സൗദി അറേബ്യയില്‍ നിന്ന് യുഎഇ, ഖത്തര്‍, ബഹ്റൈന്‍ റെയില്‍വെ; കുവൈത്തില്‍ തുടങ്ങി ഒമാന്‍ വരെ
റിയാദ്: ഗള്‍ഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് റെയില്‍വെ പദ്ധതി വീണ്ടും സജീവമായി. 2030ഓടെ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ സാധിക്കുമെന്നാണ് ജിസിസി സെക്രട്ടറി ജനറല്‍ ജാസിം അല്‍ ബുദൈവി പറയുന്നത്. ഈസ്റ്റേണ്‍ പ്രവിശ്യയില്‍ നടന്ന ട്രാന്‍സ്പോര്‍ട്ട് ആന്റ് റോഡ് ഫോറത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിസിസി രാജ്യങ്ങള്‍ ഗതാഗത സൗകര്യം വിപുലീകരിക്കുന്നതില്‍ ശ്രദ്ധ പതിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.
ചില ജിസിസി രാജ്യങ്ങളില്‍ നിര്‍മാണ പ്രവര്‍ത്തനം സജീവമാണ്. മറ്റു ചില രാജ്യങ്ങളില്‍ പ്രാരംഭ ഘട്ടത്തിലും. ജിസിസി രാജ്യങ്ങളിലെ തലസ്ഥാനങ്ങളെ കൂടി ബന്ധിപ്പിച്ചാകും പാത വരിക. റെയില്‍ പാത പൂര്‍ത്തിയാകുന്നതോടെ ഗള്‍ഫ് മേഖലയിലെ യാത്രയും സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക സാഹചര്യവും മാറും. ജിസിസി ഐക്യത്തിന്റെ പ്രതീകം കൂടിയാകുമിത് എന്ന് അല്‍ ബുദൈവി പറഞ്ഞു. ജിസിസി റെയില്‍വെ എങ്ങനെയാണ് വരുന്നത് എന്നറിയാം...

ഗള്‍ഫ് റെയില്‍വേ പദ്ധതി ആറ് ഗള്‍ഫ് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നതാണ്. ചരക്ക്, യാത്രക്കാര്‍ എന്നിവര്‍ക്കായി ഒറ്റ റെയില്‍ ശൃംഖലയാണ് ഇത് വിഭാവനം ചെയ്യുന്നത്. ഗള്‍ഫ് റെയില്‍വേ, അഥവാ ജിസിസി റെയില്‍വേ ഏകദേശം 2,100 കിലോമീറ്റര്‍ ദൂരമാണ് വ്യാപിക്കുന്നത്. കുവൈറ്റ്, സൗദി അറേബ്യ, ബഹ്റൈന്‍, ഖത്തര്‍, യുഎഇ, ഒമാന്‍ എന്നീ ആറ് രാജ്യങ്ങളെ ഇത് ബന്ധിപ്പിക്കുന്നു.
ഓരോ രാജ്യവും സ്വന്തം ഭാഗം നിര്‍മ്മിക്കുമ്പോള്‍, ഒരു സംയുക്ത സമിതി മാനദണ്ഡങ്ങളും സുരക്ഷാ നിയമങ്ങളും സമയക്രമങ്ങളും ഏകോപിപ്പിക്കുന്നു. ആദ്യം ചരക്ക് തീവണ്ടികള്‍ക്കും പിന്നീട് യാത്രാ സര്‍വീസിനും ഇത് വഴിയൊരുക്കും. ഈ പദ്ധതി ഓരോ രാജ്യത്തും വ്യത്യസ്ത ഘട്ടങ്ങളിലാണ് പുരോഗമിക്കുന്നത്. ചില പാതകള്‍ ദേശീയ പദ്ധതികളുടെ ഭാഗമായി നിലവിലുണ്ട്. മറ്റു ചിലത് രൂപകല്‍പ്പനയുടെ ഘട്ടത്തിലോ ടെന്‍ഡര്‍ നടപടികളിലോ ആണ്.
