കർത്താർപൂർ ഇടനാഴി നവംബർ എട്ടിന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും; ദിവസേന 5000 തീർത്ഥാടകർക്ക് അനുമതി
ദില്ലി: നവംബർ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി കർത്താർപൂർ ഇടനാഴി ഉദ്ഘാടനം ചെയ്യും. കേന്ദ്രമന്ത്രി ഹർമിസ്രത്ത് ബാദലാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. പാകിസ്താനിലെ സിഖ് തീർത്ഥാടന കേന്ദ്രമായ കർത്താർപൂർ സാഹിബിനെയും പഞ്ചാബിലെ ഗുർദാസ്പൂരിനെയും ബന്ധിപ്പിക്കുന്നതാണ് ഇടനാഴി. കർത്താർപൂർ ഇടനാഴി തുറന്ന് കൊടുക്കുന്നതോടെ ഇന്ത്യൻ തീർത്ഥാടകർക്ക് വിസയില്ലാതെ തന്നെ കർത്താർപൂർ സാഹിബിൽ സന്ദർശനം നടത്താൻ സാധിക്കും.
യുവാക്കള്‍ക്ക് പ്രിയങ്കയുടെ പാഠശാല.... പഠിക്കേണ്ടത് സാമ്പത്തിക കാര്യങ്ങള്‍ വരെ, മാറ്റങ്ങള്‍ ഇങ്ങനെ
സിഖ് മത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രമാണ് കർത്താർപൂർ ഗുരുദ്വാര. സിഖ് മതസ്ഥാപകൻ ഗുരുനാനാക്കിന്റെ അന്ത്യ വിശ്രമസ്ഥലമാണ് കർത്താർപൂർ ഗുരുദ്വാരയെന്നാണ് വിശ്വാസം. ഇന്ത്യൻ തീർത്ഥാടകർക്കായി നവംബർ 9ന് കർത്താർപൂർ ഇടനാഴി തുറന്ന് കൊടുക്കുമെന്ന് പാകിസ്താൻ വ്യക്തമാക്കിയിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി സംഘം നവംബർ 9ന് കർത്താർപൂർ ഗുരുദ്വാരയിൽ സന്ദർശനം നടത്തുന്നുണ്ട്. നവംബർ 12ന് ഗുരുനാനാക്കിന്റെ 550ാം ജന്മദിനത്തിന്റെ ഭാഗമായുള്ള പ്രധാന ആഘോഷം നടക്കുന്ന സുൽത്താൻപൂർ ലോധിയും സംഘം സന്ദർശിക്കും. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും ഈ സംഘത്തിനൊപ്പം ഉണ്ടാകും. ഇന്ത്യൻ അതിർത്തി മുതൽ കർത്താർപൂരിലെ ദർബാർ സാഹിബ് ഗുരുദ്വാര വരെയാണ് പാകിസ്താൻ ഇടനാഴി നിർമിക്കുന്നത്. ഗുർദാസ്പൂരിലെ ദേരാ ബാബാ നാനാക് മുതൽ അതിർത്തി വരെയാണ് ഇന്ത്യ നിർമാണം നടത്തുന്നത്.
തീർത്ഥാടകർ എന്ന നിലയ്ക്കാണ് കർത്താർപൂരിൽ സന്ദർശനം നടത്തുന്നതെന്നും ഇടനാഴി ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്നും അമരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു. ദിവസേനാ 5000 സിഖ് തീർത്ഥാടകരെ ഇടനാഴി വഴി കർത്താർപൂരിലേക്ക് കടത്തിവിടാൻ അനുമതി നൽകുമെന്നാണ് പാകിസ്താൻ വ്യക്തമാക്കിയിരിക്കുന്നത്.