യുഎഇയും സൗദിയും പാകിസ്താനോട് ദയ കാട്ടി: ക്രൂഡ് ഓയിലിന്റെ പണം ഇപ്പോള്‍ വേണ്ടെന്ന്: നന്ദി പറഞ്ഞ് സർദാരി
ഇസ്ലാമാബാദ്: സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പാകിസ്താന്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പിടിച്ച് നില്‍ക്കാന്‍ ലോകബാങ്കിന്റേയും മറ്റ് രാജ്യങ്ങളേയും വലിയ തോതിലുള്ള സഹായവും അവർ തേടിക്കൊണ്ടിരിക്കുന്നു. പാകിസ്താനുമായുള്ള മികച്ച ബന്ധം പുലർത്തുന്ന സൗദി അറേബ്യ, യു എ ഇ, തുർക്കി തുടങ്ങിയ രാജ്യങ്ങളെല്ലാം അവർക്ക് സഹായവുമായി എത്തി.
സൗഹൃദ രാജ്യങ്ങള്‍ നടത്തിയ ഈ നിക്ഷേപങ്ങള്‍ക്ക് പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി കഴിഞ്ഞ ദിവസം നന്ദി പറയുകയും ചെയ്തു. ഇതിലൂടെ സൗഹൃദ രാജ്യങ്ങളുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. "സാമ്പത്തിക വെല്ലുവിളികളുടെ സമയത്ത് ഞങ്ങളോടൊപ്പം നിന്ന ഞങ്ങളുടെ വിശ്വസ്ത സുഹൃത്തായ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, തുർക്കിയെ തുടങ്ങിയവരുടെ പിന്തുണയ്ക്ക് ഞങ്ങൾ നന്ദി പറയുന്നു," ഇസ്ലാമാബാദിൽ പാകിസ്ഥാൻ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിൽ സർദാരി പറഞ്ഞു.

സൗദി അറേബ്യ, യുഎഇ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള സഹായം അന്താരാഷ്ട്ര നാണയ നിധിയിൽ (ഐം എഫ് എഫ്) നിന്ന് സാമ്പത്തിക രക്ഷാ പാക്കേജുകൾ നേടുന്നതിലും പാകിസ്താന് നിർണ്ണായകമായിട്ടുണ്ട്. സൗദി അറേബ്യയക്കും യു എ ഇയ്ക്കുമെല്ലാം എണ്ണ ഇറക്കുമതിയിലും മറ്റുമായി വലിയ തോതില്‍ പണം പാകിസ്താന്‍ കൊടുക്കാനുണ്ട്. എന്നാല്‍ ഇതിനുള്ള സമയപരിധി അവർ നീട്ടിനല്‍കി. ഈ നടപടി താല്‍ക്കാലിക ആശ്വാസമാണെങ്കിലും ഭാവിയില്‍ ഈ തുക കൈമാറേണ്ടി വരും. അതോടൊപ്പം തന്നെ പാകിസ്താന്റെ പൊതുമേഖല സ്ഥാപനങ്ങളില്‍ അടക്കം ഗള്‍ഫ് രാജ്യങ്ങള്‍ വലിയ തോതില്‍ നിക്ഷേപവും നടത്തുന്നു.
പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കഴിഞ്ഞ ഒരു വർഷമായി പാകിസ്ഥാൻ നടപ്പിലാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഫലം കണ്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. മികച്ച മാക്രോ ഇക്കണോമിക് മാനേജ്‌മെന്റും പണപ്പെരുപ്പ നിയന്ത്രണവും ജി ഡി പിയില്‍ മുന്നേറ്റമുണ്ടാക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, ആഭ്യന്തര കാര്യങ്ങളെക്കുറിച്ച് പറയുമ്പോൾ, സമീപ വർഷങ്ങളിൽ പാകിസ്ഥാനിൽ തീവ്രവാദം വർദ്ധിച്ചുവെന്നും അദ്ദേഹം പാർലമെന്റിന് മുന്നില്‍ തുറന്ന് സമ്മതിച്ചു. ഭീകര ശൃംഖലകൾ തകർക്കുന്നതിനായി തീവ്രവാദികളോട് പോരാടുന്ന സുരക്ഷാ സേനയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായും മാതൃരാജ്യത്തിനായി ജീവൻ ബലിയർപ്പിക്കുന്ന രാജ്യത്തിന്റെ സായുധ സേനയെ പ്രശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം, പാകിസ്താന് വായ്പയായി നല്‍കിയിരുന്ന 2 ബില്യൺ ഡോളർ തിരിച്ചടയ്ക്കുന്നതിലെ കാലാവധി യു എ ഇ അടുത്തിടെ നീട്ടിയിരുന്നു. പാകിസ്താന്റെ 2 ബില്യൺ ഡോളർ തിരിച്ചടവ് കുടിശ്ശികയാണ് യു എ ഇ നീട്ടിയത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന പാകിസ്താനെ സംബന്ധിച്ച് യു എ ഇയുടെ തീരുമാനം ഏറെ ആശ്വസകരമാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായി ഐ എം എഫില്‍ നിന്നും 700 കോടി ഡോളറിന്റെ വായ്പയാണ് പാകിസ്താന്‍ എടുത്തിരിക്കുന്നത്. ഇതിനായി വിദേശ ധനസഹായം ഉറപ്പാക്കുന്നത് ഉള്‍പ്പെടേയുള്ള കർശനമായ പല ഉപാധികളും ഐ എം എഫ് പാകിസ്താന് മുമ്പാകെ വെച്ചിരുന്നു.
സഹായം നല്‍കുന്നതിനോടൊപ്പം തന്നെ പാകിസ്താന്റെ ധാതു സമ്പത്തിലും യു എ ഇയും സൗദി അറേബ്യയുമെല്ലാം വലിയ തോതില്‍ കണ്ണുവെക്കുന്നുണ്ട്. ഖനനം, ധാതു, കാർഷികം തുടങ്ങിയ മേഖലകളില്‍ പാകിസ്താനുമായി സഹകരിക്കാനാണ് ഇവരുടെ നീക്കം. ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള റെക്കോ ദിഖ് ഖനിയിലെ തങ്ങളുടെ കൈവശമുള്ള 15 ശതമാനം ഓഹരികള്‍ സൗദി അറേബ്യക്ക് കൈമാറാനും പാകിസ്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു.












Click it and Unblock the Notifications