ഇന്ത്യയില്‍ യുഎഇയുടെ വന്‍ തിരിച്ചുവരവ്: ക്രൂഡ് ഓയില്‍ ഇറക്കുമതി കുത്തനെ ഉയർന്നു, യുഎസിനും നേട്ടം
ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 2022 മുതല്‍ കൃത്യമായ മേല്‍ക്കൈ തുടരുകയാണ് റഷ്യ. ഉക്രൈന്‍ യുദ്ധത്തിന് പിന്നാലെയുണ്ടായ പാശ്ചാത്യ ഉപരോധമാണ് റഷ്യയെ ഇന്ത്യന്‍ ക്രൂഡ് ഓയില്‍ വിപണയിലെ പ്രധാന കളിക്കാരനായി റഷ്യയെ മാറ്റിയത്. അതുവരെ അറബ് രാഷ്ട്രങ്ങളായ ഇറാഖും സൗദി അറേബ്യയുമൊക്കെയാണ് ഇന്ത്യന്‍ വിപണിയിലേക്ക് പ്രധാനമായും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്തിരുന്നതെങ്കിലും 2022 ന് ശേഷം സാഹചര്യം മാറുകയായിരുന്നു.
പാശ്ചാത്യ ഉപരോധം മറികടക്കാന്‍ വലിയ ഇളവുകളുമായി റഷ്യ മുന്നോട്ട് വന്നപ്പോള്‍ ഇന്ത്യന്‍ റിഫൈനറിമാർ ഈ അവസരം മുതലെടുക്കുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ മൂന്നിലൊന്നും ഇറക്കുമതി ചെയ്യുന്ന രാജ്യമായി റഷ്യമാറി. അന്ന് മുതല്‍ ഇന്ന് വരേയും ഇന്ത്യന്‍ വിപണിയിലെ മേധാവിത്വം റഷ്യ തുടരുകയുമാണ്.

ഈ സാമ്പത്തിക വർഷത്തിന് ആദ്യ പകുതിയിലെ കണക്കുകള്‍ പുറത്ത് വരുമ്പോഴും ഇറക്കുമതിയിലെ അളവുകളില്‍ റഷ്യ ബഹുദൂരം മുന്നിലാണ്. ഇക്കാലയളവില്‍ സൗദി അറേബ്യക്ക് തിരിച്ചടി നേരിടേണ്ടി വന്നപ്പോള്‍ യു എ ഇയും യു എസും ഇന്ത്യൻ ക്രൂഡ് ഇറക്കുമതിയിൽ തങ്ങളുടെ പങ്ക് ഗണ്യമായി വർധിപ്പിക്കുകയും ചെയ്തുവെന്നതാണ് ശ്രദ്ധേയം.
എനർജി കാർഗോ ട്രാക്കറായ വോർടെക്‌സ പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയിലെ യു എ ഇയുടെ വിഹിതം മുൻ വർഷത്തെ അപേക്ഷിച്ച് ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ 8% ആയി ഉയർന്നു. ഇതോടെ ഇന്ത്യയിലേക്ക് ഏറ്റവൂം കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ യു എ ഇ നാലാമത് എത്തുകയും ചെയ്തു.
ഏപ്രിൽ-സെപ്റ്റംബർ കാലയളവില്‍ റഷ്യയുടെ പിപണി വിഹിതം 39 ശതമാനമാകുമ്പോള്‍ ഇറാഖിന്റേത് 18 ും സൗദി അറേബ്യയുടേത് 13 ഉം ശതമാനവുമാണ്. മുൻനിരയിലുള്ള മൂന്ന് വിതരണക്കാർക്കും ഒരു വർഷം മുമ്പത്തേതിൽ നിന്ന് ഏകദേശം 0.5% വീതം ഇടിവുണ്ടായെങ്കിലും സ്ഥാനങ്ങളില്‍ യാതൊരു വ്യത്യാസവും ഉണ്ടായില്ല.
യു എ ഇ കഴിഞ്ഞാല്‍ ഇറക്കുമതിയില്‍ നേട്ടമുണ്ടാക്കിയ മറ്റൊരു രാജ്യം യു എസ് ആണ്. യുഎസിൻ്റെ വിഹിതം മുൻ വർഷത്തെ 4% ൽ നിന്ന് 5.5% ആയി ഉയർന്നപ്പോൾ ആഫ്രിക്കയുടെ വിഹിതം ഏകദേശം 5% ആയി തുടർന്നു. ശേഷിക്കുന്ന മറ്റ് വിതരണ രാജ്യങ്ങളുടെ വിഹിതം 14% ൽ നിന്ന് 10.5% ആയി ചുരുങ്ങി. ഇന്ത്യയുടെ മൊത്തത്തിലുള്ള ഇറക്കുമതി ഈ വർഷം ഏകദേശം 4% ഉയർന്നുവെന്നതും ശ്രദ്ധേയമാണ്.
ഈ വർഷം ഏപ്രിൽ-സെപ്റ്റംബർ കാലയളവിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡിൻ്റെ ഇറക്കുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.5% കൂടുതലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. റഷ്യ കടൽ വഴി ഏറ്റവും കൂടുതല്‍ ക്രൂഡ് കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. മുന്‍പത്തെ അത്രയില്ലെങ്കിലും റഷ്യ ഇപ്പോഴും വിലക്കിഴിവിലാണ് ഇന്ത്യന്‍ റിഫൈനറിമാർക്ക് ക്രൂഡ് ഓയില്‍ നല്‍കുന്നത്.












Click it and Unblock the Notifications