സ്വർണത്തില്‍ യുഎഇ പുതിയ കുതിപ്പിന്: 5 വർഷം കൊണ്ട് ഇരട്ടിയാകും; ഇന്ത്യക്കാരേയും തേടുന്നു
സ്വർണാഭരണ നിർമ്മാണത്തില്‍ വന്‍ കുതിപ്പിനൊരുങ്ങി യു എ ഇ. അടുത്ത് അഞ്ച് വർഷത്തിനുള്ളില്‍ രാജ്യത്തെ സ്വർണ്ണാഭരണ നിർമ്മാണ ശേഷി ഇരട്ടിയാക്കാനാണ് യു എ ഇയുടെ നീക്കം. പ്രധാനമായും ദുബായ് കേന്ദ്രീകരിച്ചുള്ള സ്വർണാഭരണ കൂടുതല്‍ ശക്തമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതോടെ യു എ ഇ സ്വർണാഭരണങ്ങളുടെ നിർമ്മാണത്തിലും വ്യാപാരത്തിലും ആഗോള രംഗത്ത് പുതിയ ഉയരങ്ങള്‍ താണ്ടുമെന്ന് ദുബായ് ജ്വല്ലറി ഗ്രൂപ്പ് ചെയർമാൻ തൗഹിദ് അബ്ദുല്ല പറഞ്ഞതായി ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
"കഴിഞ്ഞ 30 വർഷമായി ദുബായിയെ പ്രധാന സ്വർണവ്യാപാര കേന്ദ്രമായി നിലനിർത്താന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. പ്രാദേശിക ഉൽപ്പാദനം മെച്ചപ്പെടുത്തുന്നതിലൂടെ സ്വർണ വില്‍പ്പന പുതിയ ഉയരങ്ങളിലേക്ക് എത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന ഉൽപ്പന്നങ്ങൾക്ക് പകരം ഇവിടെ തന്നെ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിൽക്കുന്ന് വ്യാപാരികള്‍ക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നു," ഖലീജ് ടൈംസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ തൗഹിദ് അബ്ദുല്ല പറഞ്ഞു.

യുഎഇ നിർമ്മിത സ്വർണ്ണാഭരണ ഉൽപന്നങ്ങൾ വിൽക്കുന്നതിലായിരിക്കം വ്യാപാരികള്‍ പ്രാധാന്യം നല്‍കുക. ഇതോടെ അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ രാജ്യം ലോകത്തെ മികച്ച സ്വർണവ്യാപാര കേന്ദ്രമെന്ന നിലയില്‍ കൂടുതല്‍ ദൂരം മുന്നോട്ട് പോകും. ഒരു വ്യാപാരി എന്ന നിലയിൽ, ഞങ്ങൾ യുഎഇയിൽ നിർമ്മിച്ച ആഭരണങ്ങൾക്ക് ഇപ്പോള്‍ തന്നെ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
യു എ ഇയുടെ സ്വർഭാരണ ഉല്‍പാദന ശേഷി കഴിഞ്ഞ 10 വർഷം കൊണ്ട് ഇരട്ടിയാക്കി. അടുത്ത അഞ്ച് വർഷത്തിനുള്ളില്‍ നിലവിലെ ശേഷിയുടെ ഇരട്ടി കൈവരിക്കും. ദുബായിലും യുഎഇയിലും സ്വർണ്ണാഭരണ നിർമ്മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കാൻ അയൽരാജ്യങ്ങളിൽ നിന്നും ഇന്ത്യ അടക്കമുള്ള ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള നിർമ്മാതാക്കളെ ഞങ്ങൾ ക്ഷണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകപ്രശസ്ത ജ്വല്ലറി ബ്രാൻഡുകളുടെ ആസ്ഥാനമായ ദുബായ് സിറ്റി ഓഫ് ഗോൾഡ് എന്ന പേരിലാണ് അറിയപ്പെടുന്നത് . പ്രാഥമികമായി സ്വർണ്ണ, സ്വർണ്ണാഭരണ വ്യാപാര കേന്ദ്രമാണ്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ സ്വർണ്ണം ആഭരണങ്ങളായി യു എ യിലേക്ക് എത്തുന്നുണ്ട്. ഇത് കുറച്ച് പരമാവധി രാജ്യത്ത് തന്നെ ആഭരണശാലകള്‍ സ്ഥാപിക്കുകയെന്ന ലക്ഷ്യത്തിലേക്കാണ് ദുബായിലെ വ്യാപാരികളും ഇപ്പോള്‍ നീങ്ങുന്നത്.
യുഎഇ സ്വർണ വിപണിയില്‍ ആഘാതം: എല്ലാത്തിനും കാരണം ഇന്ത്യന്‍ സർക്കാറിന്റെ ആ തീരുമാനം
അതേസമയം, അന്താരാഷ്ട്ര വിപണിയുടെ ചുവടുപിടിച്ച് സ്വർണവില ഈ വർഷം എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്തിയെങ്കിലും പിന്നീട് കുറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്തെ വില സ്ഥിരത പുലർത്തുകയാണ്. 22 കറ്റ് സ്വർണത്തിന്റെ വില കഴിഞ്ഞ വർഷം ഗ്രാമിന് 200-220 ദിർഹം ആയിരുന്നെങ്കില്‍ ഈ വർഷത്തെ ശരാശരി വില 309 ദിർഹമാണ്. തങ്ങളുടെ കമ്പനിക്കും വിപണിക്കും 2024 വളരെ നല്ല വർഷമായിരുന്നുവെന്ന് ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞതായും ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.












Click it and Unblock the Notifications