ഖത്തറിന് മറ്റൊരു വന്‍ തിരിച്ചടി; ഡൊണാള്‍ഡ് ട്രംപ് പോലും വീഴും, ആരും അറിയാതെ എത്തുന്ന കെണി
ഇറാന്‍ യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍ പ്രത്യക്ഷത്തില്‍ എല്ലാവര്‍ക്കും അറിയുന്ന പ്രത്യാഘാതങ്ങളുണ്ട്. ജിസിസിയില്‍ നിന്ന് ഹോര്‍മുസ് വഴി എണ്ണയും വാതകവും കയറ്റുമതി ചെയ്യാന്‍ സാധിക്കാത്തതും ജിസിസി രാജ്യങ്ങളിലേക്ക് ചരക്കുകള്‍ എത്തിക്കാന്‍ കഴിയാത്തതുമെല്ലാം അതില്‍പ്പെട്ടതാണ്. മാത്രമല്ല, യുദ്ധം രൂക്ഷമാകുമ്പോള്‍ വിദേശനിക്ഷേപം ലഭിക്കാതെ ജിസിസി രാജ്യങ്ങള്‍ കൂടുതല്‍ സാമ്പത്തിക ഞെരുക്കം നേരിടും.
ചരക്കുനീക്കം പ്രതിസന്ധിയിലാകുന്നത് ജിസിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുണ്ട്. സൗദിയിലും കുവൈത്തിലും യുഎഇയിലും ഒമാനിലും ഇന്ന് ഇറാന്റെ ആക്രമണത്തില്‍ കനത്ത നഷ്ടമുണ്ടായി. യുദ്ധംകൊണ്ട് പൊറുതിമുട്ടുകയാണ് പശ്ചിമേഷ്യ. അതിന്റെ അനുരണനങ്ങള്‍ എല്ലാ രാജ്യത്തും കണ്ടുതുടങ്ങി. എന്നാല്‍ വലിയ തോതില്‍ ശ്രദ്ധിക്കപ്പെടാതെ മറ്റൊരു പ്രതിസന്ധി കൂടി വിരകയാണ്...

ലോകത്ത് വളം വിതരണം ചെയ്യുന്ന പ്രധാന മേഖലയാണ് പശ്ചിമേഷ്യ. കടല്‍വഴി വളം കയറ്റുമതി ചെയ്യുന്നതില്‍ മൂന്നില്‍ ഒന്നും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് പോകുന്നത് എന്ന് യുഎന്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ഹോര്‍മുസ് അടച്ചതോടെ വളം വിതരണം നടക്കുന്നില്ല. അത് അമേരിക്ക മുതല്‍ ഓസ്‌ട്രേലിയ വരെയുള്ള കാര്‍ഷിക മേഖലയെയും ഭക്ഷ്യോല്‍പ്പാദനത്തെയും ബാധിക്കുന്നുണ്ട്.
ലോകത്ത് യുറിയ വ്യാപാരം നടത്തുന്നതില്‍ മൂന്നിലൊന്ന് ജിസിസി രാജ്യങ്ങളാണ്. ഏറ്റവും കൂടുതല്‍ യൂറിയ ഉല്‍പ്പാദിപ്പിക്കുന്നത് ഖത്തറിന്റെ ഔദ്യോഗിക വളം കമ്പനിയാണ്. പ്രതിവര്‍ഷം 56 ലക്ഷം മെട്രിക് ടണ്‍ ആണ് ഉല്‍പ്പാദനം. ലോകത്ത് മൊത്തം വിതരണം ചെയ്യുന്ന യൂറിയയുടെ 14 ശതമാനം വരുമിത്. മാര്‍ച്ച് 4 മുതല്‍ ഖത്തര്‍ കമ്പനി യൂറിയ ഉല്‍പ്പാദനം നിര്‍ത്തി എന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അമേരിക്കയും വെട്ടിലാകും
യൂറിയ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യം റഷ്യയാണ്. യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഇവിടെ നിന്നുള്ള വിതരണം കുറഞ്ഞിരുന്നു. ഇതോടെ ലോക വിപണിയില്‍ യൂറിയ കിട്ടാത്ത അവസ്ഥയിലേക്ക് നീങ്ങുകയാണ്. ഫെബ്രുവരിയില്‍ അമേരിക്കയില്‍ യൂറിയയുടെ മെട്രിക് ടണ്‍ വില 444 ഡോളര്‍ ആയിരുന്നു. ഇപ്പോള്‍ 590 ഡോളര്‍ ആയി. ഇനിയും യുദ്ധം നീണ്ടാല്‍ വില കുതിക്കും. മെയ് മാസത്തില്‍ 800 ഡോളര്‍ ആകുമെന്നാണ് വിലയിരുത്തല്‍.
യൂറിയ, അമോണിയ, പൊട്ടാസ്യം, സള്‍ഫര്‍ എന്നിവയുടെ എല്ലാം വില കൂടുകയാണ്. ലോകത്ത് കൂടുതല്‍ ഉപയോഗിക്കുന്ന വളങ്ങളില്‍ ഒന്ന് യൂറിയ ആണ്. ഇത് ലഭ്യമായില്ലെങ്കില്‍ ധാന്യങ്ങളുടെയും പഴം പച്ചക്കറി എന്നിവയുടെയും ഉല്‍പ്പാദനത്തെ ബാധിക്കും. ഇനി യുദ്ധം അവസാനിച്ചാലും ഉല്‍പ്പാദനവും വിതരണവും പഴയ പോലെ ആകുന്നതിന് ചുരുങ്ങിയത് ആറ് മാസം എടുക്കുമത്രെ.
ഭക്ഷ്യവില ഈവര്‍ഷം 18 ശതമാനം വര്‍ധിച്ചേക്കുമെന്നാണ് കമ്മോഡിറ്റി ഇന്റലിജന്‍സ് സോഫ്റ്റ് വെയര്‍ കമ്പനിയായ ഹിലിയോസ് എഐ പറയുന്നത്. അമേരിക്കയുടെ കാര്‍ഷിക മേഖലയെ ഇത് സാരമായി ബാധിക്കും. അഞ്ച് കോടി ആളുകളാണ് അമേരിക്കയില്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. അമേരിക്കയില്‍ നിന്നുള്ള 10 ലക്ഷം കോടി ഉല്‍പ്പന്നങ്ങളെയും വളത്തിന്റെ ദൗര്‍ലഭ്യം ബാധിക്കും. ഡൊണാള്‍ഡ് ട്രംപിന് വലിയ തോതില്‍ പിന്തുണ നല്‍കിയവരാണ് അമേരിക്കയിലെ കര്‍ഷകര്‍. കാര്‍ഷിക മേഖല തകരുന്നത് ട്രംപിന്റെ നിലനില്‍പ്പിനെയും ബാധിക്കും.












Click it and Unblock the Notifications