കടം വര്‍ധിച്ച് സൗദി അറേബ്യ; വന്‍കിട പദ്ധതികള്‍ പാതിവഴിയില്‍ കിടക്കുമോ? പാളിയത് ഇങ്ങനെ
റിയാദ്: ലോകത്തെ തിളക്കമുള്ള രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. വിഷന്‍ 2030 എന്ന പേരില്‍ വന്‍കിട പദ്ധതികള്‍ ഒരുക്കി മുന്നോട്ട് പോകുന്ന രാജ്യം നേരിടുന്നത് ഒരുപിടി വെല്ലുവിളികളാണ്. വന്‍കിട നഗരങ്ങളും റിസോര്‍ട്ടുകളും നിര്‍മിക്കാന്‍ തീരുമാനിച്ച സൗദി അറേബ്യ വിദേശികളെ കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതിയും ഒരുക്കുന്നുണ്ട്.
എന്നാല്‍ എല്ലാ പദ്ധതികളും അവതാളത്തിലാകുമോ എന്ന ആശങ്ക ബാക്കിയാണ്. കാരണം സൗദിയുടെ പ്രധാന വരുമാനം ക്രൂഡ് ഓയില്‍ കയറ്റുമതിയാണ്. മറ്റു ആദായ മാര്‍ഗങ്ങളും സൗദി ഒരുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് കോടികളുടെ പദ്ധതികള്‍ വരുന്നത്. പണം എറിഞ്ഞ് ഭാവിയില്‍ പണം കൊയ്യാനാണ് ശ്രമം. എന്നാല്‍ മുടക്കാന്‍ പണം എവിടെ?

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയില്‍ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. രാജ്യത്തിന്റെ മൊത്തം വരുമാനത്തിന്റെ 61 ശതമാനം എണ്ണയില്‍ നിന്നാണ്. അടുത്ത കാലത്ത് ക്രൂഡ് ഓയില്‍ വില കുറഞ്ഞതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ബാരലിന് 70 ഡോളറില്‍ താഴെ എത്തിയിരുന്നു. നിലവില്‍ ക്രൂഡ് വില നേരിയ മുന്നേറ്റം നടത്തി 75 ഡോളറിലേക്ക് അടുക്കുകയാണ്.
എന്നാല്‍ സൗദിയുടെ എല്ലാ പദ്ധതികളും സുഗമമായി നടപ്പാക്കണമെങ്കില്‍ ബാരലിന് 91 ഡോളര്‍ വില എത്തണം എന്നാണ് ഐഎംഎഫ് പറയുന്നത്. 96 ഡോളര്‍ വരെ ഉയരേണ്ടതുണ്ട് എന്ന് സൗദിയും കരുതുന്നു. വില കൂടാന്‍ വേണ്ടി ക്രൂഡ് ഉല്‍പ്പാദനം താഴ്ത്തി പരീക്ഷണം നടത്തിയിരുന്നു എങ്കിലും ഫലം കണ്ടില്ല. എന്നിട്ടും വില കുറയുകയാണ് ചെയ്തത്.
ഒപെക് രാജ്യങ്ങളിലെ പ്രധാനിയാണ് സൗദി അറേബ്യ. എണ്ണ വില വര്‍ധിപ്പിക്കുന്നതിന് ഉല്‍പ്പാദനം കുറയ്ക്കാന്‍ ഒപെക് തീരുമാനിച്ചിരുന്നു. ഓരോ അംഗരാജ്യങ്ങള്‍ക്കും നിശ്ചിത ക്വാട്ട അനുവദിക്കുകയും ചെയ്തു. എന്നാല്‍ ക്വാട്ട ലംഘിച്ച് കസാഖിസ്താനും റഷ്യയും ഇറാഖുമെല്ലാം എണ്ണ ഉല്‍പ്പാദിപ്പിച്ചത് സൗദിയുടെ ലക്ഷ്യങ്ങള്‍ക്ക് തിരിച്ചടിയായി. ഏപ്രില്‍ മാസത്തില്‍ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചിരിക്കുകയാണ് ഒപെക്. മെയ് മാസത്തില്‍ വീണ്ടും കൂട്ടും.
ഇതോടെ ക്രൂഡ് വില കുറയുമോ എന്ന ആശങ്ക ബാക്കിയാണ്. സൗദിയുടെ ബജറ്റ് സന്തുലിതമാകണമെങ്കില്‍ ക്രൂഡ് ബാരലിന് 91 ഡോളര്‍ വില എത്തണം എന്നാണ് ഐഎംഎഫ് പറയുന്നത്. വില കുറഞ്ഞ സാഹചര്യത്തില്‍ വരുമാനം താഴ്ന്നതോടെ കടമെടുക്കുകയാണ് സൗദി അറേബ്യ. ചെലവുകള്‍ക്ക് പണം കണ്ടെത്താനാണ് കടമെടുക്കല്‍. ഇതോടെ വിഷന്‍ 2030ലെ പല പദ്ധതികളും വൈകുകയോ ചുരുക്കുകയോ ചെയ്യേണ്ടി വരുമെന്നാണ് നിരീക്ഷകര്‍ പറയുന്നതെന്ന് ഓയില്‍ പ്രൈസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
സൗദിയുടെ വരുമാന വേദി എണ്ണ കമ്പനിയായ അരാംകോയാണ്. എന്നാല്‍ വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ലാഭവിഹിതം താഴ്ത്തുകയാണ് അരാംകോ അടുത്തിടെ ചെയ്തത്. സൗദിയുടെ മൊത്തം ചെലവ് കൂടുതലും വരുമാനം കുറവുമാണ് എന്ന് 2025ലെ ബജറ്റ് പ്രസ്താവനയില്‍ പറയുന്നു. 342 ബില്യണ്‍ ഡോളറാണ് ചെലവ്. വരുമാനം 316 ബില്യണ്‍ ഡോളറും. അതായത് 26 ബില്യണ്‍ കമ്മി ബജറ്റാണ് എന്ന് ചുരുക്കം.
സൗദി അറേബ്യയുടെ പൊതുകടം പതിയെ കൂടി വരികയാണ്. 2024ല്‍ ജിഡിപിയുടെ 29.3 ശതമാനമായിരുന്നു കടമെങ്കില്‍ 2025ല്‍ പ്രതീക്ഷിക്കുന്നത് 29.9 ശതമാനമാണ്. പൊതുവിപണിയില്‍ നിന്ന് കടമെടുത്ത് പ്രതിസന്ധി പരിഹരിക്കാനാണ് സൗദി അറേബ്യ ആലോചിക്കുന്നത്. എണ്ണ ഇതര വരുമാനം കൂട്ടാന്‍ സാധിക്കുകയും എണ്ണ വരുമാനം നിലനിര്‍ത്തുകയും ചെയ്താല്‍ സൗദി കടമ്പ കടക്കുമെന്ന് പ്രതീക്ഷിക്കാം.












Click it and Unblock the Notifications