റഷ്യക്ക് പുത്തന്‍ ഉണർവ്: പക്ഷെ ഇന്ത്യയില്‍ കേമന്മാർ അറബ് രാഷ്ട്രങ്ങള്‍ തന്നെ; സൗദി മുതല്‍ ഒമാന്‍ വരെ
ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയില്‍ മാർച്ചില വന്‍ വർധനവ്. പ്രതിദിനം 5 ദശലക്ഷം ബാരല്‍ (എം ബി ഡി) എന്ന നിരക്കിലുള്ള ഇറക്കുമതിയാണ് മാർച്ചില്‍ ഇന്ത്യ നടത്തിയത്. കഴിഞ്ഞ 15 വർഷത്തിനിടയില്‍ തന്നെ പ്രതിമാസം രാജ്യത്ത് നടക്കുന്ന ഏറ്റവും ഉയർന്ന ഇറക്കുമതിയാണ് ഇത്. ശക്തമായ ആഭ്യന്തര ഡിമാന്‍ഡിനൊപ്പം തന്നെ റഷ്യന്‍ ബാരല്‍ സാമ്പത്തികമായി കൂടുതല്‍ ലാഭകരമായതും ഇറക്കുമതിയെ സ്വാധീനിച്ചുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
മാർച്ചില്‍ ഇന്ത്യയുടെ റഷ്യന്‍ ഇറക്കുമതി വലിയ രീതിയില്‍ ഉയർന്നുവെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ആറ് മാസത്തിനിടിയെ ഏറ്റവും ഉയർന്ന നിലയിലേക്കാണ് റഷ്യന്‍ ഇറക്കുമതി ഉയർന്നത്. ആഗോള റിയൽ-ടൈം ഡാറ്റ ആൻഡ് അനലിറ്റിക്സ് ദാതാവായ കെപ്ലറിൽ നിന്നുള്ള വ്യാപാര കണക്കുകൾ പ്രകാരം, കഴിഞ്ഞ മാസം ഇന്ത്യ താൽക്കാലിക അടിസ്ഥാനത്തിൽ 5.13 എം ബി ഡി അസംസ്കൃത എണ്ണയാണ് ഇന്ത്യ ആകെ ഇറക്കുമതി ചെയ്തിരിക്കുന്നത്.

ഫെബ്രുവരിയിലെ ഇറക്കുമതി 4.78 എം ബി ഡിയും കഴിഞ്ഞ വർഷം മാർച്ചിലെ ഇറക്കുമതി 4.95 എം ബി ഡിയുമായിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഫെബ്രുവരിയിൽ 14.5% കുറഞ്ഞ് പ്രതിദിനം 1.43 ദശലക്ഷം ബാരലായി. 2023 ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. 'കെപ്ലറില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിൽ, മാർച്ചിൽ ഇന്ത്യയുടെ മൊത്തത്തിലുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഏകദേശം 5,133,000 (b/d) ആയിരുന്നു. 2008 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ഇറക്കുമതിയാണ് ഇത്. " കെപ്ലറിന്റെ റിഫൈനിംഗ് & മോഡലിംഗിനായുള്ള ലീഡ് റിസർച്ച് അനലിസ്റ്റ് സുമിത് റിറ്റോലിയെ ഉദ്ധരിച്ച് ബിസിനസ്‌ലൈന്‍ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾ കുറവായതിനാൽ, മിക്ക ഇന്ത്യൻ റിഫൈനറികളും പരമാവധി എണ്ണ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ മാർച്ച് സാമ്പത്തിക വർഷാവസാനമായതിനാല്‍ തന്നെ പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (OMC-കൾ) വാർഷിക ധാരണകള്‍ പ്രകാരമുള്ള ഇറക്കുമതികള്‍ പൂർത്തിയാക്കിയതും അളവിലെ വർധനവിന് കാരണമായി.
മാർച്ചിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ഏകദേശം 1.9 എം ബി ഡിയായിട്ട് ഉയർന്നു. ഉപരോധങ്ങൾ നിലവിലുണ്ടെങ്കിലും, ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയിൽ ഒഴുക്ക് സ്ഥിരതയുള്ളതായി തുടരുന്നുവെന്നതും ശ്രദ്ധേയമാണ്. അമേരിക്ക ഉപരോധം പ്രഖ്യാപിച്ചതോടെ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ കുറവുണ്ടാകുമെന്ന് നേരത്തെ ചില വിലയിരുത്തലുകളുണ്ടായിരുന്നു.
റഷ്യ കഴിഞ്ഞാല്‍ ഇന്ത്യന്‍ വിപണിയിലെ പ്രധാന ഇറക്കുമതിക്കാർ പശ്ചിമേഷ്യന്‍ രാജ്യങ്ങളാണ്. 929 ടി ബി ഡി (Thousans barrel per day) യുമായി ഇറാഖ് രണ്ടാമത് നില്‍ക്കുമ്പോള്‍ സൌദി അറേബ്യയുടെ വിഹിത് 565 ടി ബി ഡിയാണ്. യു എ ഇ 424 , കുവൈത്ത് 110, ഖത്തർ 36, ഒമാന്‍ 33 എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാജഷ്ട്രങ്ങളുടെ വിഹിതം. ആകെ ഇറക്കുമതിയില്‍ 289 ടി ബി ഡിയുമായി അമേരിക്ക അഞ്ചാമത് നില്‍ക്കുമ്പോള്‍ നൈജീരിയ (222), അംങ്കോള (150) എന്നീ രാജ്യങ്ങളുടെ ഇറക്കുമതിയിലും വർധനവുണ്ടായി.
അതേസമയം, ഉക്രെയ്‌നിലെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ച കരാറില്‍ ഏർപ്പെടാന്‍ റഷ്യ സമ്മതിച്ചില്ലെങ്കിൽ, അവരുടെ എണ്ണ ഇറക്കുമതിയിൽ കൂടുതല്‍ ശക്തമായ ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഞായറാഴ്ച വീണ്ടും രംഗത്ത് വന്നിട്ടുണ്ട്. നിലവിൽ എണ്ണവില സ്ഥിരതയില്‍ തുടരുന്നുണ്ടെങ്കിലും, ആഗോള എണ്ണ വിതരണത്തിൽ സംഭവങ്ങളുടെ ശൃംഖലയ്ക്ക് സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications