സൗദിക്ക് സ്വന്തം തീരുമാനം പണിയായി: കുവൈത്തും ഇന്ത്യയില്‍ പിറകിലേക്ക് പോയി: യുഎഇ നേട്ടമുണ്ടാക്കി
റഷ്യയില്‍ നിന്നും സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ പ്രധാന പശ്ചിമേഷ്യൻ വിതരണക്കാരിൽ നിന്നുള്ള വിഹിതം കുറഞ്ഞതോടെ ഡിസംബറിലെ ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയിൽ രേഖപ്പെടുത്തിയത് വന്‍ ഇടിവ്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ മൊത്തം മൂല്യം കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 10.6 ശതമാനമാണ് കുറഞ്ഞിരിക്കുന്നത്. 2023 ഡിസംബറില്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതി മൂല്യം 11.57 ബില്യണ്‍ ഡോളറായിരുന്നെങ്കില്‍ ഇത്തവണ അത് 10.34 ബില്യണ്‍ ഡോളർ മാത്രമാണ്.
നവംബറില്‍ രേഖപ്പെടുത്തിയ 12.4 ബില്യൺ ഡോളറുമായി താരതമ്യപ്പെടുത്തുമ്പോഴും ഡിസംബറിലെ ഇറക്കുമതി 16.5 ശതമാനം കുറവാണ്. ജനുവരിയിൽ അമേരിക്ക റഷ്യക്ക് എതിരെ ഏർപ്പെടുത്തിയ പുതിയ ഉപരോധങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് തന്നെ റഷ്യയിൽ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ കയറ്റുമതി കുറഞ്ഞ് തുടങ്ങിയെന്ന് സർക്കാർ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നുവെന്നാണ് ശ്രദ്ധേയം.

റഷ്യയിൽ നിന്നുള്ള ഇറക്കുമതി മൂല്യം ഡിസംബറില്‍ 18.48 ശതമാനം ഇടിഞ്ഞ് 3.19 ബില്യൺ ഡോളറായി. നേരത്തെ, അതായത് 2023 ഡിസംബറില്‍ ഇത് 3.92 ബില്യൺ ഡോളറായിരുന്നു. ഇന്ത്യയിലെ ഒന്നിലധികം റിഫൈനറികളിലെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട അടച്ചുപൂട്ടലുകൾ കാരണം 2024 ഓഗസ്റ്റിൽ ഇറക്കുമതിയില്‍ ഇടിവുണ്ടായെങ്കിലും ഇത് താല്‍ക്കാലികം മാത്രമായിരുന്നു. എന്നാല്‍ നവംബറിൽ 8 ശതമാനവും ഒക്ടോബറിൽ 53 ശതമാനവും സെപ്റ്റംബറിൽ 34.2 ശതമാനവും വർദ്ധനവാണ് റഷ്യയുടെ ഇറക്കുമതിയിലുണ്ടായത്.
റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ അളവിൽ 12.3 ശതമാനം കുറവുണ്ടായതാണ് മൊത്തത്തിലുള്ള ഇടിവിന് പ്രാധാന കാരണമായത്. ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതും ഇറക്കുമതി മൂല്യത്തിലെ വിലയിടിവിന് കാരണമായിട്ടുണ്ട്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ശരാശരി 4.57 ഡോളർ വരെ കുറഞ്ഞ നിരക്കിലാണ് ക്രൂഡ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റഷ്യയിലെ ആഭ്യന്തര ഡിമാൻഡ് വർദ്ധിച്ചുവരുന്നത് അതിന്റെ കയറ്റുമതി ശേഷിയെ പരിമിതപ്പെടുത്തിയതായും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
അറ്റകുറ്റപ്പണികൾക്ക് ശേഷം റഷ്യയിലെ റിഫൈനറി പ്രവർത്തനങ്ങൾ പുനരാരംഭിച്ചതും റഷ്യൻ ക്രൂഡിന്റെ വിലക്കുറവ് കാരണം ഇതര വിതരണക്കാരെ കൂടുതൽ അളവില്‍ വാങ്ങിയതും ഇന്ത്യയിലേക്കുള്ള വിഹിതം കുറിച്ചിരിക്കാം. മറ്റ് പ്രധാന എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ സൗദി അറേബ്യയില്‍ നിന്നും കുവൈത്തില്‍ നിന്നുമാണ് ഇന്ത്യയിലേക്കുള്ള കയറ്റുമതി വലിയ തോതില്‍ കുറഞ്ഞത്. ഇക്കാലയളവില്‍ സൗദി അറേബ്യയിൽ നിന്നുള്ള ഇറക്കുമതി 43.1 ശതമാനം കുറഞ്ഞപ്പോൾ കുവൈറ്റിന്റെ വിതരണം 38 ശതമാനമാണ് ഇടിഞ്ഞത്.
സൗദി അറേബ്യ ക്രൂഡ് ഓയിലിന്റെ വില വർദ്ധിപ്പിച്ചത് ഇന്ത്യയിലേക്കുള്ള ഇറക്കുമതിയെ സാരമായ രീതിയില്‍ തന്നെ ബാധിച്ചിട്ടുണ്ട്. സൗദി വിലക്കൂട്ടിയതോടെ ഇന്ത്യന്‍ റിഫൈനറികള്‍ മറ്റ് പശ്ചിമേഷ്യൻ വിതരണക്കാരിലേക്ക്, പ്രത്യേകിച്ച് ഇറാഖിലേക്കും യു എ ഇയിലേക്കും കൂടുതല്‍ തിരിഞ്ഞു. താരതമ്യേന ഭേദപ്പെട്ട വിലയിലായിരുന്നു അവർ ക്രൂഡ് വിതരണം ചെയ്തത്. ഇതോടെ ഈ കാലയളവിൽ ഇറാഖിൽ നിന്നുള്ള ഇറക്കുമതി ഏകദേശം 29 ശതമാനം വർദ്ധിച്ചു.
അതേസമയം, ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന ക്രൂഡ് ഓയിലിന്റെ വില്‍പ്പന വില സൗദി അറേബ്യ അടുത്തിടെ കുറിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി തുടർച്ചയായി വർധിപ്പിച്ചതിന് ശേഷമാണ് വില കുറയ്ക്കാന്‍ അവർ തയ്യാറായത്. തങ്ങളുടെ ഫ്ലാഗ്ഷിപ്പ് അറബ് ലൈറ്റ് ക്രൂഡിന്റെ ഏപ്രിൽ മാസത്തെ ഔദ്യോഗിക വിൽപ്പന വില (OSP) ഒമാൻ, ദുബായ് വിലകളുടെ ശരാശരിയേക്കാൾ 40 സെന്റാണ് ലോകത്തിലെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ ഉത്പാദക കമ്പനിയായ സൗദി ആരാംകോ കുറച്ചത്. ഇതോടെ ഇന്ത്യന്‍ കമ്പനികള്‍ അടക്കം കൂടുതല്‍ സൗദി ക്രൂഡ് ഓയില്‍ വാങ്ങുമെന്നാണ് പ്രതീക്ഷ.












Click it and Unblock the Notifications