Idukki Dam Water Level Today | ഇടുക്കി ഡാം ജലനിരപ്പ് ഇന്ന്
ഇടുക്കി ഡാമിന്റെ ചരിത്രം
കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി അണക്കെട്ട് പെരിയാറിന് കുറുകെ ആണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. 1969ല്‍ ആരംഭിച്ച ഡാം നിര്‍മ്മാണം 1973ല്‍ പൂര്‍ത്തിയായി. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അണക്കെട്ടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് 1932ലാണ് കുറവന്‍-കുറത്തി മലയിടുക്കില്‍ ഡാം നിര്‍മ്മിക്കുന്നതിനുളള ആലോചനകളുടെ തുടക്കം. മലങ്കര എസ്റ്റേറ്റ് സൂപ്രണ്ട് ആയിരുന്ന ഡബ്ല്യൂ ജെ ജോണ്‍ ആണ് അത്തരമൊരു സാധ്യത കണ്ടെത്തിയത്. ഡാം നിര്‍മ്മാണത്തിന് സര്‍ക്കാരിന് നിരവധി റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടു. എന്നാല്‍ അംഗീകാരം ലഭിച്ചില്ല. ഒടുവില്‍ 1963ലാണ് കേന്ദ്ര ആസൂത്രണ കമ്മീഷന് പദ്ധതി അംഗീകരിക്കുന്നത്. കമാനാകൃതിയില്‍ 169.8 മീറ്റര്‍ ഉയരത്തിലാണ് ഇടുക്കി ഡാം നിര്‍മ്മിച്ചിരിക്കുന്നത്. ഏഷ്യയിലെ ആദ്യത്തെ ആര്‍ച്ച് ഡാം എന്ന പ്രത്യേകത ഇടുക്കി അണക്കെട്ടിനുണ്ട്.
ഇടുക്കി ഡാം സ്ഥിതി ചെയ്യുന്നത്
കേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ ഈ റിസര്‍വോയര്‍ ഇടുക്കി ജില്ലയിലെ പെരിയാര്‍ നദിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പൈനാവിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. 829 മീറ്റര്‍ ഉയരമുള്ള കുറുവന്‍ മലയെയും 925 മീറ്റര്‍ ഉയരമുള്ള കുറത്തി മലയെയും കൂട്ടിയിണക്കി 555 അടി ഉയരത്തില്‍ പെരിയാറിന് കുറുകെയാണ് ഈ അണക്കെട്ട്. ഇടുക്കി ഡാം സന്ദര്‍ശിക്കാന്‍ തൊടുപുഴ ഭാഗത്തുനിന്നും ബസില്‍ വരുന്നവര്‍ പൈനാവില്‍ നിന്നും 2 കിലോമീറ്റര്‍ കൂടി സഞ്ചരിച്ച് വെള്ളാപ്പാറ ഇടുക്കി ഡാം സ്റ്റോപ്പില്‍ ഇറങ്ങണം. ചെറുതോണി ഭാഗത്തുനിന്നും ബസില്‍ വരുന്നവര്‍ ചെറുതോണിയില്‍ നിന്നും തൊടുപുഴ റൂട്ടില്‍ 3 കിലോമീറ്റര്‍ സഞ്ചരിച്ച് വെള്ളാപ്പാറ ഇടുക്കി ഡാം സ്റ്റോപ്പില്‍ ഇറങ്ങണം.
ഇടുക്കി ഡാമിന്റെ സംഭരണ ശേഷി
74.5 ദശലക്ഷം ഘനയടിയാണ് (ജലനിരപ്പ് 2403 അടി) ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. എന്നാല്‍ സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി 70.5 ടി എം സി (ജലനിരപ്പ് 2400 അടി) വരെയാണ് സംഭരിക്കാറുള്ളത്. പ്രധാന അണക്കെട്ടിന് പുറമെ, ചെറുതോണി, കുളമാവ് എന്നീ രണ്ട് അണക്കെട്ടുകള്‍ കൂടി നിര്‍മ്മിച്ചാണ് വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനാവശ്യമായ ജലം സംഭരിച്ചു നിര്‍ത്തിയിരിക്കുന്നത്. ജലനിരപ്പ് 2400 അടിയിലെത്തുമ്പോള്‍ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം പുറത്തേക്ക് ഒഴുക്കി വിടും
ഇടുക്കി ഡാമിന് അടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ
കേരളത്തില്‍ ഏറ്റവുമധികം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉള്ള ജില്ലയാണ് ഇടുക്കി. പേരുകേട്ട ഇടുക്കി ഡാമിന് സമീപം നിരവധി ടൂറിസ്റ്റ് സ്പോട്ടുകളും ഉണ്ട്. ചെറുതോണി, കുളമാവ്, നെടുങ്കണ്ടം ഹില്‍സ് എന്നിവ വളരെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി ഉയരത്തിലാണ് കുളമാവ്. വാഗമണ്‍, രാമക്കല്‍മേട്, തേക്കടി, കുറിഞ്ഞിമല സാങ്ച്വറി, മൂന്നാര്‍, മീശപ്പുലി മല, ഇരവികുളം, ദേവികുളം എന്നിവയും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളാണ്. ഇടുക്കി ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബല്‍ ടൂറിസം വില്ലേജായി മുമ്പ് പ്രഖ്യാപിച്ചിരുന്നു. വട്ടവട കൊട്ടക്കാമ്പൂര്‍ ഗ്രാമങ്ങളിലായിട്ടാണ് കുറിഞ്ഞിമല വ്യാപിച്ച് കിടക്കുന്നത്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി ഇവിടെ പ്രധാന ആകര്‍ഷണമാണ്. മൂന്നാര്‍ കേരളത്തിലെ തന്നെ ഏറ്റവും മനോഹരമായ ഹില്‍ സ്റ്റേഷനാണ്.
ഇടുക്കി ഡാം: സന്ദർശന സമയം, പ്രവേശന ഫീസ്
കേരളത്തില്‍ വിനോദസഞ്ചാരികളുടെ ആകര്‍ഷ കേന്ദ്രം കൂടിയാണ് ഇടുക്കി ഡാം മേഖല. സുരക്ഷാ കാരണങ്ങളാല്‍ പൊതുജനങ്ങള്‍ക്ക് നേരത്തെ പ്രവേശനം അനുവദിച്ചിരുന്നില്ല. പിന്നീട് ആഘോഷ വേളകളില്‍ 10 ദിവസം അനുവദിച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ സന്ദര്‍ശനത്തിന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് സന്ദര്‍ശന സമയം. സപ്തംബര്‍ മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ സന്ദര്‍ശിക്കുന്നതാണ് ഏറ്റവും നല്ലത്. കെഎസ്ഇബിയുടെ പ്രത്യേക വാഹനത്തില്‍ യാത്ര ചെയ്യാന്‍ അവസരമുണ്ടാകും. ഇതിന് ഒരാള്‍ക്ക് 50 രൂപ നല്‍കണം. ഇടുക്കി ഡാം മേഖലയില്‍ കയറുന്നതിന് മുതിര്‍ന്നവര്‍ക്ക് 25 രൂപയും കുട്ടികള്‍ക്ക് 15 രൂപയുമാണ് പാസിന് നല്‍കേണ്ടത്. ക്യാമറകളും സെല്‍ഫോണുകളും അകത്തേക്ക് അനുവദിക്കില്ല. 600 രൂപ കൊടുത്താല്‍ 15 മിനുട്ട് ബോട്ട് സര്‍വീസും ആസ്വദിക്കാം.