സൗദി അറേബ്യയും തുര്‍ക്കിയും ഒന്നിക്കുന്നു; ഇസ്രായേലിന് വന്‍ തിരിച്ചടി, അമേരിക്കന്‍ മോഹവും നടന്നേക്കില്ല
ഏറെ കാലമായി അകല്‍ച്ചയില്‍ കഴിഞ്ഞിരുന്ന സൗദി അറേബ്യയും തുര്‍ക്കിയും ബന്ധം ശക്തമാകുന്നു. തുര്‍ക്കിയില്‍ നിന്ന് സൗദിയിലേക്കുള്ള റെയില്‍ പാത സജീവമാക്കാനുള്ള ചര്‍ച്ച വീണ്ടും തുടങ്ങി. സൗദി-തുര്‍ക്കി യാത്രക്കാര്‍ക്ക് ചില പാസ്‌പോര്‍ട്ടില്‍ വിസ രഹിത യാത്ര അനുവദിച്ചു. പരസ്പരമുളള വ്യാപാരം കൂടുതല്‍ വിപുലമാക്കാനാണ് ഇരുരാജ്യങ്ങളുടെയും തീരുമാനം.
യുഎഇ സൗദി അറേബ്യയുമായി ഉടക്കി ഇസ്രായേലുമായി ബന്ധം ശക്തമാക്കിയ പിന്നാലെയാണ് മേഖലയിലെ പ്രമുഖ രാജ്യമായ തുര്‍ക്കിയെ സൗദി വീണ്ടും കൂട്ടുപിടിക്കുന്നത്. യമന്‍, ഇറാന്‍, ഖത്തര്‍, ഇറാഖ്, ലബ്‌നാന്‍ തുടങ്ങി പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളും തുര്‍ക്കിയുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്നുണ്ട്. അതുകൊണ്ടുതന്നെ തുര്‍ക്കിയുമായുള്ള ബന്ധം നേട്ടമാകുമെന്ന് സൗദി അറേബ്യ കരുതുന്നു.

സൗദി അറേബ്യ ജോര്‍ദാന്‍, സിറിയ, തുര്‍ക്കി എന്നീ രാജ്യങ്ങളെ ബന്ധിപ്പിച്ച് പഴയ ഹിജാസ് റെയില്‍വെ വീണ്ടും പൊടിതട്ടി എടുക്കാനാണ് സൗദിയുടെയും തുര്‍ക്കിയുടെയും തീരുമാനം. കഴിഞ്ഞാഴ്ച ഇതുസംബന്ധിച്ച കരാര്‍ ഒപ്പുവച്ചു. ഹോര്‍മുസ് പാത പ്രതിസന്ധിയില്‍ ആയാലും ഈ റെയില്‍പാത സഹായിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇസ്രായേിനുള്ള കുരുക്കാണിത് എന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യയില്‍ നിന്ന് തുടങ്ങി യുഎഇ വഴി ജിസിസി രാജ്യങ്ങള്‍ കടന്ന് സിറിയയിലൂടെ ഇസ്രായേലിലേക്കും അവിടെ നിന്ന് യൂറോപ്പിലേക്കും ഒരു ചരക്കുപാത ഒരുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 2023ലെ ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ ഇതിന്റെ പ്രഖ്യാപനം നടന്നിരുന്നു. ഇതിന് പാര വെക്കാനാണ് തുര്‍ക്കി സൗദിയുമായി ചേര്‍ന്ന് നീങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇസ്രായേലിനെ ബന്ധിപ്പിച്ചുള്ള പാതയ്ക്ക് തുര്‍ക്കിക്കും സൗദിക്കും താല്‍പ്പര്യമില്ല.
ഇന്ത്യ-സൗദി-തുര്‍ക്കി വഴി യൂറോപ്പ്
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് സൗദി അറേബ്യയിലെ ജിദ്ദ തുറമുഖത്തേക്ക് ചരക്കുകപ്പലുകള്‍ എത്തുന്നുണ്ട്. ഇവിടെ നിന്ന് യൂറോപ്പിലേക്ക് ചരക്കുകള്‍ എത്തിക്കാന്‍ നിര്‍ദിഷ്ട റെയില്‍പാത സഹായിക്കുമെന്ന പ്രതീക്ഷയിലാണ് തുര്‍ക്കിയും സൗദിയും. അതുകൊണ്ടുതന്നെ ഈ പാതയ്ക്ക് മുന്‍ഗണന ലഭിച്ചാല്‍ യുഎഇയും ഇസ്രായേലും പുറത്താകും. സൗദിയും യുഎഇയും ഉടക്കിയ സാഹചര്യത്തില്‍ കൂടിയാണിത്.
ഓട്ടോമന്‍ ഭരണകാലത്താണ് ഹിജാസ് റെയില്‍വെ നിര്‍മിക്കാന്‍ തുടങ്ങിയത്. ഒന്നംലോക യുദ്ധകാലത്ത് ഇത് തകര്‍ക്കപ്പെട്ടു. പിന്നീട് ഇപ്പോഴാണ് വീണ്ടും ചര്‍ച്ച സജീവമായത്. അന്ന് പലസ്തീനിലെ ഹൈഫ തുറമുഖത്തേക്കും ലബ്‌നാനിലേക്കും ഈ പാതയുടെ ശാഖകള്‍ ഉണ്ടായിരുന്നു. ഇന്ന് ഹൈഫ തുറമുഖം ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. സൗദിയെയും ഇസ്രായേലിനെയും സൗഹൃദത്തിലാക്കാനുള്ള അമേരിക്കയുടെ മോഹവും ഇവിടെ പൊലിയും.
ഇസ്രായേലിന്റെ സ്വാധീനം കുറയ്ക്കാന്‍ മേഖലയിലെ മറ്റുരാജ്യങ്ങള്‍ ഐക്യപ്പെടണം എന്ന് തുര്‍ക്കി വ്യാപാര മന്ത്രി ഉമര്‍ ബോലറ്റ് പറഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. പശ്ചിമേഷ്യയും ജിസിസിയും സുസ്ഥിരമാകണമെങ്കില്‍ ഇസ്രായേലിന്റെ സ്വാധീനം കുറയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടുവത്രെ. അതേസമയം, തുര്‍ക്കിയും സൗദിയും ബദല്‍പാത ഒരുക്കുമ്പോള്‍ ഇന്ത്യയുടെ വ്യാപാര മോഹങ്ങള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്കയും ബാക്കിയാണ്.















Click it and Unblock the Notifications