യുഎഇയുമായി ഇന്ത്യയുടെ പുതിയ കരാർ; കൂടുതൽ ക്രൂഡ് ഓയിൽ രാജ്യത്തേക്ക് എത്തും,റഷ്യൻ വിപണിക്ക് തിരിച്ചടിയായേക്കും
ഡല്‍ഹി: യു എ ഇയില്‍ നിന്നും കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ. ദുബായിൽ നടന്നുകൊണ്ടിരിക്കുന്ന ഉച്ചകോടിയില്‍ ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകള്‍ നടന്നുവെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. വരും മാസങ്ങളിലായിരിക്കും യു എ യില്‍ നിന്നും ഉയർന്ന നിരക്കിലുള്ള ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് എത്തുക.
ചരിത്രപരമായി ഇന്ത്യയുടെ മൂന്നാമത്തെ വലിയ ക്രൂഡ് സ്രോതസ്സായിരുന്നു യു എ ഇ. എന്നാല്‍ യുക്രൈന്‍ അധിനിവേശത്തിന് പിന്നാലെ റഷ്യയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതി വർധിക്കുകയും യു എ ഇ അടക്കമുള്ള രാജ്യങ്ങളുടെ വിഹിതം കുറയുകയും ചെയ്തിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൻ്റെ (FY24) ആദ്യ ആറ് മാസങ്ങളിൽ, യു എ ഇയിൽ നിന്ന് ഇന്ത്യ 3.2 ബില്യൺ ഡോളർ മൂല്യമുള്ള ക്രൂഡ് ഓയിലാണ് ഇറക്കുമതി ചെയ്തെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

മുൻ വർഷത്തെ ഇതേ കാലയളവിലെ 9.35 ബില്യൺ ഡോളറിന്റെ ക്രൂഡ് ആയിരുന്നു ഇന്ത്യ യു എ ഇയില്‍ നിന്നും ഇറക്കുമതി ചെയ്തത്. എന്നാല്‍ ഇപ്പോള്‍ അത് മൂന്നിലൊന്നായി കുറഞ്ഞിരിക്കുന്നുവെന്നും വാണിജ്യ മന്ത്രാലയത്തില്‍ നിന്നുള്ള രേഖകള്‍ പറയുന്നു. രാജ്യത്തേക്ക് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ യു എ ഇക്കാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.
2022 മെയ് മുതല്‍ പ്രാബല്യത്തില്‍ ഒരു സ്വന്തന്ത്ര വ്യാപാര കരാർ ഇന്ത്യയും യു എ ഇയും ഒപ്പിട്ടിരുന്നു. ഈ കരാറിലൂടെ മറ്റ് വ്യവസ്ഥകള്‍ക്കൊപ്പം 2030 ഓടെ എണ്ണ ഇതര വ്യാപാരം 100 ബില്യൺ ഡോളറായി ഉയർത്താനാണ് ലക്ഷ്യമിടുന്നത്. അതേസമയം തന്നെ, ഉഭയകക്ഷി കയറ്റുമതിയുടെ 50 ശതമാനത്തോളം വരുന്നതിനാൽ ഹൈഡ്രോകാർബണുകളുടെ വ്യാപാരം ഒരു പ്രധാന ഘടകമായി തുടരുമെന്നും അധികൃതർ പറഞ്ഞു.
2024 ജനുവരി മുതൽ യു എ ഇ തങ്ങളുടെ മുൻനിര മർബൻ ഗ്രേഡ് ക്രൂഡിൻ്റെ കയറ്റുമതി വർധിപ്പിക്കാൻ ഒരുങ്ങുന്നതായും നേരത്തെ തന്നെ റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ വർഷം ഓഗസ്റ്റിൽ, അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും (IOCL) അവരുടെ ആദ്യത്തെ ക്രൂഡ് ഓയിൽ ഇടപാട് രൂപയില്‍ നടത്തി എന്നുള്ളതും ശ്രദ്ധേയമാണ്.
രൂപ-ദിർഹം ഇടപാട് ചെലവ് കുറയ്ക്കാനും സെറ്റിൽമെൻ്റുകളിലെ കാലതാമസം കുറയ്ക്കാനും സഹായിക്കും. നേരത്തെ ഡോളറിലായിരുന്നു ഇരുരാജ്യങ്ങളുടേയും ഇടപാട്. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ഉച്ചകോടിയുടെ ഭാഗമാകുകയും മറ്റ് പ്രമുഖ ആഗോള എണ്ണ കമ്പനികളുമായി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം തന്നെ ഒക്ടോബറിൽ, ഇന്ത്യയുടെ ഇറക്കുമതിയിൽ റഷ്യൻ ക്രൂഡിൻ്റെ വിഹിതം സെപ്റ്റംബറിലെ 35 ശതമാനത്തിൽ നിന്ന് 33 ശതമാനമായി കുറഞ്ഞു. ഇറാഖിന്റെ ക്രൂഡ് ഓയില്‍ മാർക്കറ്റ് ഷെയർ 18.8 ശതമാനമാണ്. ഇറാഖിന്റെ വിഹിതം 6 ശതമാനം ഉയരുകയാണ് ചെയ്തത്. ഇതേകാലയളവിന്‍ ഇന്ത്യയിലെ സൗദി അറേബ്യയുടെ എണ്ണ വിഹിതം 12.2 ശതമാനം മാത്രവുമാിരുന്നു.












Click it and Unblock the Notifications