ഗള്‍ഫ് റെയില്‍ പാത തുടങ്ങുന്നത് ഇവിടെ നിന്ന്
കുവൈറ്റിന്റെ ഇറാഖ് അതിര്‍ത്തിക്കടുത്താണ് ഈ റെയില്‍വേ പാത ആരംഭിക്കുന്നത്. ഇത് സൗദി അറേബ്യയിലൂടെ ദമ്മാമിലേക്ക് നീങ്ങുന്നു. അവിടെ നിന്ന് ഒരു ശാഖ കടല്‍പ്പാലത്തിലൂടെ ബഹ്റൈനിലേക്കും മറ്റൊരു പാത ഖത്തറിലേക്കും പോകും. സൗദി അറേബ്യയില്‍ നിന്ന് പാത യുഎഇയിലേക്ക് കടക്കുന്നു. ഒടുവില്‍ ഒമാനിലെ ദുകം, സലാല തുറമുഖങ്ങള്‍ക്ക് സമീപമാണ് ഈ ശൃംഖല അവസാനിക്കുന്നത്.
ഏകദേശം 684 കിലോമീറ്റര്‍ ദൂരമുള്ള യുഎഇയുടെ ദേശീയ ചരക്ക് ഗതാഗത ശൃംഖല നിര്‍മ്മാണത്തിലാണ്. സൗദി അറേബ്യയില്‍ ഏകദേശം 660 കിലോമീറ്റര്‍ പാത ഭാഗികമായി നിലവിലുള്ളതും ഭാഗികമായി ആസൂത്രണം ചെയ്തതുമാണ്. ഒമാനില്‍, തുറമുഖങ്ങളുമായി ബന്ധിപ്പിച്ചുള്ള ഏകദേശം 306 കിലോമീറ്റര്‍ പാതയുടെ ആസൂത്രണം നടക്കുന്നു. കുവൈറ്റില്‍ ഏകദേശം 145 കിലോമീറ്റര്‍ പാതയുടെ ആസൂത്രണവും രൂപകല്‍പ്പനയും പുരോഗമിക്കുന്നു. ഖത്തറില്‍ 283 കിലോമീറ്റര്‍ പാതയുടെ പഠനങ്ങളും ഘട്ടങ്ങളായുള്ള നിര്‍മ്മാണവും അവലോകനം ചെയ്യുകയാണ്. ബഹ്റൈനിലെ ഏകദേശം 36 കിലോമീറ്റര്‍ പാത വിഭാവനം ചെയ്ത കടല്‍പ്പാലവുമായി ബന്ധിപ്പിക്കുന്നതാണ്.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ 2009-ലാണ് ഈ പദ്ധതിക്ക് ആദ്യമായി പിന്തുണ നല്‍കിയത്. 2018-ഓടെ പൂര്‍ത്തീകരിക്കാനായിരുന്നു പ്രാഥമിക ലക്ഷ്യം. സാമ്പത്തിക സമ്മര്‍ദ്ദങ്ങളും എണ്ണവിലയിലെ ഇടിവും കാരണം മുടങ്ങി. എന്നാല്‍ സമീപകാലത്ത് വിഷയം വീണ്ടും സജീവമായി. ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യക്ക് ശക്തമായ വ്യാപാര ബന്ധങ്ങളുണ്ട്. ഈ റെയില്‍വേ ശൃംഖല ഗള്‍ഫ് തുറമുഖങ്ങളിലേക്കും ഉള്‍നാടന്‍ കേന്ദ്രങ്ങളിലേക്കും ചരക്ക് നീക്കം വേഗത്തിലാക്കും. മുന്ദ്ര, നവ ഷേവ, കണ്ട്ല, കൊച്ചി തുടങ്ങിയ ഇന്ത്യയിലെ പ്രധാന തുറമുഖങ്ങള്‍ ഇന്ന് ഗള്‍ഫ് തുറമുഖങ്ങളുമായി വലിയ വ്യാപാരം നടത്തുന്നു. ഇന്ത്യയും ഗള്‍ഫ് പങ്കാളികളും ചേര്‍ന്ന് ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് ഇടനാഴി എന്ന പദ്ധതിയെക്കുറിച്ചും ചര്‍ച്ച നടക്കുന്നുണ്ട്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications