സ്വർണ്ണം തൊട്ടാല്‍ പൊള്ളും: പെരുന്നാളിന് യുഎഇയുടെ പ്രതീക്ഷ സൗദിക്കാരില്‍; കാരണമുണ്ട്
ദുബായ്: ആഘോഷ സമയങ്ങളില്‍ സ്വർണ്ണം വാങ്ങുന്നത് ലോകമെമ്പാടുമുള്ള ഒരു പ്രവണതയാണ്. അതിന് കേരളമെന്നോ ഗള്‍ഫ് നാടുകളെന്നോ വ്യത്യാസമില്ല. ഗള്‍ഫ് നാടുകളുടെ മാത്രം കാര്യം പരിഗണിക്കുകയാണെങ്കില്‍ മേഖലയിലെ പ്രധാന ആഘോഷമായ ഈദുൽ ഫിത്ർ പ്രമാണിച്ച് വലിയ രീതിയിലുള്ള കച്ചവടമാണ് സ്വർണവിപണിയില്‍ നടക്കാറുള്ളത്. സമാനമായ കച്ചവടം ഇത്തവണയും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. അതേസമയം തന്നെ വില വലിയ തോതില്‍ ഉയർന്ന് നില്‍ക്കുന്നത് ചില ആശങ്കകള്‍ ഉയർത്തുന്നു.
22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 339.5 ദിർഹമാണ് യു എ ഇയിലെ ഇന്നലത്തെ വില. ഒരു ആഴ്ചകൊണ്ട് ഗ്രാമിന്റെ വിലയിലുണ്ടായത് 4.25 ദിർഹത്തിന്റെ വർധനവ്. മാർച്ച് ഒന്നിലെ വിലയുമായി താരതമ്യം ചെയ്യുകയാണെങ്കില്‍ ഇതുവരേയുണ്ടായത് 20 ദിർഹത്തിന്റെ വർധനവാണ്. സമീപമാസങ്ങളിലെ ഏറ്റവും വലിയ വർധനവുമാണ് ഇത്. യു എ ഇയില്‍ മാത്രമല്ല സൗദിയിലും സമാനമായ രീതിയിലുള്ള വർധനവുണ്ടായിട്ടുണ്ട്. സൗദിയിൽ 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 347 റിയാലാണ്.

വലിയ രീതിയിലുള്ള ഈ വർധനവ് ആളുകളെ ജ്വല്ലറികളില്‍ നിന്നും അകറ്റുമോയെന്ന ആശങ്കയാണ് വ്യാപാരികള്‍ പങ്കുവെക്കുന്നത്. "ഈദുല്‍ ഫിത്തർ അവധിക്കാലം ആരംഭിക്കുന്നതോടെ യു എ ഇയില്‍ നിന്നും സ്വർണ്ണം വാങ്ങുന്നവരുടെ കാര്യത്തില്‍ വലിയ തോതിലുള്ള തിരക്ക് ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാൽ വലിയ തോതിലുള്ള ഈ വർദ്ധനവ് ഭൂരിഭാഗം ആളുകളേയും ജ്വല്ലറികളില്‍ നിന്നും അകറ്റിയേക്കും. വാങ്ങാന്‍ എത്തുന്നവരില്‍ തന്നെ വലിയ വിഭാഗം തങ്ങള്‍ വാങ്ങുന്ന സ്വർണ്ണത്തിന്റെ അളവില്‍ കുറവ് വരുത്തിയേക്കും ." ദുബായിലെ ഒരു പ്രമുഖ ജ്വല്ലറി റീട്ടെയിലറെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം പെരുന്നാള്‍ അവധിക്കാലത്ത് സൗദിയില്‍ നിന്ന് അടക്കം യു എ ഇയില്‍ എത്തുന്ന വിനോദസഞ്ചാരികൾ വലിയ തോതില്‍ തന്നെ സ്വർണം വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു എ ഇ സ്വർണ്ണത്തിന് 5 ശതമാനം നികുതി ഈടാക്കുന്നുണ്ടെങ്കിലും അത് തിരികെ നല്‍കും. അതേസമയം സൗദി അറേബ്യയിൽ ആകട്ടെ 15 ശതമാനാണ് മൂല്യവർധിത നികുതി.
ട്രോയ് ഔണ്‍സിന് 3000 ഡോളർ എന്ന ബ്രേക്കിങ് പോയിന്റ് സ്വർണ്ണം മറികടക്കുന്നത് അടുത്തിടിയെയാണ്. ആഗോള വിപണിയിലെ ഈ ചലനങ്ങളാണ് യു എ ഇയിലും പ്രതിഫലിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഷത്തെ മാത്രം കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളിലായി യു എ ഇയിലെ സ്വർണ്ണ വിലയിലെ വർധനവ് 16 ശതമാനമാണ്. 2024 ആകെ കണക്ക് പരിശോധിക്കുകയാണെങ്കില്‍ വിലയില്‍ 27 ശതമാനം വർധനവ് രേഖപ്പെടുത്തി.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ ഒരു വ്യാപാര യുദ്ധത്തിന്റെ പ്രതീതിയിലുടെ പോകുന്നതിനാല്‍ സ്വർണ്ണ വില വരും മാസങ്ങളിലും തുടരാന്‍ തന്നെയാണ് സാധ്യത. ഇന്ത്യ അടക്കമുള്ള കേന്ദ്ര ബാങ്കുകള്‍ കരുതല്‍ ശേഖരമായി സ്വര്‍ണം വാങ്ങിക്കൂട്ടുന്നത്, യു. സ് വ്യാപാര നിരക്കുകളിലെ അനിശ്ചിതത്വം, മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങള്‍, പണപ്പെരുപ്പ ആശങ്കകള്‍ തുടങ്ങിയവയാണ് വില വർധനവിന് പിന്നിലെ പ്രധാന കാരണം.
കേരളത്തിലെ ഇന്നത്തെ വില
ഒരു പവന്‍ സ്വർണത്തിന്റെ വിലയില്‍ ഇന്ന് 80 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വില ഇതോടെ ഇന്നലെ 65580 രൂപയായിരുന്ന പവന്‍ പൊന്നിന്റെ വില ഇന്ന് 66420 എന്ന നിലയിലേക്ക് എത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 105 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 8235 രൂപയായിരുന്ന ഗ്രാം പൊന്നിന് ഇന്ന് 8340 രൂപയുമായി.












Click it and Unblock the Notifications