അനുനയത്തിന് വഴങ്ങിയില്ല: ബിഹാർ പിസിസി അധ്യക്ഷ സ്ഥാനം രാജിവെച്ച് മദൻ മോഹൻ ഝാ
പട്‌ന: ബിഹാറിൽ കോൺഗ്രസിന്റെ തുടർച്ചയായ പരാജയത്തിനും എം എല്‍ സി തിരഞ്ഞെടുപ്പിലെ നിരാശാജനകമായ പ്രകടനത്തിനും പിന്നാലെ സംസ്ഥാന കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ച് മദൻ മോഹൻ ഝാ. പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും മദൻ മോഹൻ ഝാ പടിയിറങ്ങുന്നതായുള്ള അഭ്യൂഹങ്ങള്‍ ഇന്നലെ മുതല്‍ തന്നെ ശക്തമായിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ രാജിക്കത്ത് ഝാ എ ഐ സി സി നേതൃത്വത്തിന് അയച്ചുവെന്ന് സ്ഥിരീകരിക്കുന്ന റിപ്പോർട്ടുകള്‍ പുറത്ത് വരുന്നത്.
'കേസില്‍ ഇവന്‍ ഏതായാലും വിട്ടു പോവും, പിന്നെ നമ്മള്‍ നാറണോ': പ്രചരണം ശക്തമെന്ന് അജകുമാർ
അദ്ദേഹത്തിന്റെ രാജി എ ഐ സി സി നേതൃത്വം സ്വീകരിച്ചതായും സൂചനയുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മദൻ മോഹൻ ഝാ ദില്ലിയിലുണ്ട്. മുതിർന്ന നേതാക്കള്‍ അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പദവി ഒഴിയാനുള്ള തീരുമാനത്തില്‍ മദൻ മോഹൻ ഝാ ഉറച്ച് നില്‍ക്കുകയായിരുന്നുവെന്നാണ് കോണ്‍ഗ്രസ് വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഡൽഹിയിൽ കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. ബീഹാറിലെ കോൺഗ്രസിന്റെ മോശം അവസ്ഥയുടെ പേരില്‍ ഝായ്ക്കെതിരെ പാർട്ടിയില്‍ നിന്നും വിമർശനം ശക്തമായിരുന്നെങ്കിലും എ ഐ സി സി നേതൃത്വം അദ്ദേഹത്തില്‍ വിശ്വാസം അർപ്പിക്കുകയായിരുന്നു. എന്നാല്‍ ഒടുവില്‍ അദ്ദേഹം പദവി ഒഴിയാന്‍ തയ്യാറാവുകയായിരുന്നു. ഏകദേശം നാല് വർഷത്തിന് ശേഷമാണ് ഝാ പി സി സി അധ്യക്ഷന്റെ ചുമതലയില്‍ നിന്നും ഒഴിയുന്നത്.
മുതിർന്ന കോൺഗ്രസ് നേതാവും എം എൽ സി യുമായ പ്രേംചന്ദ് മിശ്രയും മദൻ മോഹൻ ഝായുടെ രാജി സ്ഥിരീകരിച്ചിട്ടുണ്ട്. ഝാ രാജിവച്ചതായും അദ്ദേഹത്തിന്റെ രാജി എ ഐ സി സി നേതൃത്വം സ്വീകരിച്ച് കഴിഞ്ഞുവെന്നുമാണ് പ്രേംചന്ദ് മിശ്ര വ്യക്തമാക്കിയത്. പാർട്ടിയുടെ മോശം പ്രകടനത്തിന് അദ്ദേഹം ഉത്തരവാദിയാണെന്നും രാജിവെക്കാൻ സമ്മർദമുണ്ടായിരുന്നതായും മറ്റൊരു പാർട്ടി നേതാവും വ്യക്തമാക്കി. നേരത്തെ നിയമസഭ തിരഞ്ഞെടുപ്പില്‍ ആർ ജെ ഡി സഖ്യത്തില്‍ മത്സരിച്ചെങ്കിലും സഖ്യത്തിലെ ഏറ്റവും മോശം പ്രകടനമായിരുന്നു കോണ്‍ഗ്രസിന് കാഴ്ചവെക്കാന്‍ സാധിച്ചത്. ഇതിന് പിന്നാലെ ആർ ജെ ഡി - കോണ്‍ഗ്രസ് സഖ്യം ബിഹാറില്‍ വേർപിരിയുകയും ചെയ്തു.
അതേസമയം, പുതിയ പി സി സി അധ്യക്ഷനെ കുറിച്ചുള്ള ചർച്ചകളും കോണ്‍ഗ്രസില്‍ ആരംഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച പ്രഖ്യാപനം എ ഐ സി സിയുടെ ഭാഗത്ത് നിന്നും ഉടനുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതോടൊപ്പം തന്നെ സംസ്ഥാനത്തെ തകർന്ന ആർ ജെ ഡി- കോണ്‍ഗ്രസ് ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.