ട്രംപിനെ മെരുക്കിയത് ഖത്തര്‍; ഇറാന് നല്‍കിയ വാഗ്ദാനം എന്ത്, എല്‍എന്‍ജി വാര്‍ത്ത ശരിയല്ല
ദോഹ; ഇറാന്‍ ഉപാധികള്‍ക്ക് വഴങ്ങുന്നില്ലെന്ന് ഉറപ്പായതോടെ ശക്തമായ ആക്രമണം നടത്താന്‍ ഒരുങ്ങുകയായിരുന്നു അമേരിക്ക. കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇക്കാര്യം ട്രൂത്ത് സോഷ്യലില്‍ വ്യക്തമാക്കുകയും ചെയ്തു. ഇതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധത്തിലേക്ക് നീങ്ങുമോ എന്ന് ആശങ്ക പരന്നു. ഉടനെ മൂന്ന് രാജ്യങ്ങളില്‍ നിന്ന് പ്രമുഖ നേതാക്കള്‍ ട്രംപിനെ ബന്ധപ്പെട്ടു.
ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് അല്‍ നഹ്യാന്‍, പാകിസ്താന്‍ സേനാ മേധാവി ജനറല്‍ അസിം മുനീര്‍ എന്നിവരാണ് ട്രംപിനോട് ഈ വേളയില്‍ ആക്രമണം പാടില്ലെന്നു അറിയിച്ചത്. ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്നും ഇപ്പോള്‍ ആക്രമണം നടത്തിയാല്‍ ഇതുവരെ നടത്തിയ എല്ലാ ശ്രമങ്ങളും പാഴാകുമെന്നും മൂന്ന് നേതാക്കളും ബോധിപ്പിച്ചു.

തുടര്‍ന്ന് അമേരിക്ക പുതിയ ആക്രമണത്തില്‍ നിന്ന് പിന്മാറി. ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക പിന്മാറിയതോടെ ജിസിസി രാജ്യങ്ങള്‍ക്ക് ആശ്വാസമായി. വീണ്ടും തുടര്‍ ചര്‍ച്ചകള്‍ നടന്നു. 24 മണിക്കൂറിനകം അമേരിക്കയും ഇറാനും തമ്മില്‍ കരാര്‍ ഒപ്പുവയ്ക്കുമെന്നാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. അമേരിക്കയും ഇറാനും നേരിട്ട് അന്തിമ ഛര്‍ച്ച നടത്തിയ ശേഷമാകുമോ ഒപ്പിടല്‍ എന്ന് വ്യക്തമല്ല.
അതിനിടെ വ്യത്യസ്തമായ ചില റിപ്പോര്‍ട്ടുകള്‍ വന്നു. യുഎഇയും ഖത്തറും ഇറാനെ വശീകരിക്കാന്‍ ശ്രമിച്ചു എന്ന മട്ടിലായിരുന്നു വാര്‍ത്തകള്‍. അമേരിക്കയുടെ ഉപരോധം കാരണം തടഞ്ഞുവച്ച ഇറാന്റെ ഫണ്ട് വിട്ടുകൊടുക്കാന്‍ യുഎഇ തയ്യാറായി എന്നായിരുന്നു റോയിട്ടേഴ്‌സ് വാര്‍ത്ത. 1000 കോടി വിട്ടുകൊടുക്കാന്‍ ധാരണയായി എന്നും 300 കോടി വിട്ടുകൊടുത്തു എന്നുമായിരുന്നു വാര്‍ത്ത. എന്നാല്‍ ഇക്കാര്യം യുഎഇ നിഷേധിച്ചു.
ഇറാനുമായി ഊര്‍ജ ഉല്‍പ്പാദനത്തിന് ഖത്തര്‍ സമ്മതിച്ചു എന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത നല്‍കിയത്. ഇറാനും ഖത്തറും അതിര്‍ത്തി പങ്കിടുന്ന മേഖലയിലാണ് ലോകത്തെ ഏറ്റവും വലിയ വാതക പാടം. ഇറാന്റെ മേഖലയില്‍ ഖനനം കുറവാണ്. അമേരിക്കന്‍ ഉപരോധം കാരണം ഖനനം സാധ്യമല്ല. അതേസമയം, ഖത്തറിന്റെ മേഖലയില്‍ മികച്ച രീതിയില്‍ ഖനനം നടക്കുന്നുണ്ട്.
ഇനി മുതല്‍ വാതക ഉല്‍പ്പാദനത്തില്‍ ഖത്തറും ഇറാനും സഹകരിക്കാന്‍ ധാരണയുണ്ടാക്കി എന്നായിരുന്നു വാഷിങ്ടണ്‍ പോസ്റ്റ് വാര്‍ത്ത നല്‍കിയത്. എന്നാല്‍ ഇക്കാര്യം ഖത്തര്‍ ഭരണകൂടം നിഷേധിച്ചു. വാര്‍ത്ത തീര്‍ത്തും അടിസ്ഥാന രഹിതമാണ് എന്നായിരുന്നു ഖത്തര്‍ അന്താരാഷ്ട്ര മാധ്യമ ഓഫീസ് പ്രതികരിച്ചത്. ഖത്തറിലെയും യുഎഇയിലെയും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളാണ് ഇരുരാജ്യങ്ങളും നിഷേധിച്ചത്.















Click it and Unblock the Notifications