എംബിഎസിന്റെ 'രാജതന്ത്രം': സൗദി അറേബ്യ അമേരിക്കയെ മറികടക്കുമോ? ആറാം തലമുറ യുദ്ധവിമാനങ്ങൾ വരുന്നു
അമേരിക്കയെ മറികടന്ന് ആറാം തലമുറ യുദ്ധവിമാനങ്ങൾ സ്വന്തമാക്കാനൊരുങ്ങി സൗദി അറേബ്യ. യൂറോപ്പിൻ്റെ ഗ്ലോബൽ എയർ കോംബാറ്റ് പ്രോഗ്രാമിന്റെ (ജിസിഎപി) ഭാഗാമാകാനുള്ള നീക്കങ്ങളാണ് കിരീടവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിൻ്റെ നേതൃത്വത്തിൽ സൗദി നടത്തുന്നത്.
പ്രതിരോധ മേഖല ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തെടെ യുഎസിൽ നിന്നും നൂതന സ്റ്റെൽത്ത് ഫൈറ്ററുകൾ വാങ്ങാനുള്ള നീക്കങ്ങൾ സൗദി ആരംഭിച്ചിരുന്നു.
അമേരിക്കയുടെ ലോക്ക്ഹീഡ് മാർട്ടിൻ എഫ്-35 ലൈറ്റ്‌നിംഗ് II സ്‌റ്റെൽത്ത് ഫൈറ്റർ ജെറ്റുകൾ വാങ്ങുന്നത് സംബന്ധിച്ച് ചർച്ചയും നടന്നിരുന്നു. എന്നാൽ അന്തിമ കരാറിലെത്തിയിരുന്നില്ല. ഇപ്പോൾ ഈ ചർച്ചകൾ പൂർണമായും അവസാനിപ്പിച്ചെന്നാണ് റിപ്പോർട്ടുകൾ. അതിനിടയിലാണ് യുഎസിനെ തള്ളിക്കൊണ്ട് യൂറോപ്പിന്റെ ജി സി എ പിയുടെ ഭാഗമാകാനുള്ള ചർച്ചകൾക്ക് എം ബി എസ് തുടക്കം കുറിച്ചത്.

ആറാം തലമുറ യുദ്ധവിമാനം നിർമ്മിക്കാൻ ഇറ്റലി, ജപ്പാൻ,യുകെ എന്നീ രാജ്യങ്ങൾ സംയുക്തമായി വികസിപ്പിക്കുന്ന പദ്ധതിയാണ് യൂറോപ്പിൻ്റെ ജോയിൻ ഗ്ലോബൽ എയർ കോംബാറ്റ് പ്രോഗ്രാം (ജി സി എ പി). ജപ്പാനിലെ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസ്, ഇറ്റലിയിലെ ലിയോനാർഡോ, ബ്രിട്ടനിലെ ബിഎഇ സിസ്റ്റംസ് എന്നിവയാണ് സിസ്റ്റം ഇൻ്റഗ്രേറ്റർമാരായി പദ്ധതിക്ക് നേതൃത്വം നൽകുന്നത്. സൗദി ഉടൻ പദ്ധതിയുടെ ഭാഗമാകുമെന്ന സൂചനയാണ് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി കഴിഞ്ഞ ദിവസം നൽകിയത്. സൗദി പദ്ധതിയുടെ ഭാഗമാകുന്നതിനോട് തങ്ങൾക്ക് അനുകൂല നിലപാടാണെന്നും എന്നാൽ അത് ഉടൻ അത് നടപ്പിലാകില്ലെന്നും മെലോനി ചൂണ്ടിക്കാട്ടി.
അതേസമയം അമേരിക്കയിൽ 600 ബില്ല്യൺ ഡോളർ നിക്ഷേപിക്കാൻ താത്പര്യപ്പെടുന്നതായി അടുത്തിടെ സൗദി ബിൻസൽമാൻ വ്യക്തമാക്കിയിരുന്നു. യുഎസ് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ അദ്ദേഹവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ബിൻ സൽമാൻ ഇക്കാര്യം അറിയിച്ചത്. സൗദിയുമായി വളരെ അടുത്ത ബന്ധമാണ് ട്രംപ് സൂക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ വിദേശ സന്ദർശനങ്ങളിൽ സൗദി ഉണ്ടെന്നാണ് റിപ്പോർട്ട്. 2017 ൽ അധികാരത്തിലേറിയപ്പോഴും പതിവ് തെറ്റിച്ച് ട്രംപ് സന്ദർശിച്ച ആദ്യ വിദേശ രാജ്യങ്ങളിലൊന്ന് സൗദിയാണ്.
അതേസമയം അടുത്തകാലത്തായി സൗദിയുമായി അത്ര അടുത്ത ബന്ധമല്ല യുഎസ് പുലർത്തുന്നത്. സൗദി എണ്ണയെ ആശ്രയിക്കുന്നത് യുഎസ് കുറച്ചതോടെയാണ് ഇരുരാജ്യങ്ങളും അകന്നത്. എന്നിരുന്നാലും യുഎസ് ബിസിനസുകളിലും കായികരംഗത്തും സൗദി വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. അതേസമയം പുതിയ 600 ബില്യൺ കോടിയുടെ നിക്ഷേപം ഏതൊക്കെ മേഖലകളിലാണെന്നത് വ്യക്തമല്ല. സൗദി പ്രധാനമായും ആശ്രയിക്കുന്നത് യുഎസ് നിർമ്മിത ആയുധങ്ങളിലും പ്രതിരോധ സംവിധാനങ്ങളിലുമാണ്. പുതിയ നിക്ഷേപത്തിന്റെ പരിധിയിൽ ഇതും ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനിടെ യുഎസിലെ സൗദി നിക്ഷേപം ഇനിയും ഉയർത്താനുള്ള ശ്രമങ്ങൾ ദാവോസിൽ നടന്ന വേൾഡ് എക്കണോമിക് ഫോറത്തിൽ ട്രംപ് പറഞ്ഞിരുന്നു. 'കിരീടാവകാശിയോട് നിക്ഷേപം ഏകദേശം 1 ട്രില്യൺ ഡോളറായി ഉയർത്താൻ ഞാൻ ആവശ്യപ്പെടും. അദ്ദേഹം അത് ഉറപ്പായും ചെയ്യുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. കാരണം ഞങ്ങൾ അവരുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്', ട്രംപ് പറഞ്ഞു.












Click it and Unblock the Notifications