ഒമാന് മുന്നേറാന്‍ വിഷന്‍ 2040: ടൂറിസം രംഗത്ത് 100 മില്യന്‍ റിയാലിന്‍റെ വന്‍ പദ്ധതികള്‍
ടൂറിസം മേഖലയില്‍ വമ്പന്‍ പദ്ധഥികളുമായി ഒമാന്‍. ഈ വർഷം ജനുവരി മുതൽ സെപ്റ്റംബർ വരെ മാത്രം ഒപ്പിട്ട കരാറുകളുടെ മൂല്യം 100 മില്യണ്‍ ഒമാന്‍ റിയാല്‍ കവിഞ്ഞു. രാജ്യത്തിന്‍റെ വിഷന്‍ 2040 പദ്ധതിയുടെ ഭാഗമായിട്ടാണ് ടൂറിസം മേഖലയിലും പുതിയ വികസനം നടപ്പിലാക്കുന്നത്. സുസ്ഥിര വികസനം, സാമ്പത്തിക വൈവിധ്യവൽക്കരണം, എണ്ണേതര വരുമാന മാർഗങ്ങൾ എന്നിവയാണ് ഇത്തരം പദ്ധതിയിലൂടെ ഭരണകൂടം പ്രധാനമായും ലക്ഷ്യമിടുന്നത്.
നഗര-ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും ടൂറിസം മേഖലയുടെ വികസനം എന്നതാണ് അജണ്ട. മസ്കറ്റിന് പുറമെ ധോഫർ, അൽ ദാഖിലിയ, സൗത്ത് അൽ ബത്തീന, നോർത്ത് അൽ ഷാർഖിയ, മുസന്ദം തുടങ്ങിയ മേഖലകൾ ടൂറിസം ഹോട്ട്സ്പോട്ടുകളായി തരംതിരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

മസ്കറ്റ് ഗവർണറേറ്റിൽ നാല് പദ്ധഥികളുടെ കരാറുകളാണ് ഒപ്പിട്ടത്. ഇതിൽ ക്വുറയാത്തിലെ രണ്ട് ടൂറിസ്റ്റ് ക്യാമ്പുകളും ഒരു 3-സ്റ്റാർ റിസോർട്ടും, കൂടാതെ ബൗഷറിൽ ഒരു ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സും ഉൾപ്പെടുന്നു. ആഡംബര സഞ്ചാരികളും പ്രകൃതി സൌന്ദര്യം തേടുന്നവരും ഉൾപ്പെടെ വിവിധ തരം സഞ്ചാരികൾക്ക് അനുയോജ്യമായ സൗകര്യങ്ങൾ ഒരുക്കുകയാണ് ലക്ഷ്യം. ബൗഷർ കോംപ്ലക്സ് വിശ്രമം, അഡ്വഞ്ചർ, സാംസ്കാരിക ഇടപെടൽ എന്നിവയുടെ ഒരു ഏകീകൃത അനുഭവം നല്‍കുമെന്നാണ് പ്രതീക്ഷ.
ധോഫർ ഗവർണറേറ്റിൽ രണ്ട് കരാറുകളും ഒപ്പിട്ടിട്ടുണ്ട്. ഇതിൽ റഖ്യൂട്ടിലെ നിലവിലുള്ള റിസോർട്ടിന്റെ പുനരുദ്ധാരണം, പുതിയ ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സ് എന്നിവ ഉൾപ്പെടുന്നു. സലാലയുടെ ഹരിതഭൂമി എക്കോടൂറിസത്തിനും സാംസ്കാരിക പര്യവേഷണത്തിനും അനുയോജ്യമായതിനാൽ ഇവിടെ സുസ്ഥിര ടൂറിസം മാതൃക പ്രോത്സാഹിപ്പിക്കും.
അൽ ദാഖിലിയ ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ പദ്ധതികള്‍. പത്ത് പദ്ധതികളാണ് ഇവിടെ വരുന്നത്. ഇതിൽ 3-സ്റ്റാർ ഹോട്ടലുകൾ, റിസോർട്ടുകൾ, ജബൽ ഷാംസിലെ ടൂറിസ്റ്റ് ക്യാമ്പ്, ജബൽ അൽ അഖ്ദറിലെ 1-സ്റ്റാർ ഹോട്ടൽ എന്നിവ ഉൾപ്പെടുന്നു. ആഡംബരവും ബജറ്റും ഒരുമിപ്പിച്ച് വ്യത്യസ്ത തരം സഞ്ചാരികളെ ആകർഷിക്കുന്നതിനാണ് പദ്ധതികൾ ലക്ഷ്യമിടുന്നത്.
സൗത്ത് അൽ ബത്തീന ഗവർണറേറ്റിൽ നാല് കരാറുകളാണുള്ളത്. ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസ്റ്റ് ക്യാമ്പുകൾ എന്നിവ അടങ്ങിയതാണ് ഈ കരാറുകള്‍. ദീർഘമായ തീരപ്രദേശവും പർവത-മരുഭൂമി ഭൂപ്രകൃതിയും ഇവിടത്തെ ആകർഷണങ്ങളാണ്. ഹോസ്പിറ്റാലിറ്റി, ലെഷർ ഇൻഫ്രാസ്ട്രക്ചർ എന്നിവ മെച്ചപ്പെടുത്തി സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കും.
നോർത്ത് അൽ ഷാർഖിയ ഗവർണറേറ്റിൽ ബിദിയയിലെ മരുഭൂമിയിലുളള ടൂറിസ്റ്റ് ക്യാമ്പുകൾ, 3-സ്റ്റാർ ഹോട്ടലുകൾ, ഇബ്രയിലെ കൊമേഴ്സ്യൽ-ടൂറിസം നിക്ഷേപ പദ്ധതി എന്നിവയാണ് പ്രധാന പദ്ധതികള്‍. മുസന്ദത്തിൽ ഖസബിൽ ഒരു ഇന്റഗ്രേറ്റഡ് ടൂറിസം കോംപ്ലക്സ് വികസിപ്പിക്കും. . കൂടാതെ അൽ ബുറൈമി, സൗത്ത് അൽ ഷാർഖിയ എന്നിവിടങ്ങളിലും ടൂറിസം റിസോർട്ടുകളും ക്യാമ്പുകളും സ്ഥാപിച്ച് തീര-മരുഭൂമി ആകർഷണങ്ങൾ വർധിപ്പിക്കും.
"ഈ നിക്ഷേപങ്ങൾ ഒമാനിനെ ആഗോള ടൂറിസം മാപ്പിൽ മുൻനിര സ്ഥാനത്തേക്ക് ഉയർത്തും. സുസ്ഥിരതയും സാംസ്കാരിക സംരക്ഷണവും ഉറപ്പാക്കിക്കൊണ്ട് ആഡംബരമുതൽ ബജറ്റ് വരെ എല്ലാ തരം സഞ്ചാരികളെയും ആകർഷിക്കുകയാണ് ലക്ഷ്യം. 2030-ഓടെ ടൂറിസം GDP-യുടെ 10% ആക്കാനാണ് പദ്ധതിയെന്നും" ടൂറിസം മന്ത്രി സലീം അൽ മഹ്റൂഖി പറഞ്ഞു.












Click it and Unblock the Notifications