സൗദിക്ക് ഞെട്ടിക്കുന്ന തിരിച്ചടി, സ്വന്തം തീരുമാനം പണിയായി: നേട്ടമാക്കിയത് ഇറാഖ്, മുന്നില്‍ റഷ്യ തന്നെ
ഇന്ത്യയിലേക്കുള്ള റഷ്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയില്‍ വന്‍ വർധനവ്. റഷ്യന്‍ ഇറക്കുമതി പ്രതിദിനം 1.96 ദശലക്ഷം ബാരലായി ഉയർന്നുവെന്നാണ് കപ്പൽ ട്രാക്കിംഗ് ഡാറ്റകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഉക്രേനിയന്‍ അധിനിവേശത്തിന് പിന്നാലെയാണ് ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡ് ഓയിലിന്റെ ഒഴുക്ക് വർധിച്ചത്.
റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായ ഇളവുകളാണ് ഇറക്കുമതി വർധിപ്പിക്കുന്നതിന് ഇടയാക്കിയത്. റഷ്യ കഴിഞ്ഞ മാസം ഇന്ത്യയിലേക്ക് പ്രതിദിനം 1.96 ദശലക്ഷം ബാരൽ അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്തെന്നാണ് കണക്ക്. മുൻ മാസത്തേക്കാൾ 3% വർധനവാണ് ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രാജ്യം ഇറക്കുമതി ചെയ്ത പ്രതിദിനം 2.15 ദശലക്ഷം ബാരല്‍ എന്നതിനേക്കാള്‍ കുറവാണ് ഇത്.

ഉക്രെയ്നിലെ റഷ്യൻ അധിനിവേശത്തിനു ശേഷം, തുടർച്ചയായി 23-ാം മാസമാണ് റഷ്യ ഇന്ത്യയിലേക്കുള്ള ഏറ്റവും വലിയ ക്രൂഡ് വിതരണക്കാരായി തുടരുന്നത്. തുടക്കത്തില്‍ റഷ്യ നല്‍കിയ കിഴിവുകളില്‍ വലിയ കുറവുണ്ടായിട്ടും ഇന്ത്യ വന്‍തോതില്‍ റഷ്യന്‍ ഓയില്‍ വാങ്ങിക്കൂട്ടുന്നത് തുടരുന്നു എന്നതാണ് ശ്രദ്ധേയം.
റഷ്യ വലിയ മുന്നേറ്റമുണ്ടാക്കിയപ്പോള്‍ ഇന്ത്യയുടെ പരമ്പരാഗത വിതരണക്കാരില്‍ ഒരാളായിരുന്ന സൗദി അറേബ്യ വലിയ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ക്രൂഡ് ഇറക്കുമതിയിൽ സൗദി അറേബ്യയുടെ വിപണി വിഹിതം കഴിഞ്ഞ മാസം 11% ആയിട്ടാണ് കുറഞ്ഞത്. ഏപ്രിലില്‍ സൗദി അറേബ്യയുടെ വിഹിതം 13 ശതമാനമായിരുന്നു. വിലയില്‍ വരുത്തിയ വർധനവമാണ് സൗദി അറേബ്യയുടെ വിഹിതം കുറയാന്‍ ഇടയാക്കിയതെന്നാണ് പ്രധാനമായും വിലയിരുത്തപ്പെടുന്നത്.
റഷ്യയുടെ വരവിന് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ മേധാവിത്വം പുലർത്തിയിരുന്ന ഇറാഖിനെ സംബന്ധിച്ച് മെയ് മാസം നേരിയ ആശ്വാസം നല്‍കുന്നു. ഏപ്രിലില്‍ 18 ശതമാനമായിരുന്നു ഇന്ത്യയിലെ ഇറാഖിന്റെ വിഹിതമെങ്കില്‍ മെയ് മാസത്തില്‍ ഇത് 20 ശതമാനമായി ഉയർന്നിട്ടുണ്ട്.
