ഖത്തറിനെ ഇന്നത്തെ ഖത്തറാക്കി മാറ്റിയ തമീം: പ്രവാസികളുടേയും താരം, അമീറായി 10 വർഷം
ദോഹ: കാലമെത്ര കഴിഞ്ഞാലും ഖത്തറിന്റെ ഭരണ ചരിത്രം എടുക്കുമ്പോള്‍ അതിന്റെ ആദ്യ താളുകളില്‍ തന്നെ പേര് വരുന്ന ഭരണാധികാരിയാണ് അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. പ്രതിസന്ധികളില്‍ കൈപിടിച്ച് നിർത്തുക മാത്രമല്ല, സ്വന്തം രാജ്യത്തിന് ഇന്നുവരേയുള്ളതില്‍ ഏറ്റവും വലിയ നേട്ടങ്ങള്‍ തന്നെ ഇതിനോടകം സ്വന്തമാക്കി നില്‍കിയ ഭരണാധികാരിയാണ് ഷെയ്ഖ് തമീം.
ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി അധികാരത്തില്‍ പ്രവേശിച്ചിട്ട് ഇന്നേക്ക് 10 വർഷമാണ് പൂർത്തിയാവുന്നത്. 2013 ജൂണ്‍ 25 ന് 33 - മത്തെ വയസ്സിലാണ് ഖത്തറിന്റെ എട്ടാമത്തെ ഭരണാധികാരിയായി അദ്ദേഹം ചുമതലയേല്‍ക്കുന്നത്. ഖത്തറിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഭരമാധികാരിയായും തമീം അതോടെ മാറി.
പ്രായക്കുറവ് തുടക്കത്തില്‍ പലർക്കും തമീമില്‍ വിശ്വസക്കുറവ് സൃഷ്ടിച്ചിരുന്നു. എന്നാല്‍ അധികം താമസിയാതെ അത് പാടെ മാറി. എല്ലാ തലത്തിലും അദ്ദേഹം മികച്ച നിലയില്‍ ഖത്തറിനെ മുന്നോട്ട് നയിച്ചു. യഥാർത്ഥത്തില്‍ 2003 ഓഗസ്റ്റ് 5ന് കിരീടാവകാശിയായി സ്ഥാനമേറ്റ നാള്‍ മുതല്‍ തന്നെ തമീം തന്റെ പരിഷ്കാരങ്ങള്‍ രാജ്യത്ത് നടപ്പിലാക്കി തുടങ്ങിയിരുന്നു. സാമ്പത്തികം, നയതന്ത്രം, ദേശീയ സുരക്ഷ തുടങ്ങിയ പ്രധാന മേഖലകളിലെല്ലാം പുരോഗതി കൈവരിക്കുന്നതിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ.

ഭരണാധികാരിയെന്ന നിലയില്‍ 10 വർഷം പൂർത്തിയാക്കുമ്പോള്‍ വികസനത്തിന്റെ, സ്വയം പര്യാപ്തതയുടെ മാതൃകയായി ഖത്തറിനെ ലോകരാജ്യങ്ങളുടെ മുന്‍നിരയിലേക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നാണ് തമീമിന്റെ പ്രധാന നേട്ടം. ഭക്ഷ്യ സുരക്ഷ, കായികം, ആരോഗ്യം, വിദ്യാഭ്യാസം, ഊർജം, ഗതാഗതം, നിക്ഷേപം, ടൂറിസം, അടിസ്ഥാന സൗകര്യങ്ങൾ, തുടങ്ങി മറ്റേത് ഒരു രാജ്യവും അസൂയയോടെ നോക്കികാണുന്ന രീതിയിലേക്ക് ഖത്തറിനെ എത്തിക്കാന്‍ തമീമിന് സാധിച്ചു.
ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി വാതക ഉൽപാദന, കയറ്റുമതി രാജ്യങ്ങളുടെ മുൻനിരയിലേക്ക് രാജ്യത്തെ എത്തിക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് ശ്രദ്ധേയ നേട്ടം. ഖത്തറിന്റെ വികസനത്തില്‍ കാതലയ പിന്തുണയാണ് പ്രകൃതി വാതക കയറ്റുമതി നല്‍കുന്നത്. ഭരണത്തിലൂടെ സ്വന്തം രാജ്യക്കാർക്ക് മാത്രമല്ല, പ്രവാസികള്‍ക്കും തമീം ഏറെ പ്രിയപ്പെട്ടവനാവുന്നു എന്നതാണ് ശ്രദ്ധേയം.
അപ്രതീക്ഷിത അപകടങ്ങളില്‍ പ്രതിസന്ധിയില്‍പ്പെടുന്ന രാജ്യങ്ങള്‍ക്ക് അടിയന്തര സഹായം എത്തിക്കുന്നതിലും എപ്പോഴും ശ്രദ്ധ പുലർത്തുന്ന വ്യക്തിയാണ് തമീം. ഐക്യരാഷ്ട്രസഭയുടെ (യുഎന്‍)സന്നദ്ധ പ്രവര്‍ത്തനങ്ങളിലെ സജീവ പങ്കാളിയാണ് ഖത്തര്‍. കോവിഡ് കാലത്ത് സാമ്പത്തികമായി പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലേക്ക് ഖത്തറിന്റെ സഹായ കരങ്ങള്‍ നീണ്ടു. ഒരു മികച്ച ഭരണാധികാരിയെന്നതിനപ്പുറം സഹജീവി സ്നേഹത്തിന്റെ മാതൃകയായും ഖത്തർ അമീർ മാറുന്നു.
