യുഎഇയും ഒമാനും: അയല്‍ക്കാരായാല്‍ ഇങ്ങനെ വേണം; വ്യാപരത്തില്‍ റെക്കോർഡ് വർധനവ്: അതും എണ്ണയില്ലാതെ
ജി സി സി മേഖലയില്‍ യു എ ഇയുമായുള്ള ബന്ധം ഏറ്റവും കൂടുതല്‍ ശക്തിപ്പെടുത്തുന്ന രാജ്യമാണ് ഒമാന്‍. പരമ്പരാഗതമായി തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാര മേഖലയിലുള്‍പ്പെടെ ശക്തമായ ബന്ധം നിലനിർത്തുന്നുണ്ടെങ്കിലും സമീപ ഭാവിയില്‍ എണ്ണ ഇതര മേഖലയിലുണ്ടായ വളർച്ചയാണ് ഏറെ ശ്രദ്ധേയം. ഇതിലൂടെ ജി സി സിയിൽ യു എ ഇയുടെ രണ്ടാമത്തെ വലിയ വ്യാപാര പങ്കാളിയെന്ന സ്ഥാനം ഒമാൻ നിലനിർത്തുകയും ചെയ്യുന്നു.
ഇരു രാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം 2024 ൽ 56.2 ബില്യൺ (15.3 ബില്യൺ ഡോളർ) യു എ ഇ ദിർഹമായി വളർന്നു. ഇത് 2023 നെ അപേക്ഷിച്ച് 9.8% വർദ്ധനവാണെന്ന് യു എ ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സെയൂദി അറിയിച്ചു. മസ്‌കറ്റിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന. വളർന്നുവരുന്ന മേഖലകളിലെ ഭാവി നിക്ഷേപ അവസരങ്ങൾ ഉയർത്തിക്കാട്ടുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

യു എ ഇയും ഒമാനും തമ്മിലുള്ള എണ്ണയിതര വ്യാപാരത്തിലെ വർദ്ധനവ് ഇരു രാജ്യങ്ങളും തമ്മിലുള്ള ശക്തമായ ബന്ധത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. ഈ ബന്ധങ്ങൾ ഇരു രാജ്യങ്ങളും അവരുടെ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുന്നുവെന്നും ഇതിലുടെ പരസ്പരം സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ഇരു രാജ്യത്തേയും ബിസിനസ് സമൂഹങ്ങളും ദീർഘകാല പങ്കാളിത്തം കെട്ടിപ്പടുക്കുന്നുവെന്ന് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സമൃദ്ധിയും സുസ്ഥിര വികസനവും കൈവരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള അയൽ രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം എങ്ങനെയായിരിക്കണമെന്നതിന്റെ ഒരു ഉദാഹരണമാണ് യുഎഇ-ഒമാൻ ബന്ധങ്ങൾ. പങ്കാളിത്തം ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പ്രതീക്ഷകൾക്ക് സംഭാവന നൽകുകയും ഇരുവശത്തും വികസനം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും എന്ന് ഡോ. അൽ സെയൂദി അവകാശപ്പെട്ടു.
ഒമാനിലെത്തിയ അൽ സെയൂദി ഒമാന്റെ വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫുമായും മറ്റ് നിരവധി മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് മന്ത്രിമാർ തമ്മില്‍ ദീർഘ സമയ ചർച്ചകള്‍ നടന്നു.
പരസ്പര പ്രയോജനകരമായ മേഖലകളിൽ ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായി ഡോ. അൽ സെയൂദി മറ്റ് മന്ത്രിമാരുമായും മുതിർന്ന ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകൾ നടത്തി. വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം സംഘടിപ്പിച്ച 'അഡ്വാന്റേജ് ഒമാൻ ഫോറം, 2025' ആഗോള നിക്ഷേപ അന്തരീക്ഷത്തിന്റെ സാധ്യതകൾ, വാഗ്ദാന മേഖലകളുടെ ഭാവി രൂപപ്പെടുത്തുന്ന പ്രവണതകൾ, അവസരങ്ങളുടെ കണ്ടെത്തൽ എന്നിവയെക്കുറിച്ചും ചർച്ച നടന്നു.
യുഎഇ-ഒമാന്‍ ബന്ധം
1971-ലെ യുഎഇയുടെ രൂപീകരണത്തിനു മുമ്പ് തന്നെ ഒമാനുമായി ചരിത്രപരമായ വ്യാപാര ബന്ധങ്ങൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ദുബായ്, ഷാർജ തുടങ്ങിയ എമിറേറ്റുകളും മസ്കറ്റും തമ്മിൽ. പിന്നീട് ഗൾഫ് സഹകരണ കൗൺസിൽ (GCC) അംഗരാജ്യങ്ങൾ എന്ന നിലയിൽ ഇരുരാജ്യങ്ങളും വ്യാപാരം, സുരക്ഷ, പ്രാദേശിക സ്ഥിരത എന്നിവയിൽ ശക്തമായ സഹകരണം തുടരുന്നു.
സാമ്പത്തികമായി, എണ്ണ, വാതക വ്യവസായങ്ങളിലും ടൂറിസം മേഖലയിലുമാണ് പ്രധാന സഹകരണം. അതിർത്തി വിഷയങ്ങളിൽ ചിലപ്പോൾ നേരിയ തർക്കം ഉണ്ടെങ്കിലും നയതന്ത്ര ബന്ധം തീർത്തും സൗഹാർദ്ദപരമാണ്. 2019-ലെ ഒമാൻ-യുഎഇ ജോയിന്റ് എക്കണോമിക് കമ്മിറ്റി മീറ്റിംഗ് പോലുള്ള സംരംഭങ്ങൾ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നു.












Click it and Unblock the Notifications