എങ്ങും സ്മാർട്ട് സുരക്ഷ; മിനയിലെ തമ്പുകളിൽ ഇനി ഇലക്ട്രോണിക് നിരീക്ഷണം, റോഡ് സുരക്ഷക്ക് സ്മാർട്ട് കൺട്രോൾ
ഹജ്ജ് തീർഥാടനത്തിന് മുന്നോടിയായി പ്രധാന സ്ഥലങ്ങളിലെല്ലാം സ്മാർട്ട് സുരക്ഷയാണ് സൗദി ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്നത്. മിനയിൽ തീർഥാടകരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനും തമ്പുകളിലേക്കുള്ള പ്രവേശനവും പുറത്തുകടക്കലും കൂടുതൽ സുരക്ഷിതവും വ്യവസ്ഥാപിതവുമാക്കാൻ ഇതാദ്യമായി അത്യാധുനിക ഇലക്ട്രോണിക് സംവിധാനങ്ങൾ ഏർപ്പെടുത്തിയതായി ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ അറിയിച്ചു.
തീർഥാടകരുടെ സഞ്ചാരപഥങ്ങൾ കൃത്യമായി നിരീക്ഷിക്കുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇലക്ട്രോണിക് സംവിധാനങ്ങൾ തമ്പുകളിൽ സജീവമാക്കുന്നത്. ഓരോ തമ്പുകളുടെയും കവാടങ്ങളിൽ തീർഥാടകർ പുറപ്പെടേണ്ട സമയം, തിരിച്ചെത്തേണ്ട സമയം, മറ്റ് പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ പ്രദർശിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കും. ഇത് തീർഥാടകർക്ക് തങ്ങളുടെ യാത്രാ പദ്ധതികളെക്കുറിച്ച് കൃത്യമായ അവബോധം നൽകുന്നതിനും പുണ്യസ്ഥലങ്ങളിലെ തിരക്ക് കുറച്ച് സുരക്ഷ ഉറപ്പാക്കുന്നതിനും സഹായകമാകും.

പുണ്യസ്ഥലങ്ങളിൽ പാർപ്പിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഹജ്ജ് തീർഥാടകർക്കായി ഒരുക്കുന്ന താമസസൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും മന്ത്രി നേരിട്ടെത്തി വിലയിരുത്തി. ഹജ്ജ് സീസണിന് മുന്നോടിയായി മന്ത്രാലയം നടത്തിവരുന്ന തുടർച്ചയായ ഫീൽഡ് മോണിറ്ററിങ്ങിന്റെ ഭാഗമായായിരുന്നു ഈ സന്ദർശനം. സൗദി വിഷൻ 2030ന്റെയും 'ഗസ്റ്റസ് ഓഫ് ഗോഡ് സർവീസ്’ പ്രോഗ്രാമിന്റെയും ലക്ഷ്യങ്ങൾ മുൻനിർത്തി, തീർഥാടകർക്ക് ഏറ്റവും സുരക്ഷിതവും സുഗമവുമായ ഹജ്ജ് അനുഭവം ഉറപ്പാക്കുക എന്നതാണ് ഇത്തരം നവീകരണങ്ങളിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നത്.
ഹജ്ജ് സീസണിൽ തീർഥാടകരുടെ സുരക്ഷയും ഗതാഗത സൗകര്യങ്ങളും ഉറപ്പാക്കുന്നതിനായി അത്യാധുനിക സ്മാർട്ട് മോണിറ്ററിങ് ആൻഡ് കൺട്രോൾ സെൻററും സജ്ജമാക്കിയിട്ടുണ്ട്. റോഡ് ഓപ്പറേഷൻ ആൻഡ് മെയിൻറനൻസ് അതോറിറ്റിയാണ് ഈ സ്മാർട്ട് നിയന്ത്രണ കേന്ദ്രം വികസിപ്പിച്ചത്. റോഡുകളുടെ കാര്യക്ഷമത വർധിപ്പിക്കാനും ഗതാഗത സുരക്ഷ ഉറപ്പാക്കാനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ ഇടപെടാനും ലക്ഷ്യമിട്ടാണ് കേന്ദ്രത്തിൻറെ പ്രവർത്തനം.
എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന 50 അത്യാധുനിക കാമറകളാണ് നിരീക്ഷണത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. പ്രത്യേക പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർക്ക് പുറമെയാണിത്. പുണ്യസ്ഥലങ്ങളിലേക്കുള്ള പ്രധാന പാതകളും തിരക്കേറിയ ഗതാഗത മേഖലകളും സെൻസറുകളും കാമറകളും ഉപയോഗിച്ച് കേന്ദ്രം നിരന്തരം നിരീക്ഷിക്കും. തീർഥാടകർ കടന്നുപോകുന്ന വഴികളിൽ 24 മണിക്കൂറും നിരീക്ഷണമുണ്ടാകും.
കാലാവസ്ഥാ വ്യതിയാനങ്ങൾ തത്സമയം നിരീക്ഷിക്കാനുള്ള സംവിധാനവും കേന്ദ്രത്തിലുണ്ട്. മഴയോ മണൽക്കാറ്റോ ഉണ്ടായാൽ റോഡ് ഉപയോക്താക്കൾക്ക് ഉടനടി മുന്നറിയിപ്പ് നൽകും. ഗതാഗത തടസ്സങ്ങൾ, അപകടങ്ങൾ എന്നിവ കണ്ടെത്താനും ഗതാഗത കുരുക്ക് അളക്കാനുമുള്ള സാങ്കേതിക വിദ്യകൾ ഇവിടെ സംയോജിപ്പിച്ചിട്ടുണ്ട്. വിവിധ സർക്കാർ ഏജൻസികളുമായുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനായി ഒരു ഏകീകൃത സ്മാർട്ട് പ്ലാറ്റ്ഫോമാണ് കേന്ദ്രം ഉപയോഗിക്കുന്നത്. ഡേറ്റ അനലിറ്റിക്സ് സെൻറർ വഴി വിവരങ്ങൾ വിശകലനം ചെയ്ത് വേഗത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളാൻ സാധിക്കും.
അനധികൃതമായി തീർത്ഥാടകരെ എത്തിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ഈ വർഷത്തെ ഹജ്ജ് സീസൺ സുരക്ഷിതവും സുഗമവുമാക്കുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണങ്ങളുമായി സൗദി ആഭ്യന്തര മന്ത്രാലയം. ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നവരെ മക്കയിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ കൊണ്ടുപോകുന്നവർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തുമെന്ന് അധികൃതർ അറിയിച്ചു. ദുൽഖഅ്ദ് ഒന്ന് മുതൽ ദുൽഹജ്ജ് 14 വരെയുള്ള കാലയളവിൽ മക്കയിലേക്ക് ഇത്തരം അനധികൃത യാത്രക്കാരെ എത്തിക്കുന്നവർക്കെതിരെ കടുത്ത നടപടികളുണ്ടാകും.
ഹജ്ജ് വിസകളൊഴികെ മറ്റ് സന്ദർശന വിസകളിൽ എത്തുന്നവരെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതും കുറ്റകരമാണ്. നിയമലംഘനം നടത്തുന്നവർക്ക് പിഴ ചുമത്തുന്നതിനോടൊപ്പം തന്നെ അവർ സഞ്ചരിച്ച വാഹനങ്ങൾ കണ്ടുകെട്ടുമെന്നും മന്ത്രാലയം വ്യക്തമാക്കി.












Click it and Unblock the Notifications