സൗദി അറേബ്യക്ക് പ്രവാസികളെ വേണ്ട: സ്വന്തം പൗരന്മാർക്ക് വാരിക്കോരി ശമ്പളം; അക്കൗണ്ടന്റുമാരുടെ പണിയും പോകും
റിയാദ്: ഫാർമസി മേഖലയിലും സ്വദേശി വത്കരണം ശക്തമാക്കി സൗദി അറേബ്യ. സൗദി അറേബ്യയിൽ ഫാർമസി മേഖലയിൽ സൗദി പൗരന്മാർക്കായി പുതിയ തൊഴിൽ ക്വോട്ടകൾ ഏർപ്പെടുത്തുന്ന "സൗദൈസേഷൻ" ഇന്ന് മുതല്‍ രാജ്യത്ത് പ്രാബല്യത്തില്‍ വരും. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രത്യേക താല്‍പര്യം എടുത്ത് നടപ്പിലാക്കുന്ന മെഗ പദ്ധതിയായ വിഷൻ 2030 ന്റെ തൊഴിൽ ലക്ഷ്യങ്ങളുടെ ഭാഗമായി, ആരോഗ്യ മേഖലയിലും ഫാർമസികളിലും സൗദി പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
മനുഷ്യവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി നടപ്പാക്കുന്ന ഈ നയം, ഫാർമസി, ആരോഗ്യ മേഖലകളിൽ സൗദി പൗരന്മാർക്ക് മുൻഗണന നൽകുന്നു. പുതിയ നിയമപ്രകാരം കമ്മ്യൂണിറ്റി ഫാർമസികളും സ്വകാര്യ മെഡിക്കൽ സെന്ററുകളും 35% തൊഴിലവസരങ്ങൾ സൗദി പൗരന്മാർക്കായി നീക്കിവെക്കണം. അതോടൊപ്പം തന്നെ ഫാർമസ്യൂട്ടിക്കൽ ഫാക്ടറികളും വിതരണ കമ്പനികളും: 55% തൊഴിലവസരങ്ങൾ സൗദി പൗരന്മാർക്ക് നല്‍കണം.

ആശുപത്രി ഫാർമസികള്‍ നിയമിക്കുന്ന ജോലിക്കാരുടെ 65 ശതമാനമാനം തൊഴിലാളികളാണ് പുതിയ നിയമപ്രകാരം സൗദി പൗരന്മാർ ആയിരിക്കേണ്ടത്. 2025 ജനുവരി 26-ന് പുറപ്പെടുവിച്ച മിനിസ്റ്റീരിയൽ റെസലൂഷൻ നമ്പർ 103111 പ്രകാരമാണ് പദ്ധതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്നത്. രജിസ്റ്റർഡ് സൗദി ഫാർമസിസ്റ്റുകൾക്ക് കുറഞ്ഞത് 7000 സൗദി റിയാൽ ശമ്പളം ലഭിക്കണമെന്നും പുതിയ നിയമം പറയുന്നു. ഡെന്റൽ പ്രൊഫഷണലുകൾക്ക് സൗദൈസേഷൻ ക്വോട്ടയിൽ ഉൾപ്പെടാൻ കുറഞ്ഞത് 9000 സൗദി റിയാൽ ശമ്പളം വേണം.
ജനറൽ ഫാർമസിസ്റ്റ്, ക്ലിനിക്കൽ ഫാർമസിസ്റ്റ്, ഫാർമസ്യൂട്ടിക്കൽ കൺസൾട്ടന്റ്, ഫാർമസി സെയിൽസ് സ്പെഷ്യലിസ്റ്റ്, ലബോറട്ടറി ട്രെയിനർ എന്നിവ ഉൾപ്പെടെ 21 തസ്തികകളാണ് പുതിയ സ്വദേശി വത്കരണത്തിന് കീഴില്‍ വരുന്നത്. സൗദി അറേബ്യയിൽ 13,000 - 14,000 ഫാർമസികൾ പ്രവർത്തിക്കുന്നതായാണ് ഔദ്യോഗിക കണക്കുകൾ. ഇതിൽ 80-85% സ്വകാര്യ കമ്മ്യൂണിറ്റി ഫാർമസികളാണ്. പ്രമുഖ ഫാർമസി ശൃംഖലകൾക്ക് 3,000-ലധികം ശാഖകൾ രാജ്യവ്യാപകമായുണ്ട്. ഈ നയം ഈ മേഖലയിലെ തൊഴിൽ ഘടനയെ പരിവർത്തനം ചെയ്യുമെന്ന് സർക്കാർ കണക്കാക്കുന്നു.
മനുഷ്യവിഭവശേഷി മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ, 2025 ജൂലൈ 27 മുതൽ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും പുതിയ ക്വോട്ടകൾ പാലിക്കണമെന്ന് ആവശ്യപ്പെടുന്നു. "സുസ്ഥിരവും ഉൽപ്പാദനക്ഷമവുമായ ഒരു ദേശീയ തൊഴിൽ ശക്തി രൂപപ്പെടുത്താൻ" ഈ നയം സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഫാർമസി മേഖലയ്ക്ക് പുറമെ, ഡെന്റിസ്ട്രി, എൻജിനീയറിംഗ്, അക്കൗണ്ടിംഗ് മേഖലകളിലും പുതിയ സൗദൈസേഷൻ ക്വോട്ടകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഡെന്റിസ്ട്രി മേഖലയില്‍ 45% ക്വോട്ട ഉടനടി നടപ്പാക്കും, 12 മാസത്തിനുള്ളിൽ 55%-ലേക്ക് ഉയരും. മൂന്നോ അതിലധികമോ ഡെന്റൽ പ്രൊഫഷണലുകളുള്ള സ്ഥാപനങ്ങൾക്ക് ഈ നയം ബാധകമാണ്. ടെക്നിക്കൽ എൻജിനീയറിംഗ് മേഖലയില്‍ അഞ്ചോ അതിലധികമോ ജീവനക്കാരുള്ള കമ്പനികളിൽ 30% തൊഴിലവസരങ്ങൾ സൗദി പൗരന്മാർക്ക്. സൗദി അറേബ്യന്‍ ടെക്നീഷ്യൻമാർക്ക് കുറഞ്ഞത് 5000 സൗദി റിയാൽ ശമ്പളം ലഭിക്കണം.
അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാരുള്ള സ്വകാര്യ കമ്പനികളിൽ 40% തൊഴിലവസരങ്ങളും സൗദി പൗരന്മാർക്കായിരിക്കണം എന്നതാണ് ഇപ്പോള്‍ വന്നിരിക്കുന്ന മറ്റൊരു പ്രധാന നിർദേശം. 5 വർഷത്തിനുള്ളിൽ ഇത് 70%-ലേക്ക് ഉയരും. ബിരുദധാരികൾക്ക് 6,000 റിയാലും ഡിപ്ലോമ ഹോൾഡർമാർക്ക് 4,500 റിയാലും ശമ്പളം നല്‍കണം. സൗദി ഓർഗനൈസേഷൻ ഫോർ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്സിൽ (SOCPA) നിന്ന് പ്രൊഫഷണൽ സർട്ടിഫിക്കേഷനും ആവശ്യമാണ്.












Click it and Unblock the Notifications