സൗദി അറേബ്യയും കൂട്ടാളികളും നിർണ്ണായക തീരുമാനം എടുത്തു: ക്രൂഡ് ഓയില്‍ വില കുത്തനെ കുറയും
ആഗോള എണ്ണവിലയെ സ്വാധീനിക്കുന്ന നിർണ്ണായക പ്രഖ്യാപനവുമായി എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ്. നേരത്തെ പ്രതീക്ഷിച്ചത് പോലെ ജൂലൈ മാസത്തിൽ ക്രൂഡ് ഓയിൽ ഉൽപ്പാദനം ഗണ്യമായി വർധിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം ചേർന്ന ഒപെക് പ്ലസ് യോഗം തീരുമാനിച്ചു. പ്രതിദിനം 411000 ബാരൽ അധിക എണ്ണ ഉല്‍പ്പാദനമാണ് കൂട്ടായ്മയിലെ രാജ്യങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകുക. നേരത്തെ ആലോചിച്ചിരുന്നതിന്റെ മൂന്നിരിട്ടയില്‍ അധികമാണ് നിലവിലെ ഉല്‍പാദന വർധനവ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കൂട്ടായ്മയിലെ "വോളന്ററി എയ്റ്റ്" (V8) എന്നറിയപ്പെടുന്ന എട്ട് അംഗങ്ങൾ എണ്ണവിലയിലെ ഇടിവ് പിടിച്ച് നിർത്തുന്നതിനായി പ്രതിദിനം 2.2 മില്യൺ ബാരൽ ഉൽപ്പാദനം വെട്ടിക്കുറച്ചിരുന്നു. എന്നാൽ, 2025-ന്റെ തുടക്കം മുതല്‍ കൂട്ടായ്മയിലെ അംഗങ്ങൾ, പ്രത്യേകിച്ച് ഏറ്റവും വലിയ ഉൽപ്പാദകരായ സൗദി അറേബ്യ ഉല്‍പ്പാദനം ക്രമേണ വർധിപ്പിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. പിന്നീട് ഈ വർധനവിന്റെ വേഗത ത്വരിതപ്പെടുത്തി.

വിപണിയിലേക്ക് കൂടുതല്‍ ക്രൂഡ് ഓയില്‍ എത്തിയതോടെ എണ്ണവില ബാരലിന് ഏകദേശം 60 ഡോളറായി. അതായത് കഴിഞ്ഞ നാല് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വില കൂപ്പുകുത്തി. വില ഇടിവ് വരുമാനത്തില്‍ വലിയ ചോർച്ചയ്ക്ക് കാരണമാകുമെങ്കിലും വിപണി വിഹിതം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു സാഹസത്തിന് സൗദി അറേബ്യയെ നിർബന്ധിതരാക്കിയത്. കൂട്ടായ്മയിലെ ചില അംഗങ്ങള്‍ക്ക് ഉത്പാദന വർധനവിന് താല്‍പര്യം കാട്ടിയിരുന്നില്ലെങ്കിലും യുഎഇ അടക്കമുള്ള രാജ്യങ്ങള്‍ സൗദി അറേബ്യയെ പിന്തുണച്ച് രംഗത്ത് വരികയായിരുന്നു.
മെയ്, ജൂൺ മാസങ്ങളിലും സമാനമായ രീതിയില്‍ 411000 ബാരൽ വീതം എണ്ണ ഉല്‍പാദനം വർധിപ്പിക്കാന്‍ ഒപെക് കൂട്ടായ്മ തീരുമാനിച്ചിരുന്നു. ജൂലൈയിലും ഇതേ തോതിൽ ഉൽപ്പാദനം വർധിപ്പിക്കാനുള്ള തീരുമാനം വിപണിയിൽ എണ്ണ വില വലിയ തോതില്‍ കുറയുന്നതിന് സഹായകരമായേക്കും. വിലയിടിവ് അമേരിക്കൻ ഷെല്‍ കമ്പനികള്‍ക്ക് പ്രതിസന്ധിയാണെങ്കിലും ഡൊണാൾഡ് ട്രംപ്, സൗദി അറേബ്യയോടും ഒപെക് പ്ലസ് കൂട്ടായ്മയോടും എണ്ണവില കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിലൂടെ അമേരിക്കൻ ഉപഭോക്താക്കൾക്ക് ഇന്ധനവില കുറയ്ക്കാനും റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഫണ്ടിംഗ് തടസ്സപ്പെടുത്തുക എന്നതുമായിരുന്നു ട്രംപിന്റെ ലക്ഷ്യം.
ഒപെക് പ്ലസിന്റെ ഉൽപ്പാദന വർധനവിന്റെ പിന്നിൽ ഭൗമരാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 'മെയ് മാസത്തിലെ ഉൽപ്പാദന ലക്ഷ്യം ഒരു മുന്നറിയിപ്പായിരുന്നു, ജൂൺ ഒരു സ്ഥിരീകരണവും. ജൂലൈയിലേത് ഒരു കടുത്ത തീരുമാനവും. സൗദി അറേബ്യ, ട്രംപിന്റെ അഭ്യർത്ഥനകൾക്ക് വഴങ്ങി, എണ്ണവില കുറയ്ക്കാൻ ലക്ഷ്യമിട്ട് ഉൽപ്പാദനം വർധിപ്പിക്കുന്നതായി തോന്നുന്നു.' റിസ്റ്റാഡ് എനർജിയിലെ വിശകലന വിദഗ്ധനായ ജോർജ് ലിയോൺ പറയുന്നു.
ജനുവരിയിൽ ഡാവോസിൽ നടന്ന വേൾഡ് എക്കണോമിക് ഫോറത്തിൽ, ട്രംപ് സൗദി അറേബ്യയോടും ഒപെക് പ്ലസ് അംഗങ്ങളോടും എണ്ണവില കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. 'വില കുറഞ്ഞാൽ റഷ്യ-യുക്രെയ്ൻ യുദ്ധം ഉടൻ അവസാനിക്കും' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. റഷ്യ, എണ്ണ കയറ്റുമതിയിലൂടെ യുദ്ധത്തിന് ഫണ്ട് ചെയ്യുന്നതിനാൽ, വില കുറയ്ക്കൽ റഷ്യയുടെ സാമ്പത്തിക ശേഷിയെ ബാധിക്കുമെന്നായിരുന്നു ട്രംപിന്റെ വാദം.












Click it and Unblock the Notifications