ട്രംപ് റഷ്യക്ക് പണികൊടുക്കും: സങ്കടം ഇന്ത്യക്കും ചൈനക്കും, ചിരി സൗദി അറേബ്യക്ക്: ഖജനാവ് നിറയും
മോസ്കോ: യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയുമായി വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങള്‍ക്ക് പുതിയ സാമ്പത്തിക ഉപരോധം ഏർപ്പെടുത്താനുള്ള നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യുക്രൈനുമായി 50 ദിവസത്തിനകം കരാറില്‍ ഏർപ്പെട്ടില്ലെങ്കില്‍ റഷ്യക്കെതിരെ ശക്തമായ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. പേരെടുത്ത് പറഞ്ഞില്ലെങ്കിലും റഷ്യയില്‍ നിന്നും ക്രൂഡ് ഓയില്‍ വാങ്ങുന്ന ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങള്‍ക്ക് 50 ദിവസത്തിന് ശേഷം 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്നും ട്രംപ് വിശദീകരിച്ചിട്ടുണ്ട്.
റഷ്യന്‍ എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരെ "സെക്കന്‍ഡറി താരിഫ്" എന്ന രൂപത്തില്‍ ശിക്ഷാ നടപടികള്‍ ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഈ ഭീഷണി, ആഗോള എണ്ണ വിപണിയില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാല്‍ വിപണിയില്‍ ഇതുവരെ ട്രംപിന്റെ പ്രസ്താവന വലിയ തോതിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

2022-ല്‍ യുക്രൈന്‍ ആക്രമണം ആരംഭിച്ചതിനുശേഷം ഇന്ത്യ റഷ്യന്‍ എണ്ണയുടെ പ്രധാന ഇറക്കുമതിക്കാരില്‍ ഒരാളായി മാറിയിരുന്നു. 2022-ന് മുമ്പ് ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയില്‍ 1% താഴെ മാത്രമായിരുന്ന റഷ്യയുടെ വിഹിതം. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ഇറക്കുമതിയുടെ മൂന്നിലൊന്നിലധികം വിഹിതവും റഷ്യയില്‍ നിന്നാണ്. റഷ്യ നല്‍കിയ വിലക്കിഴിവ് ഇന്ത്യ യഥാർത്ഥത്തില്‍ അവസരമാക്കി എടുക്കുകയായിരുന്നു.
2025 ജൂണില്‍ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ കയറ്റുമതി ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയായ 2.1 ദശലക്ഷം ബാരല്‍ പ്രതിദിനം എത്തിയിരുന്നു. ചൈനയും ഇതേ കാലയളവില്‍ റഷ്യന്‍ എണ്ണ ഇറക്കുമതി വര്‍ധിപ്പിച്ചിട്ടുണ്ട്. ശരാശരി 1 ദശലക്ഷം ബാരല്‍ പ്രതിദിനം എന്ന നിലയിലാണ് ചൈനയുടെ ഇറക്കുമതി അളവ്. അതായത് റഷ്യന്‍ എണ്ണയുടെ കുറഞ്ഞ വില, പാശ്ചാത്യ ഉപരോധങ്ങള്‍ക്കിടയിലും ഇന്ത്യയേയും മാത്രമല്ല ചൈനയെയും ആകര്‍ഷിക്കുകയായിരുന്നു.
ഇന്ത്യയുടെ എണ്ണ ആവശ്യങ്ങളുടെ 85%-ലധികവും ഇറക്കുമതിയെ ആശ്രയിച്ചാണ്. ഏതെങ്കിലും സാഹചര്യത്തില്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ കഴിയാതെ വന്നാല്‍, ഇന്ത്യയ്ക്ക് മറ്റ് ഒപെക് അംഗങ്ങളില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യേണ്ടി വന്നേക്കും. അതായത് അറബ് രാഷ്ട്രങ്ങളെ വീണ്ടും ഇന്ത്യ ക്രൂഡ് ഓയിലിനായി വലിയ തോതില്‍ ആശ്രയിക്കണം.
മെയ് മാസത്തില്‍ സൗദി അറേബ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ വില റഷ്യന്‍ എണ്ണയെക്കാള്‍ 5 ഡോളര്‍ കൂടുതലും, ഇറാഖില്‍ നിന്നുള്ളത് 50 സെന്റ് കൂടുതലും ഉയർന്നതായിരുന്നു. ചൈനയ്ക്ക്, റഷ്യന്‍ എണ്ണയ്ക്ക് പുറമേ ഇറാനില്‍ നിന്നുള്ള എണ്ണയും ലഭിക്കുന്നുണ്ട്, എന്നാല്‍ 50% വരെ താരിവ് ഏര്‍പ്പെടുത്തിയാല്‍, ഇന്ത്യയേക്കാള്‍ വലിയ സാമ്പത്തിക പ്രത്യാഘാതങ്ങളായിരിക്കും ചൈനയ്ക്ക് നേരിടേണ്ടിവരിക.
ഉപരോധ ഭീഷണി വകവെക്കാതെ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടർന്നാല്‍ അമേരിക്കയുടെ വലിയ താരിഫ് നേരിടേണ്ടി വരും. ഇത് ഇന്ത്യയുടെയും ചൈനയുടെയും ഫാര്‍മസ്യൂട്ടിക്കല്‍, ടെക്സ്റ്റൈല്‍, ഐടി മേഖലകളെ കാര്യമായി തന്നെ ബാധിക്കും. റിപ്പബ്ലിക്കന്‍ സെനറ്റര്‍ ലിന്‍ഡ്സെ ഗ്രഹാമിന്റെ നേതൃത്വത്തില്‍ 'സാങ്ഷനിംഗ് റഷ്യ ആക്ട് 2025' എന്ന ബില്‍ 500% വരെ താരിഫ് ഉയർത്താനാണ് നിർദേശിച്ചിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ട്രംപിന്റെ പിന്തുണയോടെ, ഈ ബില്‍ നിയമമായാല്‍ ആഗോള വ്യാപാര ബന്ധങ്ങളില്‍ വലിയ മാറ്റങ്ങള്‍ വരുത്താനും ഇടയുണ്ട്.
ട്രംപിന്റെ താരിഫ് ഭീഷണി റഷ്യന്‍ എണ്ണ വിതരണത്തെ തടസ്സപ്പെടുത്തുകയാണെങ്കില്‍, സൗദി അറേബ്യയ്ക്ക് ഇത് ഗുണകരമാകും. ഇന്ത്യയും ചൈനയും റഷ്യന്‍ എണ്ണയ്ക്ക് പകരം മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള എണ്ണയിലേക്ക് തിരിയാന്‍ നിര്‍ബന്ധിതരാകും, ഇത് സൗദിയുടെ വിപണി വിഹിതം വര്‍ധിപ്പിക്കും. എന്നാല്‍, റഷ്യന്‍ എണ്ണയെക്കാള്‍ ഉയര്‍ന്ന വിലയുള്ള സൗദി എണ്ണ, ഇന്ത്യയ്ക്കും ചൈനയ്ക്കും ചെലവ് വര്‍ധിപ്പിക്കും.












Click it and Unblock the Notifications