പ്രവാസികൾക്ക് വലിയ ആശ്വാസം! പനി വന്ന് മാറിനിന്നാലും മുഴുവൻ ശമ്പളവും കിട്ടും! പുതിയ നിയമം വരുന്നു
യുഎഇയിൽ ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള പ്രവാസി തൊഴിലാളികൾക്ക് വലിയ ആശ്വാസം നൽകുന്ന പുതിയൊരു നിയമ ഭേദഗതിക്ക് യുഎഇ അംഗീകാരം നൽകി. രാജ്യത്ത് ഏതെങ്കിലും തരത്തിലുള്ള പകർച്ചവ്യാധികളോ ഗുരുതര രോഗങ്ങളോ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ, രോഗം ബാധിച്ചോ അല്ലെങ്കിൽ ക്വാറന്റൈനിൽ ഇരിക്കേണ്ടി വന്നോ ജോലിക്ക് വരാൻ സാധിക്കാത്ത ജീവനക്കാർക്ക് പൂർണ്ണ ശമ്പളത്തോടെയുള്ള അവധി ഉറപ്പാക്കുന്നതാണ് ഈ പുതിയ നിയമം. യുഎഇ ഫെഡറൽ നാഷണൽ കൗൺസിൽ ആണ് ഇതുമായി ബന്ധപ്പെട്ട ഫെഡറൽ കരട് നിയമത്തിലെ ഈ സുപ്രധാന ഭേദഗതികൾ പാസാക്കിയത്.
അവധി ജീവനക്കാരന്റെ അക്കൗണ്ടിൽ പോകില്ല
പുതിയ നിയമപ്രകാരം, ഏതെങ്കിലും ജീവനക്കാരന് പകർച്ചവ്യാധി പിടിപെടുകയോ, രോഗലക്ഷണങ്ങൾ കണ്ട് സംശയത്തിന്റെ നിഴലിലാവുകയോ, അല്ലെങ്കിൽ രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്താൽ അവരെ ഓഫീസിലോ ജോലിസ്ഥലത്തോ പ്രവേശിക്കാൻ കമ്പനികൾ അനുവദിക്കരുത്. മറ്റുള്ളവരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി ഇവരെ ജോലിയിൽ നിന്ന് മാറ്റിനിർത്തേണ്ടത് പൂർണ്ണമായും തൊഴിലുടമയുടെ ഉത്തരവാദിത്തമാണ്.
ഏറ്റവും വലിയ ആശ്വാസം എന്തെന്നാൽ, ഇങ്ങനെ മാറിനിൽക്കേണ്ടി വരുന്ന ദിവസങ്ങൾ ജീവനക്കാരന്റെ നിയമപരമായ വാർഷിക അവധിയിലോ സാധാരണ സിക്ക് ലീവിലോ കുറയ്ക്കാൻ പാടുള്ളതല്ല. ആരോഗ്യ മന്ത്രാലയം നൽകുന്ന മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ, മാറിനിൽക്കുന്ന അത്രയും ദിവസത്തെ മുഴുവൻ ശമ്പളവും ജീവനക്കാരന് കമ്പനി കൃത്യമായി നൽകിയിരിക്കണം.

കോവിഡ് കാലത്തെ അനുഭവത്തിൽ നിന്നുള്ള മാറ്റം
അബുദാബിയിൽ നടന്ന എഫ്എൻസി സമ്മേളനത്തിലാണ് ഈ ചരിത്രപരമായ തീരുമാനം എടുത്തത്. മുൻപ് കോവിഡ് മഹാമാരി പടർന്നുപിടിച്ച സമയത്ത്, ക്വാറന്റൈനിലും ഐസൊലേഷനിലും ഇരിക്കേണ്ടി വന്ന ദിവസങ്ങളിലെ ശമ്പളം കമ്പനികൾ വെട്ടിക്കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് വലിയ തോതിൽ തർക്കങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടായിരുന്നു. അത്തരം പ്രതിസന്ധികൾ ഇനി ഭാവിയിൽ ഉണ്ടാകാതിരിക്കാനാണ് യുഎഇ ഭരണകൂടം ഇത്രയും ശക്തമായ നിയമസംവിധാനം ഒരുക്കുന്നത്. പ്രസിഡൻഷ്യൽ കോർട്ടും മന്ത്രിസഭയും സംയുക്തമായി തയ്യാറാക്കിയ ഈ പുതിയ ഭേദഗതികൾ കൃത്യമായി പഠിച്ച ശേഷമാണ് കൗൺസിൽ അംഗീകരിച്ചത്. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ യുഎഇയിലെ സ്വകാര്യ-പൊതുമേഖലാ ജീവനക്കാരുടെ തൊഴിൽ സുരക്ഷ കൂടുതൽ ശക്തമാകും.












Click it and Unblock the Notifications