യുഎഇക്കാരോടാണ്.. സൂക്ഷിച്ചില്ലെങ്കില്‍ പണികിട്ടും: മാധ്യമങ്ങള്‍ക്കടക്കം പുതിയ നിയമവുമായി സർക്കാർ
സാമുഹ്യ മാധ്യമങ്ങള്‍ അടക്കമുള്ള മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് സംബന്ധിച്ച ഉത്തരവ് പുറത്തിറിക്കി യു എ ഇ സർക്കാർ. മാധ്യമരഗംത്ത് പ്രവർത്തിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഫ്രീ സോണുകളില്‍ പ്രവർത്തിക്കുന്ന മാധ്യമങ്ങള്‍ക്ക് ഉള്‍പ്പെടെ പുതിയ നിർദേശം ബാധകമാണ്. വ്യക്തികൾക്കും നിയമപരമായ സ്ഥാപനങ്ങൾക്കും പ്രത്യേക നിയന്ത്രണങ്ങൾക്കും വ്യവസ്ഥകൾക്കും അനുസൃതമായി മാധ്യമ സ്ഥാപനങ്ങളും ഔട്ട്‌ലെറ്റുകളും കൈവശം വയ്ക്കാനും പുതിയ നിയമം അവകാശം നല്‍കുന്നു.
നിയമമനുസരിച്ച്, മാധ്യമ പ്രവർത്തനങ്ങളിൽ ഉള്ളടക്കം, സർക്കുലേഷൻ, അച്ചടി, പ്രസിദ്ധീകരിക്കൽ എന്നിവ ഉൾപ്പെടുന്നു. ഓഡിയോ, വീഡിയോ, ഡിജിറ്റൽ പ്രക്ഷേപണം എന്നിവയും ഈ ഗണത്തില്‍ വരും. യുഎഇയിൽ പ്രവർത്തിക്കുന്ന എല്ലാ മാധ്യമ പ്രവർത്തകരും മാധ്യമ സ്ഥാപനങ്ങളും മീഡിയ ഉള്ളടക്കത്തിനുള്ള ദേശീയ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്.

മതങ്ങളോടുള്ള ബഹുമാനം, ഇസ്ലാമിക വിശ്വാസങ്ങൾ, എല്ലാ മതങ്ങളേയും മറ്റ് വിശ്വാസങ്ങളേയും മാനിക്കല്‍ എന്നിവയും നിർബന്ധമാണെന്നും നിർദേശങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ പരമാധികാരം, ചിഹ്നങ്ങൾ, സ്ഥാപനങ്ങൾ, യുഎഇയുടെയും സമൂഹത്തിന്റെയും പരമോന്നത താൽപ്പര്യങ്ങൾ എന്നിവയേയും ബഹുമാനിക്കണം.
പ്രാദേശികവും അന്തർദേശീയവുമായ തലങ്ങളിൽ രാജ്യത്തിന്റെ താല്‍പര്യങ്ങളും നയങ്ങളും മാനിക്കുക, യു എ ഇയുടെ വിദേശ ബന്ധങ്ങളെ പ്രതികൂലമായി ബാധിക്കുന്നത് ഒഴിവാക്കുക, സമൂഹത്തിന്റെ സംസ്കാരത്തെയും നാഗരികതയെയും ദേശീയ സ്വത്വത്തെയും മൂല്യങ്ങളെയും ബഹുമാനിക്കുക എന്നിവയും പ്രധാനമാണ്.
അതോടൊപ്പം തന്നെ, ദേശീയ ഐക്യത്തെയോ സാമൂഹിക ഐക്യത്തെയോ വ്രണപ്പെടുത്തുന്ന വിവരങ്ങൾ പ്രചരിപ്പിക്കാനും പാടില്ല. സമൂഹത്തിലെ അംഗങ്ങൾക്കിടയിൽ അക്രമം, വിദ്വേഷം അല്ലെങ്കിൽ വിയോജിപ്പിന്റെ മനോഭാവം പ്രചരിപ്പിക്കരുത്.
യുഎഇയുടെ നിയമപരവും സാമ്പത്തികവുമായ സംവിധാനത്തെ ബാധിക്കുന്ന പരാമർശങ്ങളും പാടില്ല.
സ്വകാര്യതാ നിയമങ്ങളെയും വ്യക്തികളുടെ സ്വകാര്യ ജീവിതത്തെയും അനാദരിക്കരുതെന്നും മന്ത്രാലയം അറിയിക്കുന്നു. കിംവദന്തികൾ, തെറ്റായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വാർത്തകൾ അല്ലെങ്കിൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കുന്ന എന്തെങ്കിലും കാര്യങ്ങൾ പ്രസിദ്ധീകരിക്കുക, പ്രക്ഷേപണം ചെയ്യുക എന്നിവയും ഒഴിവാക്കണം.
സിനിമാറ്റോഗ്രാഫിക്, വീഡിയോ അടക്കമുള്ള മറ്റ് ക്രിയേറ്റീവ് പ്രൊഡക്ഷൻ എന്നിവയുടെ പ്രദർശനത്തിന് അനുമതി നൽകുന്നതിനുള്ള ഉത്തരവാദിത്തം യുഎഇ മീഡിയ കൗൺസിലിനാണ്. സോഷ്യൽ മീഡിയയിലും മറ്റ് ആധുനിക സാങ്കേതിക മാർഗങ്ങളിലും പരസ്യമോ മീഡിയ ഉള്ളടക്കമോ നൽകുന്ന വ്യക്തികൾക്കും കൗൺസിൽ അനുമതികൾ ആവശ്യമാണ്.
പുതിയ നിയമത്തിന് കീഴില്‍ വരുന്ന വ്യക്തികൾക്കും മാധ്യമ സ്ഥാപനങ്ങൾക്കും അവരുടെ സാഹചര്യം അതിന്റെ വ്യവസ്ഥകൾക്കനുസൃതമായി ക്രമീകരിക്കുന്നതിന് പന്ത്രണ്ട് മാസത്തെ കാലയളവ് ഉണ്ടെന്ന് റിപ്പോർട്ടുകള്‍ പറയുന്നു. ഇത് മന്ത്രിസഭാ തീരുമാനത്തിലൂടെ നീട്ടാവുന്നതാണ്.












Click it and Unblock the Notifications