സൗദി അറേബ്യയില്‍ നിന്നും നരേന്ദ്ര മോദി കൊണ്ടുവരുമോ 100 ബില്യൺ ഡോളർ: 2 ദിനം, നിർണ്ണായക ചർച്ചകള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും സൗദി അറേബ്യ സന്ദർശനത്തിന് ഒരുങ്ങുന്നു. ഈ മാസം 22, 23 തിയതികളിലായി രണ്ട് ദിവസത്തെ സന്ദർശനമാണ് അദ്ദേഹം നടത്തുന്നത്. ജിദ്ദയിലെത്തുന്ന അദ്ദേഹം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി വിവിധ വിഷയങ്ങളില്‍ ചർച്ച നടത്തും. പ്രതിരോധം, ഊർജം, വ്യാപാരം, നിക്ഷേപം എന്നിവയിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള കാര്യങ്ങളും ഇരു രാഷ്ട്ര നേതാക്കളും ചർച്ച ചെയ്തേക്കും.
ഇന്ത്യയില്‍ 100 ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് സൗദി അറേബ്യ നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. ഈ നിക്ഷേപ പദ്ധതി വേഗത്തിലാക്കുന്നതിനും ശ്രമുങ്ങളും പ്രധാനമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് സൂചന. അതോടൊപ്പം തന്നെ ഹരിത ഹൈഡ്രജന്‍ സംബന്ധിച്ചത് ഉൾപ്പെടെ നിരവധി ധാരണാപത്രങ്ങളില്‍ (MoUs) ഒപ്പുവെക്കാൻ ഇരുരാജ്യങ്ങളും ഒരുങ്ങുകയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്.

പരമ്പരാഗതമായി തന്നെ ശക്തമായ വ്യാപാര ബന്ധം പുലർത്തുന്ന രാജ്യങ്ങളാണ് ഇന്ത്യയും സൗദി അറേബ്യയും. സമീപകാലത്ത് ഈ ബന്ധം കൂടുതല്‍ ശക്തമായി. 2023-24ൽ ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ 43.3 ബില്യൺ ഡോളറിന്റെ വ്യാപാരമാണ് നടന്നത്. ഇതില്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നും 12 ബില്യൺ ഡോളറിന്റെ കയറ്റുമതിയാണ് ഉണ്ടായത്. സൗദി അറേബ്യയാകട്ടെ ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ, എൽപിജി വിതരണക്കാരുമുണ്ട്.
2023-24ൽ ഇന്ത്യ സൗദി അറേബ്യയില്‍ നിന്നും 33.35 മില്യൺ മെട്രിക് ടൺ ക്രൂഡ് ഓയിലാണ് (14.3%) ഇറക്കുമതി ചെയ്തത്. റഷ്യയുടെ കടന്നുവരവിന് മുമ്പ് ഇന്ത്യയില്‍ ക്രൂഡ് ഇറക്കുമതിയില്‍ രണ്ടാമതായിരുന്നു സൗദി. പ്രധാനമന്ത്രിയുടെ സന്ദർശന വേളയില്‍ ക്രൂഡ് ഓയില്‍ ഇടപാട് ശക്തമാക്കുന്നത് ഉള്‍പ്പെടേയുള്ള ചർച്ചകളുമുണ്ടാകും.
പ്രതിരോധ മേഖലയിലേക്ക് വരികയാണ് ഇരു രാജ്യങ്ങളും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങൾ, ഉന്നതതല ബന്ധങ്ങൾ, പ്രതിരോധ സാമഗ്രി വിതരണം എന്നിവയയായിരിക്കും ചർച്ചാ വിഷയമാകുക. 2024 ഫെബ്രുവരിയിൽ 225 മില്യൺ ഡോളറിന്റെ ആയുധ ഉപകരണ കരാറില്‍ ഇന്ത്യൻ കമ്പനിയായ മ്യൂനിഷൻസ് ഇന്ത്യ ലിമിറ്റഡ് സൗദിയുമായി ഒപ്പുവെച്ചിരുന്നു. 'അൽ മൊഹെദ് അൽ ഹിന്ദി' എന്ന നാവികാഭ്യാസത്തിന്റെ മൂന്നാം പതിപ്പും ഇരു രാജ്യങ്ങളിലേയും സേന ആസൂത്രണം ചെയ്യുന്നുണ്ട്.
ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് ഇക്കണോമിക് കോറിഡോർ (IMEEC) പദ്ധതിയും മോദിയുടേയും സല്‍മാന്‍ രാജകുമാരന്റേയും കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചാ വിഷയമായിരിക്കും. ഇസ്രയേൽ-ഹമാസ് സംഘർഷം, യുക്രെയ്ൻ പ്രതിസന്ധി, യെമനിലെ ഹൂതി ആക്രമണങ്ങൾ എന്നിവയുൾപ്പെടെ മേഖലയിലെ ഭൗമരാഷ്ട്രീയ വിഷയങ്ങളും മോദി-സൽമാൻ കൂടിക്കാഴ്ചയിൽ വിലയിരുത്തിയേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. 2.7 മില്യൺ ഇന്ത്യൻ പ്രവാസികൾ ജോലി ചെയ്യുന്ന സൗദി അറേബ്യയുമായി ഇന്ത്യ എക്കാലത്തും ശക്തമായ ബന്ധം നിലനിർത്തി പോരുന്നു.
അതേസമയം, ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് മോദി ഒരു ഗള്‍ഫ് രാഷ്ട്രം സന്ദര്‍ശിക്കുന്നത്. 2019 ലും 2016 ലും റിയാദില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള മോഡിയുടെ ആദ്യ ജിദ്ദാസന്ദര്‍ശനം കൂടിയാണ് ഇത്തവണത്തേത്. ജി - 20 ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ 2023 ല്‍ ഡല്‍ഹിയിലെത്തിയിരുന്ന സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രത്യേകക്ഷണമനുസരിച്ചാണ് നരേന്ദ്രമോഡി ജിദ്ദയിലെത്തുന്നത്.
2924 നവംബറില്‍ സൗദി അറേബ്യന്‍ വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, സംസ്‌കാരം എന്നീ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഈ സന്ദര്‍ശനത്തിലും ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തു.












Click it and Unblock the Notifications