Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖത്തര്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ല ഈ കെണി; അമേരിക്ക നിറഞ്ഞാടി, ഇന്ത്യന്‍ വിപണി നഷ്ടം

ദ്രവ്യ പ്രകൃതി വാതകം (എല്‍എന്‍ജി) ഇന്ത്യയിലേക്ക് കൂടുതല്‍ എത്തിയിരുന്നത് ജിസിസി രാജ്യമായ ഖത്തറില്‍ നിന്നായിരുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ എല്‍എന്‍ജി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഖത്തര്‍. ചെറുരാജ്യമാണെങ്കിലും ലോക സമ്പന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടാന്‍ ഖത്തറിന് സാധിച്ചതും ഈ വാതകത്തിന്റെ കരുത്തിലാണ്. സ്വദേശികളേക്കാള്‍ കൂടുതല്‍ ഇന്ത്യക്കാരുള്ള രാജ്യം കൂടിയാണ് ഖത്തര്‍.

ഇറാനും അമേരിക്കയും ഇസ്രായേലും തമ്മിലുള്ള യുദ്ധം ഏറ്റവും തിരിച്ചടി സമ്മാനിച്ച രാജ്യങ്ങളിലൊന്ന് ഖത്തറാണ്. പ്രധാന വാതക കേന്ദ്രത്തില്‍ മിസൈലുകള്‍ പതിച്ചതോടെ ഖത്തര്‍ വാതക ഉല്‍പ്പാദനം പൂര്‍ണമായി നിര്‍ത്തിവച്ചു. ഇപ്പോള്‍ ഹോര്‍മുസ് തുറക്കുന്ന സാഹചര്യത്തില്‍ ഖത്തര്‍ പ്രതീക്ഷയിലാണ്. എങ്കിലും ചുരുങ്ങിയത് ആറ് മാസമെങ്കിലും വേണ്ടി വരും കയറ്റുമതി പഴയ പോലെ എത്താന്‍. ഇതിനിടെ ഖത്തറിന് വലിയൊരു തിരിച്ചടി കിട്ടി.

qatar india lng export data-

ഖത്തറിനെ അപ്രസക്തമാക്കി ഇന്ത്യയുടെ ഏറ്റവും വലിയ എല്‍.എന്‍.ജി വിതരണക്കാരായി അമേരിക്ക മാറിയിരിക്കുകയാണ്. മുന്‍വര്‍ഷങ്ങളില്‍ രാജ്യത്തിനാവശ്യമായ ഇന്ധനത്തിന്റെ വലിയൊരു ഭാഗവും പശ്ചിമേഷ്യയില്‍ നിന്നാണ് എത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അമേരിക്കയില്‍ നിന്നാണ്. ആഗോള ഊര്‍ജ്ജ വിപണിയിലെ വിവരങ്ങള്‍ നിരീക്ഷിക്കുന്ന കെപ്ലര്‍ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 2026 മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മൂന്ന് മാസക്കാലയളവില്‍ അമേരിക്ക ഇന്ത്യയിലേക്ക് കയറ്റി അയച്ചത് 1.5 ദശലക്ഷം ടണ്‍ എല്‍.എന്‍.ജി ആണ്.

ഇതേസമയം മുന്‍പ് മുന്‍പന്തിയിലുണ്ടായിരുന്ന ഖത്തറില്‍ നിന്നുള്ള ഇറക്കുമതി കേവലം 0.1 ദശലക്ഷം ടണ്ണിലേക്ക് താഴ്ന്നു. മുന്‍ വര്‍ഷങ്ങളില്‍ ഖത്തര്‍ കാണിച്ചിരുന്ന അധിപത്യം പൂര്‍ണ്ണമായും തകിടം മറിഞ്ഞു. 2025 ലെ ഇതേ പാദത്തില്‍ ഖത്തര്‍ ഇന്ത്യയിലേക്ക് 3 ദശലക്ഷം ടണ്‍ എല്‍.എന്‍.ജി നല്‍കിയപ്പോള്‍ അമേരിക്കയില്‍ നിന്നുള്ള ഇറക്കുമതി വെറും 0.5 ദശലക്ഷം ടണ്‍ മാത്രമായിരുന്നു.

2026 ലെ പുതിയ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആകെ എല്‍.എന്‍.ജി ഇറക്കുമതിയുടെ 25.86 ശതമാനത്തിലധികം അമേരിക്ക കൈവശപ്പെടുത്തി. മുന്‍വര്‍ഷം ഇത് വെറും 8 ശതമാനം മാത്രമായിരുന്ന സ്ഥാനത്താണ് ഈ സര്‍വകാല റെക്കോര്‍ഡ് കുതിപ്പ് അമേരിക്ക നടത്തിയത്. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ ആകെ എല്‍.എന്‍.ജി ഇറക്കുമതി 5.8 ദശലക്ഷം ടണ്ണായി കുറഞ്ഞു. മുന്‍വര്‍ഷത്തെക്കാള്‍ 6.5 ശതമാനത്തിന്റെ ഇടിവാണിത്.

വാതകം ഇറക്കുമതിക്ക് ഇന്ത്യ കണ്ട ബദല്‍ രാജ്യങ്ങള്‍ ഇതാണ്

ഹോര്‍മുസിലെ പ്രശ്നം കാരണം പശ്ചിമേഷ്യയിലെ ഉത്പാദകരെ ആശ്രയിക്കുന്നത് കുറഞ്ഞതോടെ ഇന്ത്യ വിതരണ ശൃംഖലയില്‍ വൈവിധ്യവല്‍ക്കരണം ശക്തമാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് പുറമെ ഒമാന്‍, നൈജീരിയ, അംഗോള തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യ വന്‍തോതില്‍ പ്രകൃതിവാതകം ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയതായും കെപ്ലര്‍ ഡാറ്റ വ്യക്തമാക്കുന്നു.

പശ്ചിമേഷ്യന്‍ പ്രതിസന്ധി രൂക്ഷമായതോടെ തന്ത്രപ്രധാനമായ ഹോര്‍മുസ് ഇടുക്ക് അടച്ചുപൂട്ടേണ്ടി വന്നതാണ് ഈ നിര്‍ണായക മാറ്റങ്ങളുടെ പ്രധാന കാരണം. ഇന്ത്യയുടെ ആകെ പ്രകൃതിവാതക ആവശ്യകതയുടെ പകുതിയിലധികവും കടന്നുപോകുന്നത് ഹോര്‍മുസ് പാതയിലൂടെയായിരുന്നു. ഇപ്പോള്‍ യുദ്ധം അവസാനിക്കുകയും ഹോര്‍മുസ് തുറക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും മാസങ്ങള്‍ വേണ്ടി വരും ഖത്തറിന്റെ കയറ്റുമതി പഴയ പോലെ എത്താന്‍. ഇന്ത്യന്‍ വിപണി വീണ്ടും തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഖത്തര്‍. യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയ്യെടുത്ത രാജ്യങ്ങളിലൊന്ന് ഖത്തറായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+