സൗദി അറേബ്യയുടെ വന്‍ തിരിച്ച് സാധ്യമാകുന്നു: കളം ഒരുങ്ങുന്നു: ക്രൂഡ് ഓയിലില്‍ റഷ്യക്ക് സംഭവിക്കാന്‍ പോകുന്നത്
ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വിതരണത്തില്‍ റഷ്യക്ക് തിരിച്ചടികള്‍ നേരിടാന്‍ പോകുന്നു. അമേരിക്ക ഉയർത്തിയ താരിഫ് ഭീഷണിക്ക് പുറമെ നിരവധി കാരണങ്ങള്‍ വരും മാസങ്ങളില്‍ റഷ്യന്‍ എണ്ണക്ക് തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഉക്രൈനിലെ റഷ്യൻ റിഫൈനറികളെ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണങ്ങൾ, ഏഷ്യയിൽ വിപണി വിഹിതം നേടാനുള്ള സൗദി അറേബ്യയുടെ തന്ത്രങ്ങൾ, യൂറോപ്യൻ യൂണിയന്റെ റഷ്യൻ എണ്ണയ്ക്കെതിരായ സാമ്പത്തിക ഉപരോധങ്ങൾ, ഉക്രൈനിലും യൂറോപ്പിനെതിരെയും റഷ്യയുടെ വർദ്ധിച്ച ആക്രമണങ്ങൾ എന്നിവയെല്ലാം റഷ്യയുടെ ക്രൂഡ് ഓയില്‍ വിതരണത്തില്‍ കാര്യമായ സ്വാധീനം ചെലുത്തിയേക്കും.
റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി കുറയുന്നതോടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ ഒഴിവാക്കാനുള്ള സാധ്യതയും തെളിഞ്ഞ് വരുന്നുണ്ട്. റഷ്യൻ എണ്ണ വാങ്ങുന്നതിലൂടെ ഉക്രൈൻ യുദ്ധത്തെ പിന്തുണയ്ക്കുന്നുവെന്ന ആരോപണത്തിന്റെ പേര് പറഞ്ഞായിരുന്നു ട്രംപ് ഇന്ത്യയ്ക്ക് മേൽ 25 ശതമാനം അധിക തീരുവ ചുമത്തിയത്.

ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് പൂർണമായി നിർത്തണമെന്നതിനേക്കാൾ, വാങ്ങൽ അളവ് കുറയ്ക്കുന്നതിലൂടെ ട്രംപിന് 'വിജയം' പ്രഖ്യാപിക്കാൻ കഴിയുന്ന ഒരു സാഹചര്യമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. യൂറോപ്പിൽ, ട്രംപിന്റെ റഷ്യയോടുള്ള 'മൃദു' സമീപനത്തെക്കുറിച്ച് സംശയങ്ങളും വർദ്ധിക്കുന്നു. ഉക്രൈനിലെ റഷ്യൻ ഡ്രോൺ ആക്രമണങ്ങളും, പോളണ്ടിന്റെ (നാറ്റോ അംഗം) വ്യോമമേഖലയിലേക്കുള്ള ഡ്രോൺ കടന്നുകയറ്റവും, ബാൾട്ടിക് രാഷ്ട്രങ്ങളിലെ പ്രതിരോധ പദ്ധതികൾക്കുള്ള ധനസഹായം വെട്ടിക്കുറച്ചതും ട്രംപിന്റെ നടപടികളെ 'നാടകീയം' എന്ന് വിശേഷിപ്പിക്കുന്നു.
റഷ്യന്‍ വിപണി വിഹിതം കുറഞ്ഞാല്‍ അത് സ്വാഭാവികമായും അത് ഗുണം ചെയ്യുക സൗദി അറേബ്യക്കായിരിക്കും. 2020-ലെ സൗദി-റഷ്യ എണ്ണ വിലയുദ്ധം ഇരു രാജ്യങ്ങൾക്കും വലിയ സാമ്പത്തിക നഷ്ടം വരുത്തിയിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ റഷ്യയ്ക്ക് അത്തരമൊരു വിലയുദ്ധം നേരിടാനുള്ള ത്രാണിയില്ല.
