യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി
പശ്ചിമേഷ്യയിലെ യുദ്ധം ഏറ്റവും കനത്ത നാശം വിതയ്ക്കുന്നത് യുഎഇക്കും ഖത്തറിനുമാണ്. ജിസസി രാജ്യങ്ങളെ മൊത്തം ബാധിക്കുമെങ്കിലും ഏറ്റവും വലിയ തിരിച്ചടി ഇതുവരെ തിളങ്ങി നിന്നിരുന്ന യുഎഇക്ക് ആണ്. ലോകത്തെ ഏറ്റവും സമാധാനമുള്ള നഗരങ്ങളുടെയും രാജ്യങ്ങളുടെയും പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടംനേടിയിരുന്ന യുഎഇ വിട്ട് വന്‍കിട നിക്ഷേപകര്‍ പോകുമോ എന്ന ആശങ്കയുമുണ്ട്.
നേരത്തെ ബ്രിട്ടനില്‍ നിന്നുള്‍പ്പെടെ പ്രമുഖരായ ബിസിനസുകാര്‍ യുഎഇയിലേക്ക് താമസം മാറിയിരുന്നു. മാത്രമല്ല, ബിസിനസ് ഓഫീസുകള്‍ അവര്‍ ദുബായില്‍ തുറക്കുകയും ചെയ്തു. ഇതിനിടെയാണ് അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതും ഇറാന്‍ ജിസിസി രാജ്യങ്ങളെ ലക്ഷ്യമിട്ടതും. ഇറാന്റെ ഈ നീക്കം പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്.

യുഎഇയിലെ പ്രധാന ക്രൂഡ് ഓയില്‍ കയറ്റുമതി മേഖലയാണ് ഫുജൈറ തുറമുഖം. ഇവിടെ വിദേശ എണ്ണ കമ്പനികളുടെ ഓഫീസും പ്രവര്‍ത്തിക്കുന്നു. ഈ കേന്ദ്രം ലക്ഷ്യമിട്ട് ഇറാന്റെ ഡ്രോണുകള്‍ നിരന്തരമായി വരുന്നുണ്ട്. തുടര്‍ന്ന് ഫുജൈറ തുറമുഖത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി റദ്ദാക്കി. രംഗം ശാന്തമായാല്‍ ഉടന്‍ പ്രവര്‍ത്തനം പുനരാരംഭിക്കും.
സൗദി അറേബ്യയുടെയും യുഎഇയുടെയും അതിര്‍ത്തി മേഖലയിലാണ് ഷാ വാതക പാടം. യുഎഇയുടെ ഈ കേന്ദ്രത്തിന് നേരെയും ഡ്രോണ്‍ ആക്രമണം നടന്നു. തുടര്‍ന്ന് വാതക മേഖലയുടെ പ്രവര്‍ത്തനം തല്‍ക്കാലികമായി റദ്ദാക്കി. ഇത്തരം പ്രതിസന്ധികള്‍ യുഎഇയുടെ വരുമാനത്തെ കാര്യമായി ബാധിക്കുമെന്നതാണ് ആശങ്ക. ആദ്യമായിട്ടാണ് ഇറാന്‍ യുഎഇയുടെ എണ്ണ-വാതക മേഖല ലക്ഷ്യമിടുന്നത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഇറാന്റെ നിലപാട് ഇതാണ്
യുഎഇയുടെ അഡ്‌നോക്കും അമേരിക്ക കേന്ദ്രമായുള്ള ഓക്‌സിഡന്റല്‍ പെട്രോളിയം കോര്‍പും ചേര്‍ന്നാണ് ഷാ വാതക പാടം നടത്തുന്നത്. ആക്രമണം നടന്ന പശ്ചാത്തലത്തില്‍ മേഖലയിലെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുവെന്ന് യുഎഇ അറിയിച്ചു. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കില്ലെന്നും യുഎഇ സ്ഥിരീകരിച്ചു. ദുബായ് വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നതും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
യുദ്ധം 18 ദിവസമായി തുടരുകയാണ്. ഇറാന്റെ ഡ്രോണുകള്‍ ഇപ്പോഴും വരുന്നുണ്ട്. ജിസിസി രാജ്യങ്ങള്‍ പരമാവധി പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ അമേരിക്കന്‍ സൈന്യം മേഖല വിട്ടുപോകുന്നത് വരെയോ, യുദ്ധത്തില്‍ നിന്ന് പിന്മാറുന്നത് വരെയോ ആക്രമണം തുടരുമെന്ന് ഇറാന്‍ പറയുന്നു. അയല്‍രാജ്യങ്ങളെ ലക്ഷ്യമിടുന്നതിലുള്ള ഖേദം നേരത്തെ ഇറാന്‍ പ്രസിഡന്റ് പ്രകടിപ്പിച്ചിരുന്നു.
ഖത്തറിന്റെ ആവശ്യം തള്ളി
വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇ തള്ളി എന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ ആക്രമണം തുടര്‍ച്ചയായി നേരിടുന്ന രാജ്യമാണ് ഖത്തര്‍. ഇതുവരെ ഒരു ജിസിസി രാജ്യവും ഇറാനെതിരെ തിരിച്ചടിക്ക് മുതിര്‍ന്നിട്ടില്ല എന്നതാണ് എടുത്തു പറയേണ്ട കാര്യം. എന്നാല്‍ അമേരിക്കന്‍ സൈന്യം ശക്തമായ ആക്രമണം ഇറാനില്‍ നടത്തുന്നുമുണ്ട്. ഖാര്‍ഗ് ദ്വീപില്‍ വലിയ നഷ്ടമാണ് ഇറാനുണ്ടായത്.
ഏറ്റവും പുതിയ ആക്രമണത്തില്‍ ഇറാനിലെ മുതിര്‍ന്ന നേതാവായ അലി ലാരിജാനി കൊല്ലപ്പെട്ടു എന്നാണ് ഇസ്രായേല്‍ അവകാശപ്പെട്ടിരിക്കുന്നത്. ഇറാന്റെ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയാണ് ഇദ്ദേഹം. അമേരിക്കക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പലപ്പോഴും പ്രസ്താവന ഇറക്കിയ വ്യക്തി കൂടിയാണ് ലാരിജാനി. ഇദ്ദേഹത്തിന് എന്തു പറ്റി എന്ന് ഇറാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications