ഇറാനെ ആക്രമിക്കരുത്; യുഎസിന് മുന്നറിയിപ്പുമായി സൗദിയും യുഎഇയും ഖത്തറും
ഇറാനെ ആക്രമിക്കരുത് എന്ന് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി അറബ് ഗള്‍ഫ് രാജ്യങ്ങള്‍. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി രംഗത്തെത്തി. നിലവിലെ ഇറാനിയന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ആഗോള എണ്ണ വിപണിയെ അസ്ഥിരപ്പെടുത്തുമെന്നും ഒടുവില്‍ അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ വൈറ്റ് ഹൗസിനെ അറിയിച്ചു.
ഇറാനെതിരായ ഏതൊരു ആക്രമണവും ഗള്‍ഫ് ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍, കപ്പല്‍ പാതകള്‍, യുഎസ് താവളങ്ങള്‍ എന്നിവയ്ക്കെതിരെ ഇറാന്‍ പ്രതികാരം ചെയ്യാന്‍ കാരണമാകുമെന്നും ഇത് വിശാലമായ പ്രാദേശിക സംഘര്‍ഷത്തിന് കാരണമാകുമെന്നും ഗള്‍ഫ് രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ട്രംപ് ഈ മുന്നറിയിപ്പുകള്‍ പൂര്‍ണമായും ശ്രദ്ധിക്കാന്‍ സാധ്യതയില്ലെന്ന് ഒരു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വാള്‍ സ്ട്രീറ്റ് ജേണലിനോട് പറഞ്ഞു.

'ഏതെങ്കിലും വിഷയത്തില്‍ പ്രസിഡന്റ് നിരവധി അഭിപ്രായങ്ങള്‍ ശ്രദ്ധിക്കുന്നു, പക്ഷേ ഒടുവില്‍ അദ്ദേഹത്തിന് ഏറ്റവും നല്ലതെന്ന് തോന്നുന്ന തീരുമാനം എടുക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞു. ഡിസംബര്‍ അവസാനം മുതല്‍ ഇറാനിലുടനീളം വ്യാപിച്ച പ്രതിഷേധങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ പ്രതികരിച്ചിട്ടില്ല. അതിനിടെ ട്രംപ് ഇറാനിലേക്ക് സഹായം എത്തിക്കൊണ്ടിരിക്കുന്നു എന്ന് വ്യക്തമാക്കി.
അതിനിടെ വ്യാപകമായ അശാന്തിക്കെതിരെ ഇറാന്‍ തൂക്കിക്കൊല്ലല്‍ ആരംഭിച്ചാല്‍ അമേരിക്ക വളരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. വ്യോമാക്രമണം പരിഗണനയിലിരിക്കുന്ന 'നിരവധി, നിരവധി ഓപ്ഷനുകളില്‍' ഒന്നാണെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി പറഞ്ഞതിന് പിന്നാലെയാണിത്. പ്രതിഷേധക്കാരെ 'അര്‍ത്ഥശൂന്യമായി കൊല്ലുന്നത്' നിര്‍ത്തുന്നത് വരെ ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചകള്‍ റദ്ദാക്കിയതായും ട്രംപ് പറഞ്ഞു.
ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നത് തുടരാന്‍ ട്രംപ് ഇറാനിയന്‍മാരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇറാനുമായി ബന്ധപ്പെട്ട സാധ്യമായ നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടുമെന്ന് പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. ഇസ്ലാമിക് റിപ്പബ്ലിക്കിലുടനീളം അക്രമം വര്‍ധിക്കുന്നതിനിടെ ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടു.
പ്രതിഷേധങ്ങള്‍ക്കിടയില്‍ ഇറാനില്‍ ഏകദേശം 3,000 പേര്‍ കൊല്ലപ്പെട്ടുവെന്ന് ഒരു ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ ചൊവ്വാഴ്ച ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരെ ഇറാന്റെ സുരക്ഷാ സേന നടത്തുന്ന അക്രമങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതില്‍ ആശങ്കയുണ്ട് എന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു.
അതേസമയം, പടിഞ്ഞാറന്‍ ഇറാനിയന്‍ പ്രവിശ്യകളായ വെസ്റ്റ് അസര്‍ബൈജാന്‍, കുര്‍ദിസ്ഥാന്‍, കെര്‍മന്‍ഷാ, ഇലാം എന്നിവിടങ്ങളില്‍ പല നഗരങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങള്‍ തടഞ്ഞിട്ടുണ്ടെന്നും നിരവധി ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വൃത്തങ്ങള്‍ ദി ജെറുസലേം പോസ്റ്റിനോട് പറഞ്ഞു.
ഇന്റര്‍നെറ്റ്, ടെലിഫോണ്‍ സേവനങ്ങള്‍ പൂര്‍ണ്ണമായും നിലച്ചതോടെ, ഇറാനിലെ പലര്‍ക്കും വാര്‍ത്തകളും വിവരങ്ങളും ആക്സസ് ചെയ്യാനുള്ള ഏക മാര്‍ഗം നിലവില്‍ സാറ്റലൈറ്റ് ടെലിവിഷന്‍ മാത്രമാണ്. ടെഹ്റാന്‍ പോലുള്ള നഗരങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വീടുകള്‍ പരിശോധിച്ച് സാധാരണക്കാരുടെ സാറ്റലൈറ്റ് ഡിഷുകള്‍ കണ്ടുകെട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications