സൗദി അറേബ്യക്ക് വീണ്ടും തിരിച്ചടി തന്നെ: പക്ഷെ ഇനി കളിമാറും; കാരണം മോദിയുടെ യാത്ര: മുന്നില്‍ റഷ്യ തുടരുന്നു
അമേരിക്കന്‍ ഉപരോധം വർഷത്തിന്റെ തുടക്കത്തില്‍ ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് ഓയില്‍ കയറ്റുമതിയെ വലിയ തോതില്‍ ബാധിച്ചിരുന്നു. എന്നാല്‍ പിന്നീടുള്ള മാസങ്ങളില്‍ കാണാന്‍ കഴിയുന്നത് പൂർവ്വാധികം ശക്തിയോടെ റഷ്യ ഇന്ത്യന്‍ വിപണിയില്‍ തിരിച്ച് വന്നിരിക്കുകയാണ്. ഏപ്രിലിൽ ഇന്ത്യയുടെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഏകദേശം രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയെന്നാണ് ആഗോള റിയൽ-ടൈം ഡാറ്റ, അനലിറ്റിക്സ് ദാതാവായ കെപ്ലർ വ്യക്തമാക്കുന്നത്.
മിഡിൽ ഈസ്റ്റേൺ ബാരലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ അനുകൂലമായ ഫ്രീ ഓൺ ബോർഡ് (FOB) കിഴിവുകൾ കാരണം യുഎസ് ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടും 2023 മെയ് മാസത്തിനുശേഷമുള്ള ഏറ്റവും വലിയ അളവിലേക്ക് ഇന്ത്യന്‍ വിപണിയില്‍ റഷ്യ എത്തുകയായിരുന്നു. ഇന്ത്യൻ ഇറക്കുമതിയിൽ റഷ്യയുടെ വിപണി വിഹിതം ഏപ്രിലിൽ 40% ആയി ഉയർന്നു, ഒരു വർഷം മുമ്പ് ഇത് 39% ആയിരുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

റഷ്യ ഏറ്റവും വലിയ വിതരണക്കാരായി തുടർന്നപ്പോൾ തങ്ങളുടെ വിഹിതം സ്ഥിരമായി ഉറിപ്പിച്ചുകൊണ്ട് ഇറാഖ് രണ്ടാം സ്ഥാനം ഉറപ്പിച്ചു. സൗദി അറേബ്യ പതിവുപോലെ മൂന്നാം സ്ഥാനത്താണ്. അടുത്തിടെയായി സൗദി അറേബ്യയുടെ വിഹിതത്തില്‍ കുറവുണ്ടായെങ്കിലും പുതിയ റിഫൈനറി പദ്ധതികൾ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യ സൗദി അറേബ്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുമ്പോൾ, സൗദി എണ്ണയുടെ വരവിൽ വർദ്ധനവുണ്ടാകുമെന്നും വിശകലന വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
2025 ഏപ്രിലിൽ റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി പ്രതിദിനം 2.1 ദശലക്ഷം ബാരലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചില കാർഗോകൾ വരുന്നത് മെയ് മാസത്തിലേക്ക് നീങ്ങിയേക്കാം എന്നതിനാല്‍ ഏപ്രിലിലെ മൊത്തം ഇറക്കുമതി 1.9-2.0 ദശലക്ഷം ബാരലായി കുറഞ്ഞേക്കാമെന്നും കെപ്ലർ ചൂണ്ടിക്കാട്ടുന്നുണ്ട്. റഷ്യൻ എണ്ണയിൽ 77% ഉറാൾസ് ഗ്രേഡും ബാക്കി 23% ലൈറ്റർ ഗ്രേഡുകളുമാണ്.
നിലവിലെ ഉപരോധങ്ങൾ ബയേഴ്സിനോ ഇൻഷുറർമാർക്കോ വലിയ രീതിയിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തതിനാൽ, റഷ്യൻ എണ്ണ വ്യാപാരം തടസ്സമില്ലാതെ തുടരുകയാണ്. 'മാർജിനുകൾ ശക്തമായി തുടരുകയും ഉപരോധങ്ങൾ പരിമിതമായിരിക്കുകയും ചെയ്യുന്നിടത്തോളം, റഷ്യൻ ക്രൂഡ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയിൽ 30%-35% വിഹിതം നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു' കെപ്ലർ ഉദ്യോഗസ്ഥ പറഞ്ഞു.
അതേസമയം, ഇറാഖിൽനിന്നുള്ള ഇറക്കുമതി ഏപ്രിലിൽ പ്രതിദിനം 1.02 ദശലക്ഷം ബാരലായി ഉയർന്നു. മാർച്ചില്‍ ഇറാഖില്‍ നിന്നും എത്തിയത് 889000 ബാരല്‍ ക്രൂഡ് ഓയിലാണ്. എന്നാൽ, സൗദി അറേബ്യയിൽനിന്നുള്ള ഇറക്കുമതി 565000 ബാരലിൽനിന്ന് 539000 ബാരലായി കുറയുകയാണുണ്ടായത്. ഏറ്റവും ശ്രദ്ധേയം യു എസിൽനിന്നുള്ള എണ്ണ ഇറക്കുമതി 289,000 ബാരലിൽനിന്ന് 337000 ബാരലായി വർധിച്ചുവെന്നാണ്.
2025 മാർച്ചിൽ ഇന്ത്യയുടെ ശുദ്ധീകരണ ശേഷി 5,282 കെ ബി ഡ ആണെങ്കില്‍ 2027 അവസാനത്തോടെ ഇത് 5935 കെ ബി ഡി ആയി ഉയരും. വിവിധ ഗ്രീൻഫീൽഡ്, ബ്രൗൺഫീൽഡ് പദ്ധതികളിൽ നിന്നുള്ള ഏകദേശം 652 കെ ബി ഡി വരുന്ന അധിക ശേഷിയാണ് ഇതിന് കാരണം. ഈ വിപുലീകരണങ്ങൾ തീർച്ചയായും സൗദി ക്രൂഡ് ഓയിലിന് ഇടത്തരം കാലയളവിൽ കൂടുതൽ ഡിമാൻഡ് സൃഷ്ടിക്കുമെന്ന് കെപ്ലർ പറയുന്നു.
88% എണ്ണയ്ക്കും വേണ്ടി ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ, വർധിച്ചുവരുന്ന ഡിമാൻഡ് നിറവേറ്റാൻ ഏറ്റവും കുറഞ്ഞ വിലയിൽ എണ്ണ വാങ്ങുന്നത് തുടരുമെന്ന നിലപാടാണ് സ്വീകരിച്ചത്. S&P ഗ്ലോബൽ കമ്മോഡിറ്റി ഇൻസൈറ്റ്സിന്റെ കണക്കനുസരിച്ച്, 2025-ൽ ഇന്ത്യയുടെ എണ്ണ ഡിമാൻഡ് 3.2% വളർച്ച നേടുമെന്നാണ് പ്രതീക്ഷ. ഇത് ചൈനയുടെ 1.7% വളർച്ചയെ മറികടക്കും.












Click it and Unblock the Notifications