Get Updates
Get notified of breaking news, exclusive insights, and must-see stories!

ആറ് മാസത്തിനിടെ സൗദി അറേബ്യ നടപ്പിലാക്കിയത് 217 വധശിക്ഷ: 144 - ഉം ഈ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവർ

2025-ന്റെ ആദ്യ പകുതിയിൽ മാത്രം സൗദി അറേബ്യ നടപ്പിലാക്കിയത് 217 വധശിക്ഷയെന്ന് റിപ്പോർട്ട്. ഇതോടെ 2024 ല്‍ ആകെ നടപ്പിലാക്കിയ 345 വധശിക്ഷകള്‍ ഈ വർഷം മറികടക്കാനുള്ള സാഹചര്യവുമുണ്ട്. ഈ വർഷം നടപ്പിലാക്കിയ വധശിക്ഷകളില്‍ ഭൂരിഭാഗവും, അതായത് 144 എണ്ണവും മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾക്കാണ്. ഈ നീക്കം "മയക്കുമരുന്നിനെതിരായ യുദ്ധം" എന്ന നയത്തിന്റെ ഭാഗമായി 2022-ന്റെ അവസാനത്തിൽ പുനരാരംഭിച്ച ശക്തമായ നടപടികളെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു.

2020-നും 2022-നും ഇടയിൽ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷകൾക്ക് സൗദി അറേബ്യ ഒരു താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, 2022 നവംബറിൽ ഈ വിലക്ക് നീക്കം ചെയ്യപ്പെട്ടു. തുടർന്നാണ് മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷകളിൽ വലിയ തോതിലുള്ള വർദ്ധനവുണ്ടായത്. 2024-ൽ 122 തഅസീർ (നീതിപീഠത്തിന്റെ വിവേചനാധികാരത്തിൽ നടപ്പാക്കുന്ന) വധശിക്ഷകൾ മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കായി നടപ്പാക്കിയപ്പോൾ, 2025-ന്റെ ആദ്യ ആറ് മാസങ്ങളിൽ 118 പേർക്ക് ഇത്തരത്തിൽ വധശിക്ഷ നടപ്പാക്കി.

saudi-arabia

2025 ജനുവരി മുതൽ ഏപ്രിൽ വരെ, 88 പേർക്ക് വധശിക്ഷ നടപ്പാക്കി, അതിൽ 52 എണ്ണം മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കായിരുന്നു. ജൂൺ മാസത്തിൽ മാത്രം 46 പേർക്ക് വധശിക്ഷ നടപ്പാക്കിയതില്‍ 37 എണ്ണവും മയക്കുമരുന്ന് സംബന്ധമായ കുറ്റകൃത്യങ്ങൾക്കായിരുന്നു. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ശരാശരി ഒരു ദിവസം ഒന്നിലധികം വധശിക്ഷകൾ എന്ന തോതില്‍ നടന്നു.

മയക്കുമരുന്ന് സംബന്ധമായ വധശിക്ഷകളിൽ 75% വിദേശികളാണ്. പ്രത്യേകിച്ച് പാകിസ്ഥാൻ (155), സിറിയ (66), ജോർദാൻ (50), യെമൻ (39), ഈജിപ്ത് (33), നൈജീരിയ (32), സോമാലിയ (22), എത്യോപ്യ (13) എന്നിവിടങ്ങളിൽ നിന്നുള്ളവർ. 2025-ൽ, 217 വധശിക്ഷകളിൽ 121 എണ്ണം വിദേശികൾക്കായിരുന്നു. വിദേശികൾക്ക് നീതിന്യായ വ്യവസ്ഥയിൽ ഗുരുതരമായ വെല്ലുവിളികൾ നേരിടേണ്ടി വരുന്നു എന്നതും ശ്രദ്ധേയമാണ്. ഇതിൽ ഭാഷാ തടസ്സങ്ങൾ, നിയമപരമായ പ്രാതിനിധ്യത്തിന്റെ അഭാവം, കോൺസുലാർ സേവനങ്ങളിലേക്കുള്ള പ്രവേശനമില്ലായ്മ എന്നിവയും ഉൾപ്പെടുന്നു.

