യുഎഇയുടെ കളികള്‍ ഇനി യുഎസില്‍: കോടികള്‍ ഇറക്കുന്നു: 10 വർഷം, ലക്ഷ്യം 440 ബില്യൺ ഡോളർ
അമേരിക്കയുമായുള്ള വ്യാപാര ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിനുള്ള നടപടികളുമായി യു എ ഇ. അടുത്ത പത്ത് വർഷത്തിനുള്ളില്‍ അമേരിക്കയിലെ ഊർജ മേഖലയിലെ നിക്ഷേപം 440 ബില്യൺ ഡോളറായി വർധിപ്പിക്കുമെന്നാണ് അബുദാബി നാഷണൽ ഓയിൽ കമ്പനി (ADNOC) വ്യക്തമാക്കിയിരിക്കുന്നത്. അതായത് ഇപ്പോഴുള്ളതിനേക്കാള്‍ ആറിരട്ടിയോളം നിക്ഷേപം യുഎസില്‍ നടത്താനാണ് യു എ ഇ തയ്യാറെടുക്കുന്നത്.
'ഈ നിക്ഷേപം യുഎഇ-യുടെ 1.4 ട്രില്യൺ ഡോളറിന്റെ യുഎസ് നിക്ഷേപ പദ്ധതിയുടെ ഭാഗമാണ്. ഊർജം, കൃത്രിമ ബുദ്ധി (AI), നിർമ്മാണം, അർദ്ധചാലകങ്ങൾ തുടങ്ങിയ മേഖലകളിലെ നിക്ഷേപത്തിലാണ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എഐ സാങ്കേതിക വിദ്യയുടെ വളർച്ചയ്ക്ക് ആവശ്യമായ ഊർജ ആവശ്യകതകൾ നിറവേറ്റേണ്ടതുണ്ട്' നിക്ഷേപ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അഡ്നോക്കിന്റെ മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബർ വാഷിംഗ്ടണിൽ പറഞ്ഞു.

എഐ സാങ്കേതിക വിദ്യയുടെവളർച്ചയ്ക്ക് ആവശ്യമായ ഊർജ ആവശ്യകതകൾ നിറവേറ്റുന്നത് ഒരു തലമുറയിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന നിക്ഷേപ അവസരം ആണെന്നും അൽ ജാബർ വ്യക്തമാക്കി. നിലവില്‍ യുഎസിലെ ഊർജ്ജ മേഖലയില്‍ അഡ്നോക്ക് നടത്തിയിരിക്കുന്നത് 70 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ്. ഇത് 035-ഓടെ 440 ബില്യൺ ഡോളറായി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അ്ദേഹം കൂട്ടിച്ചേർത്തു.
ലിക്വിഫൈഡ് നാചുറൽ ഗ്യാസ് (LNG), പെട്രോകെമിക്കൽസ്, പുനരുപയോഗ ഊർജം എന്നിവയിലെ നിക്ഷേപത്തിനാണ് യു എ ഇ പ്രധാന്യം നല്‍കുന്നതെന്നും റിപ്പോർട്ടുകള്‍ പറയുന്നു. ടെക്സസിലെ ഏറ്റവും വലിയ എല്‍ എന്‍ ജി പ്ലാന്റിൽ യുഎഇ നടത്തിയ അടുത്തിടെയുള്ള നിക്ഷേപവും, യുഎസിലെ വിവിധ പെട്രോകെമിക്കൽ പ്ലാന്റുകളിലെ നിക്ഷേപവും ഈ ലക്ഷ്യത്തിന്റെ ഭാഗമാണ്.
എഐ സാങ്കേതിക വിദ്യയുടെ വർധിച്ച് വരുന്ന ഉപയോഗം, പ്രത്യേകിച്ച് ഡാറ്റാ സെന്ററുകളിൽ, ഊർജ ആവശ്യകത വൻതോതിൽ വർധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ ഊർജ്ജ മേഖലയില്‍ വലിയ നിക്ഷേപ സാധ്യതകളാണ് ഉള്ളത്. അഡ്നോക്കിന്റെ അന്താരാഷ്ട്ര നിക്ഷേപ വിഭാഗമായ എക്സ് ആർ ജിയാണ് യുഎസിലെ 440 ബില്യൺ ഡോളർ നിക്ഷേപത്തിന് നേതൃത്വം നൽകുന്നത്.
പ്രകൃതി വാതകം, രാസവസ്തുക്കൾ, പുനരുപയോഗ ഊർജം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എക്സ് ആർ ജിയുടെ നിലവിലെ ആസ്തി 80 ബില്യണ്‍ ഡോളറാണ്.വലിയ തോതില്‍ നിക്ഷേപം നടത്തുന്നതിനോടൊപ്പം തന്നെ യുഎഇയുടെ പുനരുപയോഗ ഊർജ കമ്പനിയായ മസ്ദാറും എക്സ് ആർ ജിയും വാഷിംഗ്ടണിൽ ഒരു പുതിയ ഓഫീസ് തുറക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അബുദാബി സന്ദർശന വേളയിൽ 5 ഗിഗാവാട്ട് ശേഷിയുള്ള ഒരു എഐ ഡാറ്റാ സെന്റർ ക്ലസ്റ്റർ പദ്ധതി പ്രഖ്യാപിച്ചിരുന്നു. എൻവിഡിയ, ഓപ്പണ്‍എഐ, മൈക്രോസോഫ്റ്റ് തുടങ്ങിയ ടെക് ഭീമന്മാരുമായുള്ള സഹകരണത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുക. ജി42 എന്ന യുഎഇ എഐ കമ്പനിയുടെ നേതൃത്വത്തിൽ,എൻവിഡിയ, ഓപ്പണ്‍എഐ, മൈക്രോസോഫ്റ്റ്, സോഫ്റ്റ് ബാങ്ക് എന്നിവയുമായി ചേർന്ന് 2026-ൽ പ്രവർത്തനം ആരംഭിക്കുന്ന ഒരു വലിയ AI ഡാറ്റാ സെന്റർ പദ്ധതിയാണ് യു എ ഇയുടേത്.
എണ്ണ ഇതര മേഖലയില്‍ നിന്നുള്ള വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വിദേശ നിക്ഷേപം അടക്കമുള്ള മേഖലകള്‍ക്ക് വലിയ പ്രാധാന്യമാണ് യു എ ഇ കൊടുക്കുന്നത്. 2024-ന്റെ ആദ്യ ഒൻപത് മാസങ്ങളിൽ യുഎഇയുടെ GDP-യുടെ 75ശതമാനവും എണ്ണ ഇതര മേഖലയില്‍ നിന്നായിരുന്നു. മുന്‍ വർഷത്തേക്കാള്‍ 4.5 ശതമാനം വളർച്ചയും നേടി.












Click it and Unblock the Notifications