സൗദി അറേബ്യ തിരിച്ച് വരുമോ? ക്രൂഡ് ഓയില്‍ വില കുറയ്ക്കുന്നു, ഇന്ത്യയ്ക്ക് നേട്ടം, പെട്രോള്‍ വില ഇടിയുമോ
ഏഷ്യന്‍ രാജ്യങ്ങളില്‍ വില്‍ക്കുന്ന ക്രൂഡ് ഓയില്‍ വിലയില്‍ കുറവ് വരുത്താന്‍ സൗദി അറേബ്യ. ഒക്ടോബർ മുതലായിരിക്കും വിലക്കുറവ് പ്രാബല്യത്തില്‍ വരിക. ബാരലിന് 50 മുതൽ 70 സെൻ്റ് വരെ കുറവ് ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള ക്രൂഡ് ഒയിലിന്റെ നിരക്ക് സൗദി അറേബ്യ വർധിപ്പിച്ചിരുന്നു.
മുൻനിര അറബ് ലൈറ്റ് ക്രൂഡിൻ്റെ ഒക്ടോബറിലെ ഔദ്യോഗിക വിൽപ്പന വില (OSP) ബാരലിന് 50 മുതൽ 70 സെൻ്റിനു ഇടയിൽ കുറയുന്നത് ഇന്ത്യ ഉള്‍പ്പെടേയുള്ള ഇടപാടുകാർക്കും അനുഗ്രഹമായിരിക്കും. വില വർധിപ്പിച്ചതോടെ സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യന്‍ റിഫൈനികള്‍ കുറച്ചിരുന്നു. തല്‍ഫലമായി ഇന്ത്യയുമായുള്ള സൗദി അറേബ്യയുടെ ഇടപാട് വലിയ തോതില്‍ ഇടിയുകയും ചെയ്തു.

ചൈനയില്‍ നിന്നുള്ള ഇടപാട് കുറഞ്ഞതും സൗദി അറേബ്യയുടെ തീരുമാനത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. സാധാരണയായി എണ്ണയ്ക്ക് ഏറ്റവും മികച്ച ഡിമാന്‍ഡുള്ള മാസമാണ് സെപ്റ്റംബർ. എന്നാല്‍ ഇത്തവണ റിഫൈനറി പുനരുദ്ധാരണം അടക്കമുള്ള വിവിധ കാരണങ്ങളാല്‍ ചൈനയില്‍ നിന്നുള്ള ഡിമാന്‍ഡ് കുറഞ്ഞു. ചൈനയിലെ നിർമ്മാണ മേഖലയിലെ ഇടിവും ഇറക്കുമതി കുറവിന് കാരണമായിട്ടുണ്ട്.
ഒപെക് സഖ്യത്തിലെ എട്ട് അംഗങ്ങൾ അടുത്ത മാസം പ്രതിദിനം 180,000 ബാരൽ ഉൽപ്പാദനം വർദ്ധിപ്പിക്കാൻ പദ്ധതിയിട്ടിരിക്കുന്നതിനാൽ വിതരണവും ഒക്ടോബർ മുതൽ ഉയരും. സൗദി ക്രൂഡ് ഒഎസ്‌പികൾ സാധാരണയായി ഓരോ മാസവും അഞ്ചാം തീയതിയാണ് പുറത്തിറക്കുന്നത്. ഇതിന് അനുസരിച്ചാണ് കുവൈറ്റ്, ഇറാഖി വിലകളും നിശ്ചയിക്കുന്നത്.
ആഗോള എണ്ണ ഭീമനായ സൗദി അരാംകോ ഉപഭോക്താക്കളിൽ നിന്നുള്ള ശുപാർശകളുടെ അടിസ്ഥാനത്തിലാണ് ക്രൂഡ് വില നിശ്ചയിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തെ എണ്ണയുടെ മൂല്യത്തിലുണ്ടായ മാറ്റം, ഉല്‍പ്പാദന മൂല്യം എന്നിവയും വില നിർണ്ണയിക്കുന്നതില്‍ നിർണ്ണായ ഘടകങ്ങളായി പ്രവർത്തിക്കും.
അതേസമയം, ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 39.9 ശതമാനവും റഷ്യയില്‍ നിന്നാണെന്നാണ് കമ്മോഡിറ്റി മാർക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ Kpler-ൽ നിന്നുള്ള പ്രൊവിഷണൽ വെസൽ ട്രാക്കിംഗ് ഡാറ്റ റിപ്പോർട്ട് വ്യക്തമാക്കുന്നത്. രണ്ടാമത്തെ വലിയ എണ്ണ സ്രോതസ്സായ ഇറാഖിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടർച്ചയായി 6.7 ശതമാനം ഉയർന്ന് 0.85 ദശലക്ഷം ബി പി ഡി ആകുകയും ചെയ്തിട്ടുണ്ട്.
സൗദി അറേബ്യ - ഓഗസ്റ്റിൽ ഇന്ത്യയിലേക്ക് വിതരണം ചെയ്ത അളവിൽ 0.55 ദശലക്ഷം ബി പി ഡിയിൽ 16.6 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 0.55 ദശലക്ഷം ബി പി ഡി എണ്ണയാണ് കഴിഞ്ഞ മാസം ഇന്ത്യ ഇറാഖില്‍ നിന്നും ഇറക്കുമതി ചെയ്തത്. ഇന്ത്യയിലെ സൗദി അറേബ്യയുടെ എണ്ണ വിഹിതം 12.2 ശതമാനമായി ഇടിയുകയും ചെയ്തു.
"സൗദിയുടെ 550,000 ബി പി ഡി കഴിഞ്ഞ വർഷത്തെ ശരാശരി ഇറക്കുമതിയേക്കാള്‍ 200,000-250,000 ബി പി ഡി കുറവാണ്. ജൂണിൽ സൗദി എണ്ണ ഇറക്കുമതി 10 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. ആ അവസ്ഥയില്‍ നിന്നും തിരിച്ച് വരാന്‍ അറബ് രാഷ്ട്രത്തിന് ഇപ്പോഴും സാധിച്ചിട്ടില്ല. സൗദി അറേബ്യൻ ക്രൂഡിന്റെ വില ഉയർന്നതാണ് അവരുടെ ഇടിവിന് പ്രധാന കാരണം" റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നു. അതേസമയം സൗദിയുടെ വിലയിടിവ് ഇന്ത്യന്‍ കമ്പനികള്‍ക്ക് ലാഭകരമാണെങ്കിലും രാജ്യത്തെ പെട്രോള്‍ വില കുറയാന്‍ ഇത് കാരണമായേക്കില്ലെന്നും വിദഗ്ധർ പറയുന്നു.












Click it and Unblock the Notifications