സൗദി അറേബ്യ മുതലെടുക്കുന്നോ? ക്രൂഡ് ഓയിലില്‍ ഇന്ത്യയുടെ പോക്കറ്റ് കീറും: ചൈനക്കും ഉയർന്ന നിരക്ക് തന്നെ
റിയാദ്: അമേരിക്ക ഉപരോധം ശക്തമാക്കിയതോടെ പ്രതിസന്ധിയിലായത് ഇന്ത്യയും ചൈനയും അടക്കമുള്ള എണ്ണ ഇറക്കുമതി രാഷ്ട്രങ്ങളാണ്. റഷ്യയില്‍ നിന്നുള്ള ഇറക്കുമതി കുറയുന്ന സാഹചര്യത്തില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിഹിതം കൂടുതല്‍ ശക്തമാക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. പ്രധാനമായും പരമ്പരാഗത വ്യാപാര പങ്കാളികളായ സൗദി അറേബ്യ, ഇറാഖ് തുടങ്ങിയ അറബ് രാഷ്ട്രങ്ങളില്‍ നിന്നും കൂടുതല്‍ വിഹിതം എത്തിക്കാനാണ് നീക്കം. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമായും അടുത്തിടെ ഇടപാടുകള്‍ ശക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയില്‍ നിന്നുള്ള ഇറക്കുമതി ജനുവരിയില്‍ വലിയ തോതില്‍ വർധിക്കുകയും ചെയ്തിരുന്നു. അടുത്ത മാസവും ഇത് സമാനമായ രീതിയില്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ ഇതിന് ഇടയിലാണ് ഇന്ത്യ അടക്കമുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുന്ന തരത്തില്‍ ക്രൂഡ് ഓയിലിന്റെ വില്‍പ്പന വില സൗദി അറേബ്യ തുടർച്ചയായി വർധിപ്പിച്ചുകൊണ്ടിരിക്കുന്നത്.

വടക്കു പടിഞ്ഞാറന്‍ യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങള്‍, അമേരിക്ക തുടങ്ങിയ എല്ലാവർക്കുമുള്ള മാർച്ചിലെ വില്‍പ്പന വില സൗദി ആരാംകോ വർധിപ്പിച്ചു. വടക്കു പടിഞ്ഞാറന്‍ യൂറോപ്പിനും ഏഷ്യന്‍ രാജ്യങ്ങള്‍ക്കുമുള്ള വില്‍പ്പന വില ബാരലിന് 3.20 ഡോളർ എന്ന നിരക്കിലാണ് സൗദി ആരാംകോ വർധിപ്പിച്ചത്. അമേരിക്കയ്ക്ക് വിൽക്കുന്ന ഗ്രേഡുകളുടെ വില ബാരലിന് 10-30 സെന്റും വർദ്ധിപ്പിച്ചു.
ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നും ആവശ്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലെ ഈ വിലവർധനവ് ഇറക്കുമതിക്കാർക്ക് വലിയ തിരിച്ചടിയാണ്. ഒമാൻ/ദുബായ് ബെഞ്ച്മാർക്ക് ശരാശരിയേക്കാൾ ബാരലിന് 2.40 ഡോളർ മുതൽ 3.90 ഡോളർ വരെ വർദ്ധിപ്പിച്ചതോടെ ഇറക്കുമതിക്ക് നേരത്തേക്കാള്‍ വളരെ ഉയർന്ന തുക ചിലവഴിക്കേണ്ടി വരും. ഡിമാന്‍ഡ് ഉയർന്നതോടെ എല്ലാ ക്രൂഡ് ഓയില്‍ വിതരണ രാഷ്ട്രങ്ങളും നേരിയ തോതിലെങ്കിലും വില വർധിപ്പിച്ചിട്ടുണ്ട്.
അരാംകോ എല്ലാ ഗ്രേഡുകൾക്കുമുള്ള വില്‍പ്പന വില ബാരലിന് 3 ഡോളർ വർദ്ധിപ്പിക്കുമെന്ന റിപ്പോർട്ട് നേരത്തെ തന്നെ പുറത്ത് വന്നിരുന്നു. ജനുവരിയിലും സൗദി അറേബ്യ ഏഷ്യയിലേക്കുള്ള ക്രൂഡ് ഓയിലിന്റെ നിരക്ക് ഉയർത്തിയിരുന്നു. മാർച്ചിലെ വർധനവോടെ 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന വിലയിലായിരിക്കും സൗദി അറേബ്യയില്‍ നിന്നും ഇന്ത്യയിലേക്കും ചൈനയിലേക്കും എണ്ണ എത്തുക. സൗദി അറേബ്യ സാധാരണയായി ഓരോ മാസവും അഞ്ചാം തീയതിയോടെയാണ് അടുത്ത മാസത്തേക്കുള്ള ക്രൂഡ് ഓയിൽ വില നിശ്ചയിക്കുന്നത്.
അതേസമയം, ജനുവരിയില്‍ റഷ്യയില്‍ നിന്നും ഇന്ത്യ പ്രതിദിനം 1.67 ദശലക്ഷം ബാരൽ (bpd) അസംസ്കൃത എണ്ണയാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. ഡിസംബറിനെ അപേക്ഷിച്ച് റഷ്യന്‍ വിഹിതത്തില്‍ 13 ശതമാനം വർധനവാണ് ജനുവരിയില്‍ ഉണ്ടായിരിക്കുന്നത്. മറുവശത്ത് കഴിഞ്ഞ മാസത്തേക്കാൾ 12 ശതമാനം (723000 ബി പി ഡി) കൂടുതൽ അസംസ്കൃത എണ്ണയാണ് സൗദി അറേബ്യ ജനുവരിയിൽ ഇന്ത്യയിലേക്ക് വിതരണം ചെയ്തത്.












Click it and Unblock the Notifications