2017 ല്‍ സൗദിയും യുഎഇയും ബഹ്റൈനും അടങ്ങുന്ന ആറ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതായിരുന്നു ഖത്തർ ഇന്നുവരെ നേരിട്ടതിലെ ഏറ്റവും വലിയ പ്രതിസന്ധി. ഇതോടെ ഖത്തർ തകരാന്‍ പോകുന്നുവെന്ന തരത്തിലേക്ക് വരെ ചർച്ചകള്‍ ഉയർന്നു. എന്നാല്‍ പ്രതിസന്ധിയില്‍ രാജ്യത്തെ മുന്നില്‍ നിന്ന് നയിച്ച തമീം കൂടുതല്‍ മെച്ചപ്പെട്ട നിലയിലേക്ക് ഖത്തറിനെ എത്തിക്കുകയാണ് ഉണ്ടായത്. ഒടുവില്‍ ഈ രാജ്യങ്ങളെല്ലാം ഉപരോധം പിന്‍വലിക്കുകയും ഖത്തറുമായി പഴയ നിലയിലുള്ള നയതന്ത്ര ബന്ധം പുനസ്ഥാപിച്ച് കൊണ്ടിരിക്കുകയുമാണ്.
തുടക്കം മുതല്‍ വിമർശനങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും മധ്യപൂര്‍വദേശത്തെയും അറബ് ലോകത്തിലെയും പ്രഥമ ഫിഫ ലോകകപ്പിന് ഖത്തർ വിജയകരമായി ആതിഥേയത്വം വഹിക്കുന്നത് തമീമിന് കീഴിലാണ്. പശ്ചാത്യ മാധ്യമങ്ങള്‍ നിരന്തരം ഒരോ വിഷയങ്ങള്‍ ഉയർത്തി വേട്ടയാടിയെങ്കിലും ലോകകപ്പിന്റെ അവസാന വിസില്‍ മുഴങ്ങുമ്പോഴും ഖത്തർ ലോകത്തിന് മുന്നില്‍ തല ഉയർത്തി നിന്നു.
ഫിഫ ലോകകപ്പിന് പിന്നാലെ വരും നാളുകളില്‍ ഫോര്‍മുല വണ്‍, എഎഫ്‌സി ഏഷ്യന്‍ കപ്പ്, ഏഷ്യന്‍ ഗെയിംസ് ഉള്‍പ്പടേയുള്ള വലിയ മത്സരങ്ങള്‍ക്കും ഖത്തർ ആതിഥേയത്വം വഹിക്കും. ഒളിംപികിസിലും നേട്ടങ്ങള്‍ സ്വന്തമാക്കിയ രാജ്യം രാജ്യന്തര കായിക ഭൂപടത്തില്‍ സ്വന്തം ഇടം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
മലബാർ മേഖലയില്‍ ഒരു കാലത്ത് പ്രവാസികളുടെ വാഹനങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ട ചിത്രങ്ങളില്‍ ഒന്ന് ഷെയഖ് തമീമിന്റെതായിരുന്നു. പ്രവാസികളെ അദ്ദേഹം എത്രത്തോളം ചേർത്ത് പിടിക്കുന്നു എന്നതിന് ഇതില്‍പരം മികച്ച ഉദാഹരണം വേറെ നല്‍കാനില്ല. ഉപരോധ നാളുകളില്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ പോലും ഖത്തറിന്റെ പൗരന്മാര്‍ക്കൊപ്പം പ്രവാസികളും ഒറ്റക്കെട്ടായി രാജ്യത്തിനായി നിലകൊള്ളുന്നുവെന്നതു അഭിമാനവും അഭിനന്ദനവും അര്‍ഹിക്കുന്നുവെന്നായിരുന്നു അമീർ പറഞ്ഞത്.
അതേസമയം, ഖത്തർ അമീറായി പത്ത് പർഷം പൂർത്തിയാക്കുന്ന ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ അഭിനന്ദിച്ചുകൊണ്ട് വിവിധ അറബ് രാഷ്ട്ര തലവന്മാർ രംഗത്ത് വന്നു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ ഭരണാധികാരിക്ക് അഭിനന്ദന സന്ദേശമയച്ചു. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാനും സമാനമായ സന്ദേശങ്ങള്‍ ഖത്തർ അമീറിന് അയച്ചു.
സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയും തമീമിനെ അഭിഭനിച്ചു. ഷാർജ കിരീടാവകാശിയും ഉപ ഭരണാധികാരിയുമായ ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് അബ്ദുല്ല ബിൻ സലേം ബിൻ സുൽത്താൻ അൽ ഖാസിമി, ഷാർജ ഡെപ്യൂട്ടി ഭരണാധികാരി ഷെയ്ഖ് സുൽത്താൻ ബിൻ അഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവരും പത്താംഭരണ വാർഷികത്തില്‍ ഖത്തർ ഭരണാധികാരിയെ അഭിനന്ദിച്ചു.












Click it and Unblock the Notifications