യുഎഇയും കുതിക്കും; അബുദാബിയില്‍ നിന്നും ക്രൂഡ് ഓയില്‍ കൊച്ചിയിലേക്കും ഒഴുകും: വമ്പന്‍ കരാർ
ഡല്‍ഹി: വലിയ പരിവർത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന രാജ്യത്തെ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ പുതിയ നീക്കവുമായി പൊതുമേഖല സ്ഥാപനമായ ബി പി സി എല്‍. ക്രൂഡ് ഓയിലിനായി യു എ ഇയുമായി സ്ഥാപനം ഒരു വമ്പന്‍ ഇടപാടിന് ധാരണയില്‍ എത്തിയിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. അമേരിക്കന്‍ ഉപരോധം റഷ്യയില്‍ നിന്നുള്ള ഇറക്കുമതിയില്‍ പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന വാർത്തകള്‍ പുറത്ത് വരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഇത്തരമൊരു നീക്കം എന്നതാണ് ശ്രദ്ധേയം.
ഏപ്രിൽ മുതൽ അബുദാബിയില്‍ നിന്നും പ്രതിമാസം 1 ദശലക്ഷം ബാരൽ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനാണ് കരാർ. ടോട്ടല്‍ എനർജീസും ബി പി സി എല്ലും സ്ഥാപിച്ച കരാറിന്റെ അടിസ്ഥാനത്തില്‍ അടുത്ത ഒരു വർഷത്തേക്കായിരിക്കും ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ വിതരണം. ഇതോടെ ഇന്ത്യന്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി വിപണിയില്‍ യു എ ഇയുടെ വിഹിതം കൂടുതല്‍ ശക്തമാകും. കൊച്ചിയിലെ റിഫൈനറിലേക്ക് അടക്കമായിരിക്കും യു എ ഇ ക്രൂഡ് എത്തുക.

യുഎസ് ഉപരോധം കാരണം വ്യാപാരികൾ റഷ്യൻ എണ്ണ നൽകുന്നത് നിർത്തിയതിനെത്തുടർന്ന് ഇന്ത്യൻ റിഫൈനർമാർ ക്രൂഡ് ഓയിലിനായി ബദൽ സ്രോതസ്സുകൾ തേടിക്കൊണ്ടിരിക്കുകയാണ്. അറബ് രാഷ്ട്രങ്ങള്‍ക്ക് പുറമെ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ശക്തമാക്കാനുള്ള നീക്കം ഇതിനോടകം ആരംഭിച്ച് കഴിഞ്ഞു. ബി പി സി എല്ലും ടോട്ടല്‍ എനർജീസും തമ്മിലുള്ള കരാറും ഇതിന്റെ ഭാഗമാണ്.
മർബന്‍ ഗ്രേഡിന്റെ ഔദ്യോഗിക വിൽപ്പന വിലയേക്കാൾ (OSP) കുറഞ്ഞ വിലയ്ക്കാണ് ബി പി സി എല്‍ പുതിയ കരാറിലെത്തിയിരിക്കുന്നതെന്നും വാർത്താ സ്രോതസ്സുകളെ ഉദ്ധരിച്ചുകൊണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. യു എ ഇക്ക് പുറനെ ഘാനയില്‍ നിന്നും അധിക ക്രൂഡ് ഓയില്‍ എത്തിക്കാനുള്ള കരാറിലും ബി പി സി എല്‍ എത്തിയതായി റിപ്പോർട്ടുകള്‍ പറയുന്നു.
അമേരിക്ക ഉപരോധം കൂടുതല്‍ ശക്തമാക്കിയതോടെ മാർച്ച് മുതല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ ഇന്ത്യയിലേക്ക് എത്തുമോയെന്ന കാര്യത്തില്‍ വിപണി വിദഗ്ധർ സംശയം ഉന്നയിക്കുന്നുണ്ട്. ഗാസ്‌പ്രോം നെഫ്റ്റ്, സര്‍ഗത്‌നെഫ്റ്റിഗ്യാസ് തുടങ്ങിയ എണ്ണ ഉല്‍പ്പാദകര്‍ക്കും റഷ്യന്‍ എണ്ണ കയറ്റുമതി ചെയ്യുന്ന 183 കപ്പലുകള്‍ക്കുമെതിരെയാണ് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, ഡിസംബറില്‍ ബി പി സി എൽ അർജന്റീനയില്‍ നിന്നും ആദ്യമായി ക്രൂഡ് ഓയില്‍ വാങ്ങിയിരുന്നു. 1 മില്യണ്‍ അർജന്റീനിയന്‍ ക്രൂഡ് ഓയിലാണ് യൂറോപ്യൻ വ്യാപാരിയായ മെർക്കുറിയയിൽ നിന്ന് ബി പി സി എൽ വാങ്ങിയത്. 2028 ഓടെ ബി പി സി എല്ലിന്റെ റിഫൈനിംഗ് ശേഷി 45 മില്യണ്‍ ടണ്ണായി വികസിപ്പിക്കാനും പദ്ധതിയുണ്ട്.












Click it and Unblock the Notifications