യുഎഇ സ്വദേശിവത്കരണം: നടപ്പിലാക്കുക, ഇല്ലെങ്കില്‍ വെള്ളി മുതല്‍ പിഴ 9 ലക്ഷം: മലയാളികള്‍ ആശങ്കപ്പെടണോ?
ദുബായ്: സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം (എമിറേറ്റൈസേഷൻ) കൂടുതല്‍ ശക്തമാക്കാനൊരുങ്ങി യുഎഇ. അമ്പതോ അതില്‍ അധികമോ ജീവനക്കാരുള്ള സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളില്‍ ഒരു ശതമാനം തൊഴിലാളികളെങ്കിലും യുഎഇ സ്വദേശികളായിരിക്കണമെന്ന നിർദേശം നേരത്തെ ഭരണകൂടം പുറപ്പെടുവിപ്പിച്ചിരുന്നു. ഈ നിർദേശം ജുലൈ 7 ന് മുമ്പ് തന്നെ എല്ലാ കമ്പനികളും നടപ്പിലാക്കണമെന്നാണ് മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരിക്കുന്നത്.
ഭൂരിപക്ഷം കമ്പനികളും ഇതിനോടകം തന്നെ നിർദേശം പാലിച്ചെങ്കിലും ചിലർ ഇപ്പോഴും സ്വദേശി നിയമനങ്ങളിലെ മാനദണ്ഡം പാലിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് സർക്കാർ നിർദേശം കൂടുതല്‍ ശക്തമാക്കിയത്. നിയമം പാലിക്കാത്ത കമ്പനികള്‍ക്ക് ശക്തമായ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. ആദ്യഘട്ടത്തില്‍ 42000 ദിനാർ (ഒമ്പത് ലക്ഷം രൂപ) ആയിരിക്കും പിഴയായി അടയ്ക്കേണ്ടത്.

സമയം നീട്ടി നല്‍കി
സ്വകാര്യ മേഖലയിലെ കമ്പനികൾക്കുള്ള അർദ്ധ വാർഷിക സ്വദേശിവത്കരണം ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 മുതൽ ജൂലൈ 07 വരെ അതോറിറ്റി നേരത്തെ നീട്ടി നല്‍കിയിരുന്നു. ജൂൺ നാലാം വാരത്തിൽ വരുന്ന ഈദ് അവധി കണക്കിലെടുത്താണ് കൂടുതല്‍ സമയം അനുവദിക്കാന്‍ തയ്യാറായത്. "ഈദ് അൽ അദ്ഹ അവധി കാരണം കമ്പനികൾക്ക് അവരുടെ ലക്ഷ്യത്തിലെത്താൻ കൂടുതൽ സമയം നൽകാൻ ഞങ്ങൾ തീരുമാനിച്ചു," മന്ത്രാലയം പ്രസ്താവനയിൽ പറയുന്നു.
"യുഎഇ പൗരന്മാർക്ക് മത്സരാധിഷ്ഠിത തൊഴിൽ വിപണി സൃഷ്ടിക്കുന്നതിനും സ്വകാര്യ മേഖലയുമായി കൂടുതൽ സഹകരിച്ച് അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. അതുകൊണ്ട് തന്നെ കമ്പനികൾക്ക് തീരുമാനം അനുസരിക്കാനും പ്രസക്തമായ പിഴകൾ ഒഴിവാക്കാനും കൂടുതൽ സമയം അനുവദിക്കാനും ഞങ്ങൾ തീരുമാനിക്കുകയായിരുന്നു", മന്ത്രാലയം വ്യക്തമാക്കുന്നു.
കമ്പനികളോട് അവരുടെ ലക്ഷ്യത്തിലെത്താൻ നീട്ടിയ സമയപരിധി പ്രയോജനപ്പെടുത്താൻ ആവശ്യപ്പെടുകയാണ്. സ്വദേശികളായ എമിറാത്തി പ്രൊഫഷണലുകൾ ഉയർന്ന നിലവാരത്തിലുള്ള കാര്യക്ഷമതയും അറിവും ആവശ്യമുള്ള സ്വകാര്യ മേഖലയിലെ വിവിധ സ്ഥാനങ്ങളിൽ തങ്ങളുടെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
തൊഴിൽ വിപണിയിൽ യുഎഇ പൗരന്മാരുടെ റോളും മത്സരശേഷിയും സജീവമാക്കുകയും മെച്ചപ്പെടുത്തുകയുമാണ് എമിറേറ്റൈസേഷൻ നടപടിയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നത്. ഇതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുമെന്നും മന്ത്രാലയം അറിയിച്ചതായി അറേബ്യന്‍ ബിസിനസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രവാസികള്‍ ആശങ്കപ്പെടണോ?
അതേസമയം, സ്വദേശിവത്കരണം കൂടുതല്‍ ശക്തമാക്കുന്നത് സ്വാഭാവികമായും ബാധിക്കുക മലയാളികള്‍ ഉള്‍പ്പടേയുള്ള പ്രവാസികളെയാണ്. നിലവില്‍ ഒരു ശതമാനമെന്ന നിർദേശമാണ് മുന്നോട്ട് വെച്ചിട്ടുള്ളതെങ്കിലും ഭാവിയില്‍ ഇത് ഉയർന്ന് വരും. ഇതോടെ വിദേശികളായ തൊഴിലാളികളുടെ നിയമനങ്ങള്‍ സ്വകാര്യ മേഖലയിലും പതിയെ കുറഞ്ഞ് വന്നേക്കുമെന്നാണ് പലരേയും ആശങ്കപ്പെടുത്തുന്നത്.
2026 ഓടെ സ്വദേശിവത്കരണം 10 ശതമാനം ആയി ഉയര്‍ത്തുകയെന്ന നിർദേശവും മന്ത്രാലയം നേരത്തെ തന്നെ മുന്നോട്ട് വെച്ചിട്ടുണ്ട്. സ്വദേശിവത്കരണ നിബന്ധന പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവന ഫീസിലെ ഇളവ് ഉള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളും ലഭിക്കുന്നതായിരിക്കും. കൂടാതെ നിശ്ചിത പരിധിയില്‍ നിന്നും മൂന്ന് മടങ്ങ് സ്വദേശികളെ നിയമിക്കുന്ന കമ്പനികള്‍ക്കും പ്രത്യേക ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ട്.
പദ്ധതി നടപ്പിലാക്കുന്ന കമ്പനികളിലെ തൊഴിലാളി വര്‍ക്ക് പെര്‍മിറ്റ് ഫീസ് 3750 ദിര്‍ഹത്തില്‍ നിന്ന് 250 ദിര്‍ഹമാക്കി കുറയ്ക്കുമെന്ന ഉറപ്പായിരുന്നു മന്ത്രാലയം നേരത്തെ നല്‍കിയിരുന്നത്. മെച്ചപ്പെട്ട ബിസിനസ്സ് അന്തരീക്ഷവും നിക്ഷേപ അന്തരീക്ഷവും കൈവരിക്കാന്‍ സഹായിക്കുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് യു എ ഇ തൊഴില്‍ വിപണി വികസിപ്പിക്കുന്നതിന് തന്ത്രപ്രധാന മേഖലകളില്‍ ഞങ്ങളുടെ പിന്തുണ വീണ്ടും ഉറപ്പ് വരുത്തുമെന്നും മന്ത്രാലയം അന്ന് വ്യക്തമാക്കി.












Click it and Unblock the Notifications