോശമല്ലാത്ത ഇടിവ് തന്നെ ഉണ്ടാക്കിയിട്ടുണ്ട്. 2025-ൽ ഒമാൻ 620 മില്യൺ ഒമാൻ റിയാലിന്റെ ബജറ്റ് കമ്മിയിലേക്ക് പോയേക്കുമെന്നാണ് പ്രവചനം. 2025 ൽ ബജറ്റ് കമ്മി പരിഹരിക്കുന്നതിനും പൊതു കടം വീട്ടുന്നതിനുമായി 750 മില്യൺ ഒമാൻ റിയാൽ സമാഹരിക്കുമെന്ന് ഒമാൻ സർക്കാർ ജനുവരിയിൽ പ്രഖ്യാപിച്ചിട്ടുമുണ്ട്.
ക്രൂഡ് ഓയില്‍ ഉല്‍പാദനം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം പ്രതികൂലമായി ബാധിക്കുന്ന ഒരേയൊരു ഗൾഫ് രാഷ്ട്രം ഒമാൻ മാത്രമല്ല. ഒപെക് എണ്ണ ഉൽപാദനം കുറച്ചതും എണ്ണയിതര മേഖലയിലെ ചില ഭാഗങ്ങളിൽ പ്രകടനം മോശമായതും കാരണം 2024 ലെ മൂന്നാം പാദത്തിൽ കുവൈറ്റിന്റെ സമ്പദ്‌വ്യവസ്ഥ ഏകദേശം 4 ശതമാനമാണ് ഇടിഞ്ഞത്.












Click it and Unblock the Notifications