ഖത്തർ അമീർ ഒമാനിലെത്തി: കോടിക്കണക്കിന് റിയാലുകള്‍ ഒഴുകും; വമ്പന്‍ കരാറുകള്‍ വരുന്നു
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഒമാനില്‍ എത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീമിന് ഹൃദ്യമായ സ്വീകരണം. മസ്കറ്റിൽ വിമാനമിറങ്ങിയ ഖത്തർ ഭരണാധികാരിയെ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് അൽ സൈദ് നേരിട്ടെത്തി കൊട്ടാരത്തിലേക്ക് സ്വീകരിച്ചു. നിലവിലുള്ള പങ്കാളിത്തതിന്റേയും നിക്ഷേപത്തിന്റേയും മേഖലകള്‍ വികസിപ്പിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമുള്ള ചർച്ചകള്‍ ഇരു രാഷ്ട്ര നേതാക്കള്‍ക്കിടയില്‍ നടന്നുവെന്നും റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു.
അന്താരാഷ്ട്ര രംഗത്തെ സംഭവവികാസങ്ങള്‍, പശ്ചിമേഷ്യയിലെ സാഹചര്യങ്ങള്‍, സമാധാനത്തിനും സ്ഥിരതയ്ക്കുമുള്ള വഴികൾ എന്നിവയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തുവെന്നും ഒമാന്‍ വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള "ചരിത്രപരവും അസാധാരണവുമായ ബന്ധങ്ങളെ" പ്രതിഫലിപ്പിക്കുന്ന സന്ദർശനമാണിതെന്നും "പങ്കാളിത്തത്തിന്റെ പുതിയതും സമ്പന്നവുമായ ഒരു അദ്ധ്യായത്തിന്" ഇത് തുടക്കം കുറിക്കുമെന്നും മസ്‌കറ്റിലെ ദോഹ അംബാസഡർ ഷെയ്ഖ് മുബാറക് ബിൻ ഫഹദ് അൽ താനിയും അഭിപ്രായപ്പെട്ടു.

'അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ-താനിയുടെ ഒമാൻ സുൽത്താനേറ്റിലേക്കുള്ള ഔദ്യോഗിക സന്ദർശനം ഔദ്യോഗിക തലത്തിലും ജനകീയ തലത്തിലും വലിയ ശ്രദ്ധ നേടുകയാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളുടെയും എല്ലാ മേഖലകളിലെയും പൊതു താൽപ്പര്യങ്ങളുടെ കൈമാറ്റത്തിന്റെയും ചരിത്രത്തിൽ ഇത് ഒരു പ്രധാന അധ്യായമായിരിക്കും' ഖത്തർ അംബാസഡർ ഒമാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധം എല്ലാ മേഖലകളിലും, പ്രത്യേകിച്ച് സംയുക്ത നിക്ഷേപങ്ങളിൽ, ശ്രദ്ധേയമായ വളർച്ചയ്ക്കും വികാസത്തിനും സാക്ഷ്യം വഹിക്കുന്നു. പരിസ്ഥിതി, സംസ്കാരം, വിദ്യാഭ്യാസം, കായികം, യുവത്വം എന്നിവയെക്കുറിച്ചായിരിക്കും വിഷയങ്ങൾ കേന്ദ്രീകരിക്കുക. ഖത്തർ ട്രാൻസ്‌പോർട്ട് കമ്പനിയായ മൊവാസലാത്തും ഒമാന്റെ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ കോച്ചുകള്‍ നിർമ്മിക്കുന്നതുൾപ്പെടെയുള്ള പദ്ധതികളില്‍ ഖത്തർ ഒമാനിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ദിയാർ റാസ് അൽ ഹദ്ദ് ഡെവലപ്‌മെന്റ് കമ്പനിയിലും നിക്ഷേപമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യ, ഔഷധ സുരക്ഷ, ബാങ്കിംഗ്, വിദ്യാഭ്യാസം, ആശയവിനിമയം, സാങ്കേതികവിദ്യ, നിർമ്മാണം, മൊത്തവ്യാപാരം, ടൂറിസം, ലോജിസ്റ്റിക്സ്, ഖനനം, റിയൽ എസ്റ്റേറ്റ്, ആശയവിനിമയം, ഇൻഷുറൻസ് തുടങ്ങിയ മറ്റ് മേഖലകൾ ഉൾപ്പെടെ നിരവധി മേഖലകളിലാണ് ഖത്തറി നിക്ഷേപങ്ങൾ നടക്കുന്നതെന്ന് ഖത്തറിലെ ഒമാന്റെ അംബാസഡർ സയ്യിദ് അമ്മാർ ബിൻ അബ്ദുല്ല അൽ-ബുസൈദിയും അഭിപ്രായപ്പെട്ടു.
സുല്‍ത്താന്‍ ഹൈതം ബിൻ താരിഖ് അൽ സൈദ് 2021 ല്‍ ദോഹ സന്ദർശിച്ചപ്പോള്‍ സൈന്യം, നികുതി, ടൂറിസം, തുറമുഖങ്ങൾ, തൊഴിൽ, നിക്ഷേപം എന്നിവയിയിലെ സഹകരണത്തിന് ഇരു രാജ്യങ്ങളും ധാരണയിലെത്തിയിരുന്നു. ഗാസയിലെ വെടിനിർത്തലിൽ ഖത്തർ പ്രധാന പങ്ക് വഹിക്കുന്നത് തുടരുകയും ഒരു വർഷം മുമ്പ് യെമനിൽ ഹൂത്തി ഗ്രൂപ്പ് പിടിച്ചെടുത്ത കപ്പലിലെ 25 നാവികരെ മോചിപ്പിക്കാൻ ഒമാൻ സഹായിക്കുകയും ചെയ്തതിലൂടെയും ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications