Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞു, രണ്ട് ദിവസം തികച്ച് ജോലി ചെയ്യേണ്ട ടിക്കറ്റ് വാങ്ങാന്‍!

ദുബായ്: യു എ ഇയില്‍ നിന്നുള്ള വിമാനങ്ങളിലെ ടിക്കറ്റ് നിരക്കില്‍ വലിയ ഇടിവ്. 12 വര്‍ഷത്തിനിടെ യു എ ഇയിലെ ശരാശരി വിമാന ടിക്കറ്റ് നിരക്കുകള്‍ 35 ശതമാനം കുറഞ്ഞു എന്നാണ് അന്താരാഷ്ട്ര വ്യോമ ഗതാഗത സംഘടന ( ഐ എ ടി എ ) അറിയിക്കുന്നത്. പുതിയ കുറഞ്ഞ നിരക്കിലുള്ള വിമാന കമ്പനികളുടെ ആരംഭവും വിമാന യാത്രയ്ക്കുള്ള ആവശ്യകത വര്‍ധിച്ച് വരുന്നതിനൊപ്പം വര്‍ധിച്ച് വരുന്ന മത്സരവും കാരണമാണ് ടിക്കറ്റ് നിരക്കില്‍ ഇടിവുണ്ടായിരിക്കുന്നത്.

'കഴിഞ്ഞ 50 വര്‍ഷത്തിനിടെ, ആഗോളതലത്തില്‍ വിമാന യാത്രാ ചെലവ് 70 ശതമാനം കുറഞ്ഞു, ഇത് വ്യോമ ഗതാഗതം കൂടുതല്‍ പ്രാപ്യമാക്കി. 2011 നും 2023 നും ഇടയില്‍ യു എ ഇയിലെ ശരാശരി യഥാര്‍ത്ഥ വിമാന ടിക്കറ്റ് നിരക്ക് 35 ശതമാനം കുറഞ്ഞു,' ആഗോള വ്യോമയാന സംഘടന ബുധനാഴ്ച പുറത്തിറക്കിയ ഒരു ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശിക, വിദേശ വിമാന കമ്പനികള്‍ തമ്മിലുള്ള ശക്തമായ മത്സരം വര്‍ഷങ്ങളായി വിമാന നിരക്കുകള്‍ കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്.

UAE Flight Ticket

എയര്‍ അറേബ്യ അബുദാബി, വിസ് എയര്‍ അബുദാബി തുടങ്ങിയ നിരവധി പുതിയ വിമാനക്കമ്പനികള്‍ യു എ ഇയില്‍ ആരംഭിച്ചിട്ടുണ്ട്. വിപണിയിലെ മുന്‍ നിരയിലുള്ള എമിറേറ്റ്സ്, എത്തിഹാദ് എയര്‍വേയ്സ്, എയര്‍ അറേബ്യ, ഫ്‌ലൈ ദുബായ് എന്നിവ ഇതിനകം ലോകമെമ്പാടുമുള്ള നൂറുകണക്കിന് ലക്ഷ്യ സ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്നു. ഇത്തരത്തില്‍ വൈവിധ്യങ്ങളായ ഓപ്ഷനുകള്‍ ഉള്ളത് യാത്രക്കാര്‍ക്ക് പ്രയോജനകരവുമാണ്.

ആഗോളതലത്തില്‍ ഏറ്റവും മികച്ച വ്യോമഗതാഗത സംവിധാനമാണ് യു എ ഇയില്‍ ഉള്ളത്. വാണിജ്യ ഷെഡ്യൂള്‍ഡ് വിമാനങ്ങളുള്ള ഏഴ് വിമാനത്താവളങ്ങള്‍, നേരിട്ട് ബന്ധിപ്പിച്ച 304 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, നേരിട്ടുള്ള വിമാനങ്ങള്‍ വഴി ബന്ധിപ്പിച്ച 109 രാജ്യങ്ങള്‍, 857 ഔട്ട് ബൗണ്ട് ദൈനംദിന വിമാനങ്ങള്‍, 126 എയര്‍ലൈനുകള്‍ എന്നിവ യു എ ഇയുടെ പ്രത്യേകതയാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിന് ഉള്ളില്‍ പ്രാദേശിക, വിദേശ വിമാന കമ്പനികള്‍ ഏകദേശം 162 പുതിയ അന്താരാഷ്ട്ര റൂട്ടുകള്‍ കൂട്ടിച്ചേര്‍ത്തു. ''ആഗോള കണക്റ്റിവിറ്റിക്ക് യു എ ഇ ഒരു നിര്‍ണായക കേന്ദ്രമാണ്. വ്യാപാരം, ടൂറിസം, നിക്ഷേപം, തൊഴിലുകള്‍ എന്നിവ യു എ ഇയിലേക്ക് കൊണ്ടുവരുന്നത് അതിന്റെ സൂപ്പര്‍ - കണക്ടര്‍ റോളിന്റെ നേട്ടങ്ങളില്‍ ഉള്‍പ്പെടുന്നു. വ്യോമയാനത്തിനായുള്ള തന്ത്രപരമായ കാഴ്ചപ്പാടാണ് യു എ ഇയുടെ നേതൃത്വത്തിനുള്ളത്, ''ഐ എ ടി എയുടെ ഡയറക്ടര്‍ ജനറല്‍ വില്ലി വാല്‍ഷ് പറഞ്ഞു.

യു എ ഇ നിവാസികള്‍ക്ക് വിമാന ടിക്കറ്റ് വാങ്ങാന്‍ 1.9 ദിവസം ജോലി ചെയ്യണമെന്ന് ഐ എ ടി എ പറഞ്ഞു. ഇത് 2023 ലെ ശരാശരി യാത്രാ നിരക്കും പ്രതിശീര്‍ഷ ജി ഡി പിയും അടിസ്ഥാനമാക്കിയുള്ളതാണ്. ലോക ബാങ്കിന്റെ കണക്ക് അനുസരിച്ച്, 2023 ല്‍ യു എ ഇയുടെ ആളോഹരി വരുമാനം 180,000 ദിര്‍ഹമായിരുന്നു, ശരാശരി 15,000 ദിര്‍ഹമാണ് പ്രതിമാസ ശമ്പളം. രണ്ട് ദിവസത്തെ ജോലിയുടെ അടിസ്ഥാനത്തില്‍ യു എ ഇ നിവാസികള്‍ക്ക് 1000 ദിര്‍ഹം നേടാന്‍ കഴിയും.

ഇത് പല സ്ഥലങ്ങളിലേക്കും, പ്രത്യേകിച്ച് ബജറ്റ് കാരിയറുകളില്‍ വിമാന ടിക്കറ്റ് വാങ്ങാന്‍ യു എ ഇ നിവാസികളെ അനുവദിക്കുന്നു. അതേസമയം, ജി സി സി, യു എസ്, കാനഡ, യൂറോപ്പ്, ഓസ്ട്രേലിയ, മറ്റ് ചില രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ താമസക്കാര്‍ക്ക് വിമാന ടിക്കറ്റ് വാങ്ങാന്‍ 5 ദിവസമെങ്കിലും ജോലി ചെയ്യേണ്ടതുണ്ട്. ആഫ്രിക്ക, ഇന്ത്യ, പാകിസ്ഥാന്‍, മറ്റ് കോമണ്‍ വെല്‍ത്ത് രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ ആളുകള്‍ കുറഞ്ഞ വേതനവും ഉയര്‍ന്ന വിമാന യാത്രാ ചെലവും കാരണം വിമാന ടിക്കറ്റ് വാങ്ങാന്‍ 15 ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്യേണ്ടതുണ്ട്.

അതേസമയം യു എ ഇയിലും ആഗോളതലത്തിലും വര്‍ധിച്ച് വരുന്ന വ്യോമയാന ആവശ്യം കാരണം, കഴിഞ്ഞ ദശകങ്ങളില്‍ വ്യോമയാന മേഖല ഗണ്യമായി വളര്‍ന്നു. ദുബായ് ഒരു ആഗോള വ്യോമയാന കേന്ദ്രമായി ഉയര്‍ന്ന് വന്നിട്ടുണ്ട്. അതിനാല്‍ തന്നെ അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തില്‍ ദുബായ് ഏറ്റവും തിരക്കേറിയ വിമാനത്താവളമായി തുടരുന്നു. 2023 ല്‍ യു എ ഇയില്‍ 1000 ആളുകള്‍ക്ക് 3,668 വിമാനങ്ങള്‍ എന്ന കണക്കിലാണ് വ്യോമയാന മേഖല നേട്ടം കൊയ്തത്.

ദുബായില്‍ ആരംഭിച്ച മൂന്ന് ദിവസത്തെ വേള്‍ഡ് കാര്‍ഗോ സിമ്പോസിയത്തോട് അനുബന്ധിച്ച് ആരംഭിച്ച ഐ എ ടി എ റിപ്പോര്‍ട്ടില്‍ ആണ് ഇക്കാര്യം പ്രതിപാദിക്കുന്നത്. വ്യോമയാന മേഖലയില്‍ 206,800 പേര്‍ നേരിട്ട് ജോലി ചെയ്യുന്നുണ്ടെന്നും ഇത് യു എ ഇയുടെ ജി ഡി പിയുടെ 5.3 ശതമാനത്തിന് തുല്യമായ 26.6 ബില്യണ്‍ ഡോളര്‍ സാമ്പത്തിക ഉല്‍പ്പാദനം സൃഷ്ടിക്കുന്നുണ്ടെന്നും ഐ എ ടി എ പറഞ്ഞു.

വിശാലമായ വിതരണ ശൃംഖല, ജീവനക്കാരുടെ ചെലവ്, ടൂറിസം പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ അധിക നേട്ടങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. ഇത് ജി ഡി പിയിലേക്ക് മൊത്തം 92 ബില്യണ്‍ ഡോളറും 991,500 തൊഴിലവസരങ്ങളും സംഭാവന ചെയ്യുന്നു. വ്യോമയാനം പിന്തുണയ്ക്കുന്ന ടൂറിസം രാജ്യത്തിന്റെ ജി ഡി പിയിലേക്ക് 22 ബില്യണ്‍ ഡോളര്‍ സംഭാവന ചെയ്യുകയും 297,300 പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്യുന്നു.

യു എ ഇയിലേക്കുള്ള അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ പ്രാദേശിക ബിസിനസുകളില്‍ നിന്ന് സാധനങ്ങളും സേവനങ്ങളും വാങ്ങുന്നതിലൂടെ പ്രതിവര്‍ഷം 47.7 ബില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയിലേക്ക് സംഭാവന ചെയ്യുമെന്ന് കണക്കാക്കപ്പെടുന്നു. ''ഏകദേശം ഒരു ദശലക്ഷം ജോലികളെയും ജി ഡി പിയുടെ 18.2 ശതമാനത്തെയും പിന്തുണയ്ക്കുന്ന വ്യോമയാനം, യു എ ഇയുടെ സാംസ്‌കാരികമായും സാമ്പത്തികമായും അഭിവൃദ്ധിക്ക് വലിയ സംഭാവന നല്‍കുന്നു,' വാല്‍ഷ് പറഞ്ഞു.

വ്യോമയാനം അഭിവൃദ്ധി പ്രാപിക്കാനുള്ള അവസരങ്ങള്‍ യു എ ഇ തുടര്‍ന്നും സുഗമമാക്കുമ്പോള്‍ ഈ സംഭാവന ശക്തിപ്പെടുമെന്നും അദ്ദേഹം നിരീക്ഷിച്ചു. 2023-ല്‍ യു എ ഇയിലേക്കുള്ള മൊത്തം ഉത്ഭവ - ലക്ഷ്യ പുറപ്പെടലുകളുടെ 100 ശതമാനവും അന്താരാഷ്ട്ര വ്യോമ ഗതാഗതമായിരുന്നു. ഇത് 34.8 ദശലക്ഷം യാത്രക്കാരുടെ പുറപ്പെടലുകള്‍ക്ക് തുല്യമാണ്. യു എ ഇയില്‍ നിന്നുള്ള യാത്രക്കാരുടെ ഒഴുക്കിന്റെ ഏറ്റവും വലിയ അന്താരാഷ്ട്ര വിപണി ഏഷ്യാ പസഫിക് ആയിരുന്നു.

Take a Poll

കാരണം ഈ മേഖലയില്‍ നിന്നുള്ള ധാരാളം പ്രവാസികള്‍ യു എ ഇയില്‍ ജോലി ചെയ്യുന്നുണ്ട്. യൂറോപ്പും മിഡില്‍ ഈസ്റ്റും ഇതിന് പിന്നിലാണ്. യു എ ഇയില്‍ നിന്ന് ഏകദേശം 14.1 ദശലക്ഷം യാത്രക്കാര്‍ ഏഷ്യാ പസഫിക്കിലേക്കും (മൊത്തം യാത്രക്കാരുടെ 40 ശതമാനം), 8.5 ദശലക്ഷം പേര്‍ യൂറോപ്പിലേക്കും (മൊത്തം യാത്രക്കാരുടെ 24 ശതമാനം), 7.9 ദശലക്ഷം പേര്‍ മിഡില്‍ ഈസ്റ്റിലെ മറ്റ് രാജ്യത്തേക്കും (മൊത്തം യാത്രക്കാരുടെ 23 ശതമാനം) പുറപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+