ക്രൂഡ് ഓയിലിനെ മാറ്റി നിർത്തും; ഇന്ത്യ-യുഎഇ വ്യാപാരം 100 ബില്യണ്‍ ഡോളറിലേക്ക്: വന്‍ കുതിപ്പ്
ഹൈദരാബാദ്: 2022-ൽ ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഇന്ത്യയും യു എ യും തമ്മിലുള്ള സാമ്പത്തിക ബന്ധത്തിന് ശക്തമായ കുതിപ്പ് നൽകിയെന്ന് യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മാറി. ഇതോടെ 2030-ഓടെ ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണ ഇതര വ്യാപാരം ഒരു വർഷത്തില്‍ 100 ബില്യൺ ഡോളർ എന്ന ലക്ഷ്യം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ഹൈദരാബാദിൽ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു യു എ ഇ മന്ത്രി.
നിലവില്‍ യു എ ഇ ഇന്ത്യയുടെ മൂന്നാമത്തെ വലിയ ആഗോള വ്യാപാര പങ്കാളിയാണ്. യുഎഇ കമ്പനികൾ ഇന്ത്യയിൽ ഭക്ഷ്യ സംസ്കരണം, അടിസ്ഥാന സൗകര്യങ്ങൾ, റീട്ടെയിൽ എന്നിവയ്ക്ക് പുറമെ, പുനരുപയോഗ ഊർജം, ഗ്രീൻ ഹൈഡ്രജൻ, മാലിന്യ നിര്‍വഹണം, സർക്കുലർ എക്കണോമി, ഡാറ്റാ സെന്ററുകൾ, പ്രതിരോധം, ബഹിരാകാശം, ഫിൻടെക്, ടൂറിസം തുടങ്ങിയ മേഖലകളിലും നിക്ഷേപം വർധിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു എ ഇ സർക്കാരിന്റെ ഇൻവെസ്റ്റോപിയ സമ്മേളനത്തിന്റെ വേദിയിൽ സംസാരിക്കവേ, 2023 സെപ്റ്റംബർ അവസാനത്തോടെ യുഎഇയുടെ ഇന്ത്യയിലെ നേരിട്ടുള്ള നിക്ഷേപം 17 ബില്യൺ ഡോളറിലെത്തിയതായും അദ്ദേഹം പറഞ്ഞു. ഇതോടെ യു എ ഇ ഇന്ത്യയിലെ ഏഴാമത്തെ വലിയ ആഗോള നിക്ഷേപകനായി. അതേസമയം, ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള നിക്ഷേപം 8 ബില്യൺ ഡോളറാണ്, ഇത് ഇന്ത്യയെ യു എ ഇയിലെ രണ്ടാമത്തെ വലിയ ആഗോള നിക്ഷേപകനുമാക്കുന്നു.
"ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര നിക്ഷേപം ഇപ്പോൾ 25 ബില്യൺ ഡോളറാണ്, ഇതിൽ 70% യു എ ഇയിൽ നിന്ന് ഇന്ത്യയിലേക്കാണ്," മന്ത്രി വ്യക്തമാക്കി. 2022-ലെ കരാർ വ്യാപാരവും നിക്ഷേപവും വലിയ തോതില്‍ വർധിപ്പിച്ചു. 2024-ൽ ഇരു രാജ്യങ്ങളും എണ്ണ ഇതര വ്യാപാരം 65 ബില്യൺ ഡോളറിലെത്തി, ഇത് മുൻവർഷത്തെ അപേക്ഷിച്ച് 19.7% കൂടുതലുമാണ്. 2020-ൽ അതായത്, കരാറിന് മുമ്പ് 27.9 ബില്യൺ ഡോളറായിരുന്ന വ്യാപാരം ഇരട്ടിയിലധികമായി വളർന്നു. വിലയേറിയ ലോഹങ്ങൾ, മെഷിനറി, അഗ്രിടെക്, ഇരുമ്പ്, ഉരുക്ക്, അലുമിനിയം തുടങ്ങിയ മേഖലകളിലാണ് ശക്തമായ വ്യാപാരം നടക്കുന്നത്.
"നിരവധി നിക്ഷേപങ്ങളും വ്യാപാരവും വരുന്നുണ്ട്. ബിസിനസ്-ടു-ബിസിനസ് (B2B) ബന്ധം CEPA-യെയും പങ്കാളിത്തത്തെയും അടുത്ത ഘട്ടത്തിലേക്ക് നയിക്കുന്നു. ഇന്ത്യയുമായുള്ള ഞങ്ങളുടെ ബന്ധം തന്ത്രപ്രധാനമാണ്. ആഗോളതലത്തിൽ 15 ഇൻവെസ്റ്റോപിയ പരിപാടികളിൽ അഞ്ചെണ്ണം ഇന്ത്യയിൽ നടത്തിയതിന്റെ കാരണവും ഇതാണ്. ഇപ്പോൾ ഞങ്ങളുടെ ശ്രദ്ധ സംസ്ഥാന തലത്തിൽ ബന്ധം ശക്തിപ്പെടുത്തുന്നതിലാണ്. അതിനാലാണ് ഇത്തവണ തെലങ്കാനയിലും ആന്ധ്രപ്രദേശിലും പരിപാടി സംഘടിപ്പിച്ചത്," അൽ മാറി വിശദീകരിച്ചു.
ഇന്ത്യ-യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ കരാർ, ദ്വിപക്ഷീയ വ്യാപാരവും നിക്ഷേപവും പുതിയ ഉയരങ്ങളിലെത്തിച്ചിരിക്കുന്നു. തെലങ്കാന, ആന്ധ്രപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതോടെ, ഇന്ത്യ-യുഎഇ സാമ്പത്തിക ഇടനാഴി കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. പുനരുപയോഗ ഊർജം മുതൽ ഫിൻടെക് വരെയുള്ള മേഖലകളിൽ നിക്ഷേപ സാധ്യതകൾ തുറക്കുന്ന ഈ പങ്കാളിത്തം, ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ അടിത്തറ നല്‍കുന്നു.












Click it and Unblock the Notifications