ഉദാഹരണത്തിന്, 2019-ൽ റമി അൽ-നജ്ജാർ എന്ന ഈജിപ്ഷ്യൻ പൗരനെ മയക്കുമരുന്ന് കടത്തിയതിനും 8 ഗ്രാം ഹാഷിഷ് വ്യക്തിഗത ഉപയോഗത്തിനായി കൈവശം വച്ചതിനും ശിക്ഷിക്കപ്പെട്ടു. അദ്ദേഹത്തിന് നിയമപരമായ അനുകൂല്യങ്ങളോ വക്കീലിനേയോ ലഭിച്ചിരുന്നില്ല. വക്കീല്‍ ഇല്ലെന്ന കാരണത്താല്‍ അപ്പീൽ ജഡ്ജി തള്ളികളയുകയും ചെയ്തു.

സൗദി അറേബ്യയുടെ ക്രിമിനൽ നീതിന്യായ വ്യവസ്ഥ അതിന്റെ സുതാര്യത ഇല്ലായ്മയ്ക്കും പേര് കേട്ടതാണ്. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ലഭിച്ച പലരേയും പീഡനത്തിലൂടെയാണ് കുറ്റസമ്മത മൊഴി നേടിയെടുത്തതെന്ന ആരോപണവും നിലനില്‍ക്കന്നു. ഉദാഹരണത്തിന്, 2014-ൽ അറസ്റ്റ് ചെയ്യപ്പെട്ട ഹുസൈൻ അബോ അൽ-ഖൈർ എന്ന ജോർദാനിയൻ പൗരനെ 12 ദിവസം അജ്ഞാത സ്ഥലത്ത് തടവിൽ വച്ച് പീഡിപ്പിച്ച്, കൈവിരലിന്റെ മുദ്ര ഉപയോഗിച്ച് കുറ്റം സമ്മതിക്കുന്ന രേഖയില്‍ ഒപ്പിടാൻ നിർബന്ധിച്ചുവെന്നാണ് റിപ്പോർട്ട്.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾ, പ്രത്യേകിച്ച് ഇന്റർനാഷണൽ കോവനന്റ് ഓൺ സിവിൽ ആൻഡ് പൊളിറ്റിക്കൽ റൈറ്റ്സ് (ICCPR) അനുസരിച്ച്, മനപൂർവമായ കൊലപാതകം ഉൾപ്പെടുന്ന "ഏറ്റവും ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക്" മാത്രമേ വധശിക്ഷ ഉപയോഗിക്കാൻ പാടുള്ളൂ. എന്നാൽ, മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ ഉപയോഗിക്കുന്നത് ഈ മാനദണ്ഡങ്ങൾ ലംഘിക്കുന്നതാണ്.

മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കപ്പുറം, സൗദി അറേബ്യയുടെ വധശിക്ഷാ നയം രാഷ്ട്രീയ അടിച്ചമർത്തലിന്റെ ഒരു ഉപകരണമായും ഉപയോഗിക്കപ്പെടുന്നതായി പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. 2014 മുതൽ 2025 ജൂൺ വരെ, "തീവ്രവാദ" സംബന്ധമായ കുറ്റകൃത്യങ്ങൾക്കായി 286 വധശിക്ഷകൾ നടപ്പാക്കി, അതിൽ 42% (120) ഷിയാ സമുദായത്തിൽ നിന്നുള്ളവരായിരുന്നു. എന്നാൽ രാജ്യത്തിന്റെ ജനസംഖ്യയുടെ 10-12% മാത്രമാണ് ഷിയാ വിഭാഗം വരുന്നത്.

ആംനസ്റ്റി ഇന്റർനാഷണൽ, റിപ്രീവ്, ഹ്യൂമൻ റൈറ്റ്സ് വാച്ച് തുടങ്ങിയ സംഘടനകൾ സൗദി അറേബ്യയുടെ വധശിക്ഷാ ഉപയോഗത്തെ ശക്തമായി വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷകൾ അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്നും, നീതിന്യായ വ്യവസ്ഥയിൽ വിദേശികൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുള്ള വിവേചനം ഗുരുതരമാണെന്നും അവർ വാദിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+