ഖത്തര്‍ അമേരിക്ക 450 കോടി ഡോളറിന്റെ ഇടപാട്; 4 വിമാനങ്ങള്‍ വില്‍ക്കും, മിസൈല്‍ സെന്‍സറും
ദോഹ/വാഷിങ്ടണ്‍: ഖത്തറുമായുള്ള 450 കോടി ഡോളറിന്റെ ഇടപാടിന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതി. നാല് കെസി-46എ വിമാനങ്ങള്‍ ഖത്തറിന് വില്‍ക്കും. മിസൈന്‍ വാണിങ് സെന്‍സറുകള്‍ ഘടിപ്പിച്ച വിമാനം വേണമെന്ന് നേരത്തെ ഖത്തര്‍ ആവശ്യപ്പെട്ട കാര്യം യുഎസ് വിദേശകാര്യ വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു. ഖത്തറിന്റെ പ്രതിരോധ ശക്തി വര്‍ധിപ്പിക്കുന്നതാണ് ഇടപാട്.
അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിക്കുന്ന രാജ്യമാണ് ഖത്തര്‍. അമേരിക്കയുടെ ജിസിസിയിലെ പ്രധാന പങ്കാളി രാജ്യം കൂടിയാണ് ഖത്തര്‍. അവരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഇടപാട്. അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് സഹായിക്കുന്നതാണ് ഇടപാട് എന്നും വിദേശകാര്യ വകുപ്പ് പറയുന്നു.

വിമാനങ്ങള്‍ക്ക് ആകാശത്ത് വച്ചുതന്നെ ഇന്ധനം നിറയ്ക്കന്‍ ശേഷിയുള്ള വിമാനം കൂടിയാണ് അമേരിക്ക ഖത്തറിന് നല്‍കാന്‍ പോകുന്നത്. കോണ്‍ഗ്രസ് അനുമതി ലഭിക്കുമ്പോള്‍ വിമാന കൈമാറ്റം ഇനിയും വൈകില്ല എന്നാണ് വ്യക്തമാകുന്നത്. പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഏറ്റവും കൂടുതല്‍ സൈനികര്‍ തമ്പടിക്കുന്ന രാജ്യമാണ് ഖത്തര്‍.
ഖത്തറിലെ അല്‍ ഉദൈദ് വ്യോമ താവളത്തിലാണ് അമേരിക്കന്‍ സൈനികര്‍ തമ്പടിച്ചിട്ടുള്ളത്. പശ്ചിമേഷ്യയില്‍ അമേരിക്കന്‍ സൈന്യം നടത്തുന്ന എല്ലാ ആക്രമണങ്ങളും പദ്ധതിയിടുന്നതും നടപ്പാക്കുന്നതും ഇവിടെയിരുന്നാണ്. ഇതാണ് ഇറാന്‍ സൈന്യം ഈ മേഖലയില്‍ ആക്രമണം ശക്തമാക്കിയത്. ഉദൈദ് താവളത്തില്‍ ആക്രമണം നടത്തി മടങ്ങവെയാണ് ഇറാന് നാല് പൈലറ്റുമാരെ നഷ്ടമായത്.
ഈ പൈലറ്റുമാരില്‍ ഒരാളുടെ മൃതദേഹം കിട്ടിയിട്ടുണ്ട്. മൂന്നു പേരെ ഖത്തര്‍ തടവിലാക്കിയിരിക്കുകയാണ് എന്ന് ഇറാന്‍ പറയുന്നു. എന്നാല്‍ ആരെയും തടവിലാക്കിയിട്ടില്ലെന്ന് ഖത്തര്‍ വ്യക്തമാക്കുന്നു. ഇറാന്‍ അധികൃതരെ പരിശോധനയ്ക്ക് ഖത്തറിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ വിഷയം ഇരുരാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കത്തിന് കാരണമായി. റെഡ്‌ക്രോസിന്റെ സഹായം തേടിയിരിക്കുകയാണ് ഇറാന്‍.
ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ തുറക്കണം എന്നാണ് ഖത്തറിന്റെ ആവശ്യം. യുഎഇ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളുമായുള്ള ചര്‍ച്ചയിലും വിഷയം കഴിഞ്ഞ ദിവസം ഖത്തര്‍ ഉന്നയിച്ചിരുന്നു. ഹോര്‍മുസ് വിഷയത്തില്‍ ഇറാനും ഒമാനും ചര്‍ച്ച നടത്തി ധാരണയുണ്ടാക്കിയിട്ടുണ്ട്. ഈ കരാര്‍ യാഥാര്‍ഥ്യമായാല്‍ മാത്രമാണ് ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ച പുനരാരംഭിക്കാന്‍ സാധിക്കൂ എന്നാണ് ഖത്തര്‍ പറയുന്നത്.
എന്നാല്‍ അതിനിടെയാണ് ഇറാനെതിരെ അമേരിക്ക ഉപരോധം ശക്തമാക്കിയത്. ഇറാനുമായി ഇടപാട് നടത്തുന്ന രാജ്യങ്ങള്‍ക്കെതിരെയും ഉപരോധം ചുമത്തുമെന്നാണ് അമേരിക്കയുടെ ഭീഷണി. അതിനിടെ ലബനാനിലെ ഹിസ്ബുല്ലയെ അമേരിക്ക വീണ്ടും ഭീകരപ്പട്ടികയില്‍ പെടുത്തി ഉപരോധം ശക്തമാക്കുമെന്നാണ് പുതിയ വിവരം. ഇറാനുമായുള്ള ബന്ധം ചൂണ്ടിക്കാട്ടിയാണ് ഹിസ്ബുല്ലയ്‌ക്കെതിരായ ഈ നടപടി.





Click it and Unblock the Notifications