സൗദിയുടെ സ്വപ്നത്തിന് പിന്തുണയുമായി യുഎഇയും: എണ്ണ ഒഴുകും, യുഎസ് പാടുപെടും: ഇന്ത്യക്ക് ചിരി
അബുദാബി: ലോകത്തെ പ്രമുഖ എണ്ണ ഉത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് പ്ലസ് ക്രൂഡ് ഓയില്‍ സംമ്പന്ധിച്ച തീരുമാനമെടുക്കുമ്പോൾ വർദ്ധിച്ചുവരുന്ന എണ്ണ ആവശ്യകത പരിഗണിക്കണമെന്ന് സംഘടനയിലെ പ്രധാന അംഗരാജ്യമായ യുഎഇ. ലോകത്തിലെ എണ്ണ വിപണിയെ സന്തുലിതമാക്കാൻ ഒപെക് + സഖ്യം പരമാവധി ശ്രമിക്കുന്നുണ്ടെന്നും യു എ ഇ ഊർജ്ജ മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്രൂയി കഴിഞ്ഞ ദിവസം നടന്ന അബുദാബി ഫോറത്തിൽ അഭിപ്രായപ്പെട്ടു.
എന്നാൽ സാഹചര്യം സുഖകരമാക്കുന്നതിന് ഈ ഗ്രൂപ്പ് മാത്രം വിചാരിച്ചാല്‍ മതിയാകില്ല. അതിന് ഞങ്ങൾക്ക് മറ്റുള്ളവരുടെ സഹായവും ആവശ്യമാണ്. ഡിമാന്‍ഡിനെക്കുറിച്ച് നമ്മള്‍ കൂടുതല്‍ ശ്രദ്ധാലുവായിരിക്കണം. ഡിമാൻഡ് വർദ്ധിക്കുകയാണ്, നമ്മൾ അതിലേക്ക് നിക്ഷേപം നടത്തുന്നില്ലെങ്കിൽ വിപണി നമ്മളെ അത്ഭുതപ്പെടുത്തുമെന്നും അൽ മസ്രൂയി കൂട്ടിച്ചേർത്തതായി അന്താരാഷ്ട്ര വാർത്ത ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

ഒപെക് പ്ലസ് കൂട്ടായ്മയിലെ മന്ത്രിമാർ ഈ വരുന്ന ഞായറാഴ്ച ജൂലൈയിലെ എണ്ണ ഉൽപ്പാദന നിലവാരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ പോകുകയാണ്. തുടർച്ചയായ മൂന്നാം മാസവും ഗ്രൂപ്പ് മറ്റൊരു വലിയ തോതിലുള്ള ഉൽപ്പാദന വർദ്ധനവ് എന്ന തീരുമാനത്തിലേക്ക് എത്താന്‍ പോകുകയാണെന്നും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. മെയ്, ജൂൺ മാസങ്ങളിൽ തുടർച്ചയായ ഉല്‍പ്പാദന വർധനവെന്ന തീരുമാനത്തിലേക്ക് കൂട്ടായ്മ നേരത്തെ തന്നെ എത്തിയിരുന്നു.
ഒരോ മാസവും പ്രതിദിനം 411000 ബാരൽ (bpd) എന്ന തോതിലാണ് ഉല്‍പാദനം നടക്കുക. നേരത്തെ തീരൂമാനിച്ചതിന്റെ ഏകദേശം മൂന്നിരട്ടിയോളമാണ് ഇത്. ഒപെകിലെ ഏറ്റവും പ്രധാന അംഗ രാജ്യമായ സൗദി അറേബ്യ, എണ്ണ വിലയിൽ താൽക്കാലിക ഇടിവ് സഹിച്ചാണെങ്കിലും, ഒപെക്+ കരാറിന്റെ പരിധി ലംഘിക്കുന്ന അംഗ രാഷ്ട്രങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനും യുഎസിലെ ഷെയിൽ എണ്ണ വ്യവസായത്തിന്റെ വളർച്ച തടയാനുള്ള ശ്രമവുമാണ് ഉല്‍പാദന വർധനവെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന് അനുകൂലമായ നിലപാടാണ് യുഎഇയും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്.
മുൻ മാസങ്ങളിലെ വർദ്ധനവിന്റെ തുടർച്ചയായി മറ്റൊരു വലിയ ഉൽപ്പാദന വർദ്ധനവ് ഒപെക് കൂട്ടായ്മ പ്രഖ്യാപിക്കുമോയെന്നാണ് വിപണി ഇപ്പോള്‍ ഉറ്റുനോക്കുന്നത്. ഈ തീരുമാനം, ആഗോള എണ്ണ വിലയിലും ഉൽപ്പാദക രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിലും വലിയ സ്വാധീനം ചെലുത്തും. അതായത് വിതരണം ശക്തമാകുകയാണെങ്കില്‍ വില കുറയും. ഇന്ത്യ അടക്കമുള്ള എണ്ണ ഇറക്കുമതിക്കാരായ രാഷ്ട്രങ്ങള്‍ക്ക് അത് വലിയ അനുഗ്രഹമായി മാറും.












Click it and Unblock the Notifications