കഴിഞ്ഞ ഒരു വർഷത്തിനിടെ, സൗദി അറേബ്യ റഷ്യൻ എണ്ണയെ മറികടന്ന് ഏഷ്യയിൽ ദീർഘകാല കരാറുകൾ ഉറപ്പിക്കാൻ വില കുറച്ച് 'നിശ്ശബ്ദ' വിലയുദ്ധം നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം ജനുവരിയിൽ ബാരലിന് 82 ഡോളറായിരുന്ന സൗദി എണ്ണ വില, സെപ്റ്റംബറിൽ 62 ഡോളറായി കുറഞ്ഞു. വർഷാവസാനത്തോടെ അല്ലെങ്കിൽ അടുത്ത വർഷം ആദ്യം ഇത് 55 ഡോളറായി കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് റഷ്യയുടെ യുദ്ധ ഫണ്ടിന് വലിയ ഭീഷണിയാണ്.
2022 ല്‍ ഫെബ്രുവരി/മാർച്ചിൽ, ഗൾഫ് എണ്ണ വില ബാരലിന് 130 ഡോളർ എന്ന ഉയർന്ന നിലയിലെത്തിയപ്പോഴാണ് ഇന്ത്യ റഷ്യൻ എണ്ണയിലേക്ക് തിരിയുന്നത്. റഷ്യ ഉപരോധങ്ങള്‍ കാരണം വലിയ വിലകിഴിവ് നല്‍കുകയും ചെയ്തു. ഇത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയ്ക്കുകയും പൗരന്മാർക്ക് പണപ്പെരുപ്പത്തിൽ നിന്ന് സംരക്ഷണം നൽകുകയും ചെയ്തു. എന്നാൽ, 2025-ന്റെ തുടക്കം മുതൽ, OPEC+ ഐക്യമില്ലായ്മ, ആഗോള ഡിമാൻഡ് കുറവ്, പുനരുപയോഗ ഊർജത്തിന്റെ വില കുറയൽ എന്നിവ കാരണം ഗൾഫ് എണ്ണ വില ഗണ്യമായി കുറഞ്ഞു.
ഗോൾഡ്മാൻ സാക്‌സ്, ജെപി മോർഗൻ, ഇന്റർനാഷണൽ എനർജി ഏജൻസി എന്നിവയുടെ കണക്കുകൾ പ്രകാരം, 2026-ൽ ആഗോള എണ്ണ വില 55 ഡോളറോ അതിൽ താഴെയോ ആയി കുറയാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തേക്കും. എന്നാല്‍ ഇന്ത്യ റഷ്യൻ എണ്ണ ഇറക്കുമതി 'നിർത്തുകയോ' 'താൽക്കാലികമായി നിർത്തിവയ്ക്കുകയോ' ചെയ്യുന്നില്ല, മറിച്ച് 10 മുതൽ 20 ശതമാനം വരെ വാങ്ങൽ കുറച്ച്, ഗൾഫ്, അമേരിക്കൻ, റഷ്യൻ എണ്ണ എന്നിവ തമ്മിൽ സന്തുലിതമാക്കുന്ന തന്ത്രമായിരിക്കും നടപ്പിലാക്കുക.
ഇത് ഇന്ത്യയ്ക്ക് അമേരിക്കയുമായി ഒരു 'നിശ്ശബ്ദ' ധാരണയിലെത്താനും, ട്രംപിന്റെ തീരുവകൾ ഒഴിവാക്കാനുമുള്ള വഴികള്‍ ഒരുക്കും. റഷ്യൻ എണ്ണയ്ക്ക് പകരം സൗദി എണ്ണയിലേക്ക് ഭാഗികമായി മാറുന്നതിലൂടെ, ഇന്ത്യ ആഗോള എണ്ണ വിപണിയിലെ വില കുറവ് പ്രയോജനപ്പെടുത്തുകയും, ഭൗമരാഷ്ട്രീയ സമ്മർദ്ദങ്ങൾ ഒഴിവാക്കുകയും, സാമ്പത്തിക-നയതന്ത്രപരമായ നേട്ടങ്ങൾ കൈവരിക്കുകയും ചെയ്യുമെന്നും വിലയിരുത്തപ്പെടുന്നു.












Click it and Unblock the Notifications