സൗദിയുടെ കുതിപ്പ് തുടരുന്നു: എംബിഎസ് സ്വപ്നം കണ്ടത് പോലെ, നേട്ടത്തില്‍ ഇന്ത്യക്കും പങ്കുണ്ട്
റിയാദ്: എണ്ണ ഇതര വരുമാന മേഖലയില്‍ മുന്നേറ്റം തുടർന്ന് സൗദി അറേബ്യ. രാജ്യത്തിന്റെ എണ്ണ ഇതര കയറ്റുമതി, പുനർ കയറ്റുമതി ഉൾപ്പെടെ 2024 ഫെബ്രുവരിയിൽ കഴിഞ്ഞ വർഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് 4.4 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയെന്നാണ് ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (GASTAT) ബുധനാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോർട്ടില്‍ പറയുന്നത്.
ഫെബ്രുവരിയിലെ എണ്ണ ഇതര കയറ്റുമതിയുടെ മൊത്തം മൂല്യം 21.86 ബില്യൺ സൗദി റിയാലിലെത്തി (485483336863 രൂപ). കഴിഞ്ഞ വർഷം ഇതേ കാലയളവിൽ എണ്ണ ഇതര കയറ്റുമതിയുടെ മൂല്യം 20.93 ബില്യൺ സൗദി റിയാല്‍ മാത്രമായിരുന്നു. കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന തരത്തിലാണ് സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥയുടെ വളർച്ച.

എണ്ണയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും വിഷൻ 2030 ലക്ഷ്യങ്ങളിലേക്ക് എത്തിച്ചേരുന്നതിനും എണ്ണ ഇതര സ്വകാര്യ മേഖലയെ മെച്ചപ്പെടുത്തുന്നതിന് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രത്യേക പദ്ധതികളാണ് സൗദി അറേബ്യ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. മൊത്തം എണ്ണ ഇതര കയറ്റുമതിയുടെ 25 ശതമാനം വരുന്നതിനാൽ, എണ്ണ ഇതര കയറ്റുമതിയിൽ ഏറ്റവും പ്രധാനപ്പെട്ടത് രാസ ഉൽപന്നങ്ങൾ എന്നാണ് റിപ്പോർട്ട് പ്രധാനമായും സൂചിപ്പിക്കുന്നത്.
2023 ഫെബ്രുവരിയിൽ നിന്ന് 8.3 ശതമാനം വർധനവോടെ പ്ലാസ്റ്റിക്, റബ്ബർ, അവയുടെ ഉൽപ്പന്നങ്ങളാണ് (ആകെ പെട്രോളിതര കയറ്റുമതിയുടെ 24.1 ശതമാനം പ്രതിനിധീകരിക്കുന്നു) എണ്ണ ഇതര കയറ്റുമതിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തെത്തി നില്‍ക്കുന്നത്. കൂടാതെ, റീ-കയറ്റുമതി ഉൾപ്പെടെയുള്ള എണ്ണ ഇതര കയറ്റുമതിയുടെ അനുപാതം 2024 ഫെബ്രുവരിയില്‍ നേരിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. ഈ വിഭാഗത്തിലെ കയറ്റുമതി 2023 ഫെബ്രുവരിയില്‍ 37.3 ശതമാനമായിരുന്നെങ്കില്‍ ഈ വർഷം അത് 34.6 ശതമാനമാണ്.
ഈ കാലയളവിലെ എണ്ണ ഇതര കയറ്റുമതിയിലെ വർദ്ധനവിനെ അപേക്ഷിച്ച് 12.3 ശതമാനത്തോടെ ഇറക്കുമതിയില്‍ ഗണ്യമായ വർധനവ് രേഖപ്പെടുത്തിയതാണ് ഈ കുറവിന് കാരണം. ഫെബ്രുവരിയിൽ സൗദി അറേബ്യയുടെ പ്രാഥമിക ചരക്ക് വ്യാപാര പങ്കാളിയായിരുന്ന ചൈനയിലേക്കുള്ള കയറ്റുമതി 13.2 ശതമാനമാണ്. ഇന്ത്യയും (മൊത്തം കയറ്റുമതിയുടെ 9.9 ശതമാനം) ജപ്പാനുമാണ് (മൊത്തം കയറ്റുമതിയുടെ 9.0 ശതമാനം) തൊട്ടുപിന്നിൽ.
ദക്ഷിണ കൊറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, പോളണ്ട്, ഈജിപ്ത്, യുഎസ്, ഫ്രാൻസ്, ബഹ്റൈൻ എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയ മറ്റ് രാജ്യങ്ങൾ.
സൗദി അറേബ്യയിലേക്ക് ഏറ്റവും കൂടുതല്‍ ഇറക്കുമതി നടത്തിയതും ചൈനയാണ്. 19.9 ശതമാനമാണ് ഇവരുടെ ഇറക്കുമതി ശതമാനം. 2024 ഫെബ്രുവരിയിലെ മൊത്തം ഇറക്കുമതിയുടെ 26.7 ശതമാനവും ഏറ്റവും പ്രധാനപ്പെട്ട തുറമുഖങ്ങളിലൊന്നായ ദമ്മാമിലെ കിംഗ് അബ്ദുൽ അസീസ് തുറമുഖം വഴിയാണ് നടന്നത്.












Click it and Unblock the Notifications