സൗദിക്കും ഇറാഖിനും എന്ത് പറ്റി: യുഎസിനേക്കാള്‍ ഇന്ത്യയില്‍ നേട്ടം ബ്രസീലിന്, നൈജീരയും മോശമാക്കിയില്ല
ഇന്ത്യയിലേക്കുള്ള അമേരിക്കന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഈ വർഷം വന്‍ വർധനവ്. 2025-ന്റെ ആദ്യ പകുതിയിൽ (ജനുവരി-ജൂൺ) ഇന്ത്യയുടെ യുഎസ് ക്രൂഡ് ഓയിൽ ഇറക്കുമതി 50% ശതമാനത്തിലധികം വർധിച്ചുവെന്നാണ് റിപ്പോർട്ട്. അപ്പോഴും റഷ്യ തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ വിതരണക്കാരനായി ഇപ്പോഴും തുടുരുന്നത്.
എസ് ആൻഡ് പി ഗ്ലോബൽ കമ്മോഡിറ്റി ഇൻസൈറ്റ്സിന്റെ കണക്കനുസരിച്ച്, 2025 ജനുവരി-ജൂൺ കാലയളവിൽ ഇന്ത്യ യു എസിൽ നിന്ന് ദിവസേന ശരാശരി 271,000 ബാരൽ ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇറക്കുമതി ചെയ്ത് 180000 ബാരലിൽ നിന്നും 51% വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വരും മാസങ്ങളിലും യുഎസില്‍ നിന്നുള്ള ഇറക്കുമതിയില്‍ വർധനവ് ഉണ്ടാകുമെന്ന് വിലയിരുത്തപ്പെടുന്നത്.

മറുവശത്ത് റഷ്യ 2025-ന്റെ ആദ്യ പകുതിയിലും ഇന്ത്യയുടെ പ്രധാന ക്രൂഡ് വിതരണക്കാരനായി തുടരുകയാണ്. ശരാശരി 1.67 മില്യൺ ബാരൽ ദിവസേന എന്ന നിലയിലാണ് റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയിലിന്റെ വരവ്. കഴിഞ്ഞ വർഷത്തിന്റെ ആദ്യ പാദത്തില്‍ 1.66 മില്യൺ ബാരല്‍ ക്രൂഡ് ഓയിലായിരുന്നു ഇന്ത്യ റഷ്യയില്‍ നിന്നും ഇറക്കുമതി ചെയ്തത്.
"യു എസിൽ നിന്നുള്ള ക്രൂഡ് വിതരണം വർധിച്ചിട്ടുണ്ടെങ്കിലും, ഇന്ത്യയിലെ ചില റിഫൈനറികൾക്ക് മാത്രമാണ് ഇത് പരിമിതപ്പെടുത്തിയിരിക്കുന്നത്. ഇത് മറ്റ് റിഫൈനറികൾക്ക് വർഷം മുഴുവനും യു എസ് ഇറക്കുമതി വർധിപ്പിക്കാൻ അവസരം നൽകുന്നു," എസ് ആൻഡ് പി ഗ്ലോബൽ കമ്മോഡിറ്റി ഇൻസൈറ്റ്സിന്റെ ദക്ഷിണേഷ്യൻ ഓയിൽ ഗവേഷണ മേധാവി അഭിഷേക് രഞ്ജൻ പറഞ്ഞതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
ആവശ്യമായ ക്രൂഡ് ഓയിലിന്റെ ഏകദേശം 88% ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. 2022-ന്റെ തുടക്കം വരെ അറബ് രാഷ്ട്രങ്ങളായിരുന്നു ഇന്ത്യയുടെ ക്രൂഡ് ഓയിലിന്റെ പ്രധാന സ്രോതസ്. എന്നാല്‍ റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യൻ ഊർജ്ജ കയറ്റുമതിക്ക് ഉപരോധം ഏർപ്പെടുത്തിയപ്പോൾ, റഷ്യ തങ്ങളുടെ ക്രൂഡ് ഓയിലിന് വലിയ ഇളവ് പ്രഖ്യാപിച്ചപ്പോള്‍ അവസരം മുതലെടുത്ത ഇന്ത്യ ഇറക്കുമതി വർധിപ്പിക്കുകയായിരുന്നു.
കുറഞ്ഞ വിലയുള്ള റഷ്യൻ ക്രൂഡിനെ മുൻഗണന നൽകിയതിനാൽ ഇറാഖും, സൌദി അറേബ്യയും യു എസും അടക്കമുള്ള രാജ്യങ്ങളുടെ ക്രൂഡിന്റെ അളവ് വലിയ രീതിയില കുറയാന്‍ തുടങ്ങി. "2025-ന്റെ ആദ്യ മാസങ്ങളിൽ റഷ്യൻ ഇറക്കുമതി മിതമായ തോതിൽ ആയിരുന്നെങ്കിലും വിലക്കുറവ് കാരണം അളവ് വർധിക്കാന്‍ തുടങ്ങി. ആഗോള വിതരണം വിലകളിൽ സമ്മർദ്ദം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, റഷ്യൻ വിതരണം നിലവിലെ തലത്തിൽ തുടരുമെന്നോ അല്ലെങ്കിൽ വർധിക്കുമെന്നോ ഞങ്ങൾ പ്രതീക്ഷിക്കുന്നു," രഞ്ജൻ കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫെബ്രുവരി മധ്യത്തിലെ വാഷിംഗ്ടൺ സന്ദർശനവേളയിൽ, ഇരു രാജ്യങ്ങളും ഊർജ്ജ സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിലൂടെ ക്രൂഡ് ഓയില്‍ ഇറക്കുമതി വർധിപ്പിക്കാനും ധാരണയായി. അതേസമയം മറ്റ് വിതരണക്കാരുടെ കാര്യം പരിശോധിക്കുമ്പോള്‍ മറ്റ് വിതരണക്കാരിൽ, ഇറാഖിൽ നിന്നും സൗദി അറേബ്യയിൽ നിന്നുമുള്ള ക്രൂഡ് ഇറക്കുമതി യഥാക്രമം 4% ഉം 2% ഉം കുറഞ്ഞു.
അംഗോളയിൽ നിന്നുള്ള ഇറക്കുമതിയാണ് ഏറ്റവും കൂടുതല്‍ കുറഞ്ഞിരിക്കുന്നത്. 2025-ന്റെ ആദ്യ പകുതിയിൽ അംഗോളന്‍ വിഹിതത്തില്‍ 22 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, നൈജീരിയയിൽ നിന്നുള്ള ഇറക്കുമതി 26% വർധിച്ച് ശരാശരി 158,000 ബാരൽ ദിവസേനയായി. ബ്രസീലിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി 2025-ന്റെ ആദ്യ പകുതിയിൽ 80% വർധിച്ചതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications