ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി
ഇറാന്‍ യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍ ലോകം മറ്റൊരു പ്രതിസന്ധി നേരിടുന്നു. ഭക്ഷ്യ ക്ഷാമവും ജോലി നഷ്ടപ്പെടലും മുതല്‍ കാര്‍ഷിക മേഖല വരെ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു എന്നാണ് വിവരം. അമേരിക്ക മുതല്‍ ഓസ്‌ട്രേലിയ വരെ ബാധിക്കുന്ന പ്രതിസന്ധി ഗള്‍ഫില്‍ ഭക്ഷണം കിട്ടാത്ത അവസ്ഥയിലേക്കും എത്തിച്ചേക്കും. വിദഗ്ധര്‍ പങ്കുവയ്ക്കുന്ന ആശങ്കകള്‍ കടുത്ത പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളുടെ 85 ശതമാനം ഇറക്കുമതി ചെയ്യുന്നവരാണ് ജിസിസി രാജ്യങ്ങള്‍. ധാന്യത്തിന്റെ 90 ശതമാനവും അരിയുടെ 100 ശതമാനവും ഇറക്കുമതി ചെയ്യുകയാണ് ജിസിസി. 62 ശതമാനം ഇറച്ചി, 56 ശതമാനം പച്ചക്കറി എന്നിവയും ഗള്‍ഫ് രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നു. എന്നാല്‍ യുദ്ധം കാരണം ഇതെല്ലാം അവതാളത്തിലായി. വിമാന മാര്‍ഗം എത്തിക്കുന്നത് മാത്രമാണ് ഇപ്പോഴത്തെ വഴി. യുദ്ധം രൂക്ഷമായാല്‍ ഈ വഴിയും അടയും.

ഇറാന്‍ ഹോര്‍മുസ് പാത അടച്ചതോടെ ജിസിസി രാജ്യങ്ങളിലേക്കുള്ള ഭക്ഷ്യ ഇറക്കുമതി സാധിക്കുന്നില്ല. ഇന്ത്യയില്‍ നിന്ന് പുറപ്പെട്ട നാല് ലക്ഷം ടണ്‍ ബസ്മതി അരി ഇപ്പോഴും ലക്ഷ്യത്തിലെത്തിയില്ല. ഇറാനിലെ തുറമുഖത്തും മറ്റുമായി കെട്ടിക്കിടക്കുകയാണ്. ജിസിസി രാജ്യങ്ങളിലേക്കായി ഇന്ത്യയില്‍ നിന്ന് പുറപ്പെട്ടതാണ് ഈ അരി.
യുദ്ധം തുടരര്‍ന്നാല്‍ അവശ്യവസ്തുക്കള്‍ കിട്ടാതെ വരും. മാത്രമല്ല, ചില മേഖലകളില്‍ ഉല്‍പ്പനം ചെവവഴിക്കാന്‍ സാധിക്കാതെ കെട്ടിക്കിടക്കും. ഇത് ജോലി നഷ്ടമാകുന്നതിന് കാരണമാകും. യുദ്ധ മേഖലയിലേക്ക് അവശ്യ വസ്തുക്കളുമായി പോകുന്നതിന് മിക്ക കപ്പലുകളും തയ്യാറാകുന്നില്ല. ഉയര്‍ന്ന ഇന്‍ഷുറന്‍സ് തുകയാണ് അവര്‍ ആവശ്യപ്പെടുന്നത്. ചെലവ് കൂടുന്നതിന് അനുസരിച്ച് എത്തുന്ന ചരക്കുകളുടെ വിലയും കൂടുമെന്നതാണ് വെല്ലുവിളി.
ജിസിസിക്കൊപ്പം ഇന്ത്യയും കുടുങ്ങും
അരി ഇറക്കുമതി പ്രതിസന്ധിയിലാകുമ്പോള്‍ വെട്ടിലാക്കുന്നത് ജിസിസി രാജ്യങ്ങള്‍ മാത്രമല്ല, ഇന്ത്യയുടെ അരി വ്യവസായവും കര്‍ഷകരും കൂടിയാണ്. ഇന്ത്യയില്‍ നിന്നാണ് ഗള്‍ഫിലേക്ക് കൂടുതല്‍ അരിയും എത്തുന്നത്. കുവൈത്ത് 92.5 ശതമാനം, ഖത്തര്‍ 88.2 ശതമാനം, സൗദി അറേബ്യ 75.3 ശതമാനം, യുഎഇ 72.1 ശതമാനം, ഒമാന്‍ 71.2 ശതമാനം, ഇറാഖ് 57 ശതമാനം എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളുടെ ഇന്ത്യയില്‍ നിന്നുള്ള അരി ഇറക്കുമതി.
ഹരിയാനയില്‍ നിന്നാണ് ജിസിസിയിലേക്ക് അരി പ്രധാനമായും കയറ്റുമതി ചെയ്യുന്നത്. യുദ്ധം തുടങ്ങുന്നതിന് മുമ്പ് പുറപ്പെട്ട അരിയുടെ തുകയും നഷ്ടമാകുമോ എന്ന ആശങ്കയിലാണ് മില്ലുടമകള്‍. യുഎഇയിലേക്ക് പ്രധാനമായും പഴവും പച്ചക്കറിയും എത്തിയിരുന്നത് ഇറാനില്‍ നിന്നായിരുന്നു. യുദ്ധം തുടങ്ങിയതോടെ ഈ വരവ് നിന്നു. പകരം മറ്റു രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങി. ഇന്ത്യയില്‍ നിന്ന് വിമാനമാര്‍ഗം പഴവും പച്ചക്കറിയും പോകുന്നുണ്ട്. എങ്കിലും പഴയ പോലെ എളുപ്പമല്ല കാര്യങ്ങള്‍.
കയറ്റുമതി നടക്കാതെ വരുന്നതോടെ ഇന്ത്യയില്‍ പഴം, പച്ചക്കറി, അരി എന്നിവയ്ക്ക് വില കുത്തനെ ഇടിയാനുള്ള സാധ്യതയുമുണ്ട്. ജിസിസിയില്‍ ഭക്ഷ്യ വസ്തുക്കള്‍ക്ക് വില കൂടുകയും ഇന്ത്യയില്‍ വില കുറയുകയും ചെയ്യും. രണ്ടും വിപണിക്ക് തിരിച്ചടിയാണ്. അരി കയറ്റുമതിക്ക് നേരത്തെ കണ്ടെയ്‌നര്‍ ചെലവ് 1800 ഡോളറായിരുന്നു. ഇപ്പോള്‍ 3800 ഡോളര്‍ ആയി ഉയര്‍ന്നു. ഇതോടെ കയറ്റുമതി ചെലവ് കുത്തനെ കൂടി. ഇനി ഹോര്‍മുസ് പാത തുറന്നാലും എല്ലാം ശരിയാകുന്നതിന് മാസങ്ങള്‍ വേണ്ടിവരും.












Click it and Unblock the Notifications