Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി രക്ഷ സൗദി അറേബ്യ, അതുവഴി ആഫ്രിക്ക: ഇന്ത്യന്‍ ആഭരണങ്ങള്‍ ഇനി യുഎസിലേക്കല്ല; ഗള്‍ഫിലേക്ക്

ഡൽഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് കനത്ത തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യൻ ആഭരണ കയറ്റുമതി വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അമേരിക്കയെ ഒരു പ്രധാന വിപണിയായി കണ്ടിരുന്ന ഇന്ത്യന്‍ ആഭരണ കയറ്റുമതി വ്യവസായക്കാർ പുതിയ സാഹചര്യത്തില്‍ സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളെയാണ് രക്ഷകരായി കാണുന്നത്.

പുതിയ വ്യാപാര ലക്ഷ്യവുമായി ഈ ആഴ്ച 100-ലധികം ഇന്ത്യൻ ആഭരണ വ്യാപാരികൾ ജിദ്ദയിൽ നടന്ന ആദ്യ സൗദി അറേബ്യ ജ്വല്ലറി എക്സ്പോസിഷനിൽ (SAJEX) പങ്കെടുക്കാൻ എത്തി. കഴിഞ്ഞ മാസമായിരുന്നു റഷ്യൻ എണ്ണ വാങ്ങുന്നത് തുടരുന്നതിന്റെ പേര് പറഞ്ഞ് ഇന്ത്യൻ കയറ്റുമതികൾക്കുള്ള മൊത്തം തീരുവ 50 ശതമാനമായി അമേരിക്ക ഉയർത്തുന്നത്. ഏഷ്യയിൽ ഏറ്റവും ഉയർന്നതും, ഒരു പ്രധാന വ്യാപാര പങ്കാളിയോട് അമേരിക്കൻ ഭരണകൂടം ഏർപ്പെടുത്തുന്ന ഏറ്റവും വലിയ തീരുവകളിൽ ഒന്നുമായി മാറിയിരിക്കുകയാണ് ഈ വർധനവ്.

saudi-jewllery

അമേരിക്കന്‍ വിപണിയില്‍ നിന്നും പ്രതിസന്ധി നേരിട്ടതിന് പിന്നാലെ തന്നെ ഇന്ത്യയിലെ ആഭരണ വ്യവസായത്തിന്റെ മേൽനോട്ട സ്ഥാപനമായ ജെം ആൻഡ് ജ്വല്ലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ (GJEPC) ആഘാതത്തെ ചെറുക്കാൻ പുതിയ വിപണികൾ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. "നമ്മുടെ മേഖലയിൽ, യുഎസ് 30 ശതമാനം കയറ്റുമതി വിഹിതമായിരുന്നു വഹിച്ചിരുന്നത്. യുഎസിന്റെ തീരുവ വർധന കാരണം, എല്ലാ കയറ്റുമതിക്കാരും ഇപ്പോൾ യുഎസിൽ നിന്നുള്ള നഷ്ടം നികത്താൻ പുതിയ വിപണികൾ തേടാൻ നിർബന്ധിതരാകുകയാണ്," GJEPC-യുടെ പോളിസി ഡയറക്ടർ കേവൽ കൃഷൻ ദുഗ്ഗലിനെ ഉദ്ധരിച്ച് അറബ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പുതിയ നീക്കങ്ങളുടെ ഭാഗമായി ജിദ്ദ സൂപ്പർഡോമിൽ നടന്ന മൂന്ന് ദിവസത്തെ പ്രദർശത്തില്‍ ഇന്ത്യന്‍ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ തന്നെ പങ്കെടുത്തു. ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള ആഭരണ കയറ്റുമതിയെ സൗദി വാങ്ങലുകാരുമായി ബന്ധിപ്പിക്കുകയാണ് ഈ പരിപാടിയുടെ ലക്ഷ്യം."ആ വിപണി പിടിച്ചെടുക്കാൻ ഞങ്ങൾക്ക് മികച്ച സാധ്യതയുണ്ട്... സൗദി ഒരു വലിയ വിപണിയായും ആഫ്രിക്കയിലെ വിപണികളിലേക്കുള്ള ഒരു കവാടമായും ഞങ്ങൾ കാണുന്നു," ദുഗ്ഗൽ പറഞ്ഞു.

"സൗദി വിപണി തുറന്നുകൊണ്ടിരിക്കുകയാണ്, ഇത് പ്രാദേശിക വ്യാപാരത്തിന് ഞങ്ങളുടെ വ്യവസായവുമായി ബന്ധപ്പെടാൻ വളർച്ചാ സാധ്യതകൾ നൽകും," ജി ജെ ഇ പി സി ചെയർമാൻ കിരീത് ഭൻസാലി വ്യക്തമാക്കി. സാജക്സിന്റെ മിഡിൽ ഈസ്റ്റിന്റെ "ജെം ആൻഡ് ജ്വല്ലറി ട്രേഡിംഗ് ഹബ്" ആയി വികസിപ്പിക്കാൻ തന്റെ സ്ഥാപനം ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

"വിപണി പര്യവേക്ഷണം ചെയ്യാൻ ഞങ്ങൾ സഹകരണങ്ങൾ തേടുന്നു. നാല് ബില്യൺ ഡോളറിന്റെ ആഭരണ ഡിമാൻഡുള്ള സൗദി അറേബ്യക്ക്, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അത് ഇരട്ടിയാക്കാൻ സാധ്യതയുണ്ട്. ഇന്ത്യ പോലുള്ള രത്ന, ആഭരണ മേഖലയിലെ മുൻനിര രാജ്യങ്ങളുമായുള്ള സഹകരണം സൗദി വ്യവസായത്തിനും ഗുണം ചെയ്യും," ഭൻസാലി പറഞ്ഞു.

സൗദി അറേബ്യ വളരെ വലിയ രത്ന, ആഭരണ വിപണിയാണെന്ന് ഇന്ത്യയുടെ സൗദി അറേബ്യയിലെ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും കൂട്ടിച്ചേർത്തു. ഉപഭോക്തൃ വീക്ഷണത്തിൽ, ഇത് പ്രദേശത്തെ ഏറ്റവും വലിയ വിപണിയാണ്. ഇന്ത്യ ലോകത്തിലെ മുൻനിര രത്ന, ആഭരണ കയറ്റുമതിക്കാരാണ്, എന്നാൽ നിലവിൽ സൗദി വിപണിയിലെ ഇന്ത്യയുടെ വിഹിതം മിതമാണെന്നും അദ്ദേഹം പറഞ്ഞു.

ഏകദേശം 28.5 ബില്യൺ ഡോളറിന്റെ വാർഷിക രത്ന, ആഭരണ കയറ്റുമതിയാണ് ഇന്ത്യയ്ക്കുള്ളത്. ഇത് രാജ്യത്തിന്റെ മൂന്നാമത്തെ വലിയ യുഎസ് കയറ്റുമതി മേഖലയുമാണ്. ഈ വ്യവസായം ഏകദേശം അഞ്ച് ദശലക്ഷം തൊഴിലാളികള്‍ക്ക് തൊഴിലും നല്‍കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+