"സൗദി ക്രൂഡ് ഗ്രേഡുകളുടെ വർദ്ധിച്ചുവരുന്ന വില, ഏഷ്യൻ റിഫൈനർമാരുടെ ക്രൂഡിനോടുള്ള താൽപ്പര്യത്തെ തീർച്ചയായും സ്വാധീനിക്കുന്നു. ക്രൂഡ് കയറ്റുമതിക്കാർക്ക് ക്രൂഡ് വരുമാനം വർദ്ധിപ്പിക്കാനുള്ള താൽപ്പര്യങ്ങൾക്കിടയിലും മത്സരാധിഷ്ഠിതമായി തുടരുന്നതിന് ക്രൂഡ് വില ക്രമീകരിക്കുന്നത് പരിഗണിക്കാമെന്നതിനാൽ, സൗദിയുടെ വിപണി വിഹിതം ഇറാഖ് ഏറ്റെടുത്തുവെന്നാണ് മനസ്സിലാക്കുന്നത്"വോർടെക്സയിലെ അനലിസ്റ്റ് സെറീന ഹുവാങ് പറയുന്നു.
മൊത്തത്തിൽ, രാജ്യം മെയ് മാസത്തിൽ പ്രതിദിനം 4.79 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്തു. അതായത് 2023 മെയ് മാസത്തിൽ പ്രതിദിനം ഇറക്കുമതി ചെയ്ത 4.69 ദശലക്ഷം ബാരലിൽ നിന്ന് നേരിയ തോതിൽ വർധനവ് ഈ വർഷം രേഖപ്പെടുത്തി. ഇന്ത്യൻ റിഫൈനറുകളിൽ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഏറ്റവും കൂടുതൽ റഷ്യൻ ക്രൂഡ് ഓയിൽ (പ്രതിദിനം 447986 ബാരൽ) വാങ്ങി. റിലയൻസ് ഇൻഡസ്ട്രീസ് പ്രതിദിനം 385786 ബാരൽ റഷ്യൻ എണ്ണയും ഇറക്കുമതി ചെയ്തിട്ടുണ്ട്.
മുമ്പ് റഷ്യയുമായി ദീർഘകാല സപ്ലൈ ഉണ്ടായിരുന്ന ഒരേയൊരു റിഫൈനർ ഐഒസിയായിരുന്നു. എന്നാൽ ഇവർ തമ്മിലുള്ള കരാർ മാർച്ച് അവസാനത്തോടെ അവസാനിച്ചു. ഇത് ഇതുവരെ പുതുക്കിയിട്ടില്ല. പുതിയ റിപ്പോർട്ടുകൾ പ്രകാരം, റിലയൻസ് ഇൻഡസ്ട്രീസ് റഷ്യയുടെ റോസ്നെഫ്റ്റുമായി ഒരു വർഷത്തെ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. ഒരു മാസം കുറഞ്ഞത് 3 ദശലക്ഷം ബാരൽ എണ്ണയെങ്കിലും റൂബിളിൽ വാങ്ങാനാണ് കരാർ. ഇതോടെ കരാർ പുതുക്കിയാലും ഐഒസിക്ക് വിതരണം ചെയ്യുന്ന ക്രൂഡ് ഓയിലിന്റെ അളവില്‍ കുറവുണ്ടായേക്കും.
'റോസ്‌നെഫ്റ്റുമായുള്ള ടേം ഡീൽ വീണ്ടും ഒപ്പിടുന്നതിൽ ഐഒസി പരാജയപ്പെട്ടു, എന്നിരുന്നാലും റിലയൻസ് ഇടപെട്ട് അതേ റോസ്നെഫ്റ്റുമായി ദീർഘകാല കരാറിൽ ഒപ്പുവച്ചു. ഐഒസിയും പുതിയ കരാറിലേർപ്പെടാന്‍ സാധ്യതയുണ്ടെന്ന നിപ്പോർട്ടുകള്‍ പുറത്ത് വരുന്നുണ്ട്. എന്നാല്‍ അത് നേരത്തെയുണ്ടായിരുന്ന അതേ അളവിലായിരിക്കില്ല" കറ്റോണ പറഞ്ഞു.
അതേസമയം, മിഡിൽ ഈസ്റ്റേൺ ഗ്രേഡ് ക്രൂഡ് ഓയിലുമായി താരതമ്യപ്പെടുത്തുമ്പോൾ ക്രൂഡ് സപ്ലൈകളിൽ റഷ്യ വാഗ്ദാനം ചെയ്യുന്ന കിഴിവുകൾ ഇപ്പോഴും ലാഭകരമായി തുടരുന്നുണ്ട്. എന്നാല്‍ ഇന്ത്യയുടെ റഷ്യൻ എണ്ണയുടെ ഇറക്കുമതി അതിൻ്റെ ലഭ്യതക്കുറവ് കാരണം കുറഞ്ഞേക്കെന്നും മേഖലയുമായി ബന്ധപ്പട്ട വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications